Home Blog Page 1898

കലാമാമാങ്കത്തിന് നാളെ കൊട്ടാരക്കരയില്‍ കേളികൊട്ട്….

കൊട്ടാരക്കര: 63-മത് ജില്ലാ സ്‌കൂള്‍ കലോത്സവം നാളെ മുതല്‍ 30വരെ കൊട്ടാരക്കരയില്‍ നടക്കും. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് സംഘാടകര്‍ അറിയിച്ചു. കലോത്സവത്തില്‍ രചന, അവതരണ മത്സരങ്ങളില്‍ പത്തോളം ഗോത്ര കലകള്‍ ഉള്‍പ്പെടെ 5000 ത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കും.
യുപി വിഭാഗം 38, ഹൈസ്‌കൂള്‍ 95, ഹയര്‍സെക്കന്‍ഡറി വിഭാഗം 104 ഇനങ്ങളിലാണ് മത്സരങ്ങള്‍. സംസ്‌കൃതോത്സവത്തില്‍ യുപി, എച്ച്എസ് വിഭാഗങ്ങളിലായി 19, അറബിക് കലോത്സവം യുപി വിഭാഗം 13, എച്ച്എസ് വിഭാഗം 19 ഇനങ്ങളിലുമാണ് മത്സരം.
നാളെ രാവിലെ 8.30ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.എ. ലാല്‍ പതാക ഉയര്‍ത്തുന്നതോടെ രചന മത്സരങ്ങള്‍ ആരംഭിക്കും. 27ന് വൈകിട്ട് 3.30ന് മന്ത്രി ജെ ചിഞ്ചു റാണിയുടെ അധ്യക്ഷതയില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. കെ.സി വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ്, റൂറല്‍ എസ്പി സാബു മാത്യു, ജില്ലയിലെ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. 30ന് വൈകിട്ട് 5ന് സമാപന സമ്മേളനം നഗരസഭ ചെയര്‍മാന്‍ എസ്.ആര്‍ രമേശിന്റെ അധ്യക്ഷതയില്‍ കൊടികുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി മുഖ്യപ്രഭാഷണം നടത്തും.

നാളെ
രചനാ മത്സരങ്ങള്‍, സംസ്‌കൃതോത്സവം, സാഹിത്യോത്സവം, ബാന്റ് മേളം (ബോയ്സ് ഗ്രൗണ്ട്)

27ന്
വേദി 1-ഭരതനാട്യം (പെണ്‍-എച്ച്എസ്, എച്ച്എസ്എസ്), വേദി 2-ഭരതനാട്യം (യുപി, എച്ച്എസ്, എച്ച്എസ്എസ്-ആണ്‍), വേദി-3 ലളിതഗാനം (യുപി, എച്ച്എസ്, എച്ച്എസ്എസ്-ആണ്‍, പെണ്‍), വേദി-4 പ്രസംഗം ഹിന്ദി, പദ്യം ചൊല്ലല്‍ ഹിന്ദി (യുപി, എച്ച്എസ്, എച്ച്എസ്എസ്), വേദി-5 മോഹിനിയാട്ടം (എച്ച്എസ്എസ്, എച്ച്എസ്), നാടോടിനൃത്തം (യുപി, എച്ച്എസ്എസ് ആണ്‍), വേദി-6 കുച്ചുപ്പുടി, മോഹിനിയാട്ടം (യുപി), നാടോടിനൃത്തം (എച്ച്എസ്, എച്ച്എസ്എസ്-പെണ്‍), വേദി-7 മോണോ ആക്ട് (യുപി, എച്ച്എസ്, എച്ച്എസ്എസ്), വേദി-8 സംസ്‌കൃതോത്സവം, വേദി-9 സംസ്‌കൃതോത്സവം, വേദി-10 ഓടക്കുഴല്‍, നാദസ്വരം (എച്ച്എസ്, എച്ച്എസ്എസ്), ക്ലാര്‍നെറ്റ്/ബ്യൂഗിള്‍ (എച്ച്എസ്എസ്), വൃന്ദവാദ്യം (എച്ച്എസ്, എച്ച്എസ്എസ്), വേദി-11 പദ്യം ചൊല്ലല്‍ ഇംഗ്ലീഷ്, പ്രസംഗം ഇംഗ്ലീഷ് (യുപി, എച്ച്എസ്, എച്ച്എസ്എസ്). വേദി-12 മാര്‍ഗം കളി, പരിചമുട്ടു കളി (എച്ച്എസ്, എച്ച്എസ്എസ്). വേദി-13 അറബിക് കലോത്സവം, വേദി-14 നാടകം (യുപി, എച്ച്എസ്എസ്)

28ന്
വേദി 1-ഒപ്പന (യുപി, എച്ച്എസ്, എച്ച്എസ്എസ്), വേദി 2-പണിയനൃത്തം, മംഗലംകളി, ഇരുള നൃത്തം (എച്ച്എസ്, എച്ച്എസ്എസ്, വേദി-3 ശാസ്ത്രീയ സംഗീതം (യുപി, എച്ച്എസ്, എച്ച്എസ്എസ്-ആണ്‍, പെണ്‍), വേദി-4 മൃദംഗം, ഗഞ്ചിറ/ഘടം, തബല, ട്രിപ്പിള്‍/ജാസ് (എച്ച്എസ് എച്ച്എസ്്എസ്), വേദി-5 മിമിക്രി (എച്ച്എസ്, എച്ച്എസ്എസ്), മൂകാഭിനയം (എച്ച്എസ്എസ്), വേദി-6 സ്‌കിറ്റ് ഇംഗ്ലീഷ് (യുപി, എച്ച്എസ്, എച്ച്എസ്എസ്), വേദി-7 കഥാപ്രസംഗം (യുപി, എച്ച്എസ്, എച്ച്എസ്എസ്) വേദി-8 സംസ്‌കൃതോത്സവം, വേദി-9 സംസ്‌കൃതോത്സവം, വേദി-10 അറബിക് നാടകം(എച്ച്എസ്്), വേദി-11 പദ്യം ചൊല്ലല്‍, അറബിക് ജനറല്‍, മാപ്പിളപ്പാട്ട് (യുപി, എച്ച്എസ്, എച്ച്എസ്എസ്), വേദി-12 കുച്ചുപ്പുടി (എച്ച്എസ്, എച്ച്എസ്എസ്). വേദി-13 അറബിക് കലോത്സവം, വേദി-14 നാടകം (എച്ച്എസ്്)

29ന്
വേദി 1-തിരുവാതിര (യുപി, എച്ച്എസ്, എച്ച്എസ്എസ്), വേദി 2-നാടന്‍പാട്ട്, വഞ്ചിപ്പാട്ട് (എച്ച്എസ്, എച്ച്എസ്എസ്), വേദി-3 സംഘഗാനം (യുപി, എച്ച്എസ്, എച്ച്എസ്എസ്), വേദി-4 ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത് (എച്ച്എസ് എച്ച്എസ്്എസ), വേദി-5 വട്ടപ്പാട്ട്, ദഫ്മുട്ട് (എച്ച്എസ്, എച്ച്എസ്എസ്), വേദി-6 അറബനമുട്ട്, കോല്‍ക്കളി (എച്ച്എസ്, എച്ച്എസ്എസ്), വേദി-8 പദ്യം ചൊല്ലല്‍ തമിഴ് (യുപി, എച്ച്എസ്, എച്ച്എസ്എസ്), പ്രസംഗം (എച്ച്എസ്), വേദി-9 പഞ്ചവാദ്യം, ചെണ്ട/തായമ്പക, ചെണ്ടമേളം, മദ്ദളം (എച്ച്എസ്, എച്ച്എസ്എസ്), വേദി-10 കന്നഡ പദ്യം ചൊല്ലല്‍, കന്നഡ പ്രസംഗം, യക്ഷഗാനം. വേദി-11 പദ്യം ചൊല്ലല്‍ മലയാളം (യുപി), അക്ഷരശ്ലോകം (യുപി, എച്ച്എസ്, എച്ച്എസ്എസ്), കാവ്യകേളി (എച്ച്എസ്, എച്ച്എസ്എസ്), വേദി-12 കേരളനടനം (എച്ച്എസ്, എച്ച്എസ്എസ്), വേദി-13 അറബിക് കലോത്സവം, വേദി-14 സംസ്‌കൃത നാടകം (യുപി, എച്ച്എസ്്)

30ന്
വേദി 1-നാടോടിനൃത്തം (എച്ച്എസ്-ആണ്‍), സംഘ നൃത്തം (എച്ച്എസ്, എച്ച്എസ്എസ്), വേദി 2-പളിയ നൃത്തം, മലപ്പുലയാട്ടം (എച്ച്സ്, എച്ച്എസ്എസ്), സംഘനൃത്തം (യുപി) വേദി-3 വയലിന്‍ പാശ്ചാത്യം, വയലിന്‍ പൗരസ്ത്യം, വീണ/വിചിത്രവീണ, ഗിറ്റാര്‍ (എച്ച്എസ്, എച്ച്എസ്എസ്), വേദി-4 ഉറുദു പ്രസംഗം, ഉറുദു ക്വിസ്, വേദി-8 ഉറുദു സംഘഗാനം (യുപി, എച്ച്എസ്), ഗസല്‍ ആലാപനം (എച്ച്എസ്, എച്ച്എസ്എസ്), വേദി-9 ദേശഭക്തിഗാനം (യുപി, എച്ച്എസ്, എച്ച്എസ്എസ്), വേദി-10 കഥകളി സംഗീതം, കഥകളി സിംഗിള്‍, കഥകളി ഗ്രൂപ്പ് (എച്ച്എസ്, എച്ച്എസ്എസ് ആണ്‍/പെണ്‍), വേദി-12 ചവിട്ടുനാടകം (എച്ച്എസ്, എച്ച്എസ്എസ്), വേദി-13 പ്രസംഗം മലയാളം (യുപി, എച്ച്എസ്, എച്ച്എസ്എസ്), പദ്യം ചൊല്ലല്‍ മലയാളം (എച്ച്എസ്, എച്ച്എസ്എസ്), വേദി 14 പൂരക്കളി (എച്ച്എസ്, എച്ച്എസ്എസ്)

ബലാത്സംഗ കേസ്, നടൻ ബാബുരാജിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

കൊച്ചി.ബലാത്സംഗ കേസിൽ നടൻ ബാബുരാജിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും, 10 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നുമുള്ള നിർദേശത്തോടെയാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്. പരാതി നൽകാനുണ്ടായ കാലതാമസം പരിഗണിച്ചാണ് കോടതി നടപടി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിലായിരുന്നു കേസ്. ബാബുരാജിന്‍റെ ആലുവയിലെ വീട്ടിലും, അടിമാലിക്ക് സമീപമുള്ള റിസോർട്ടിലും വെച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. അടിമാലി പൊലീസ് കേസെടുത്തതോടെ ബാബുരാജ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കടയ്ക്കലില്‍ യുപി സ്‌കൂളിലെ അധ്യാപികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കടയ്ക്കല്‍: കടയ്ക്കലില്‍ യുപി സ്‌കൂളിലെ അധ്യാപികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരത്തുമൂട് കുന്നുംപുറം വീട്ടില്‍ ശ്രീജ (36)യെയാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയ്ക്കല്‍ ദര്‍പ്പക്കാട് അംബേദ്കര്‍ നഗറിന് സമീപത്തുള്ള കുളത്തില്‍ ആണ് ശ്രീജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയ്ക്കല്‍ യുപി സ്‌കൂളില്‍ അറബിക് അധ്യപികയാണ് ശ്രീജ. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കല്‍ ഫയര്‍ഫോഴ്സ് എത്തി കുളത്തില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. ചിതറ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

കടക്കെണിയില്‍ നിന്നും രക്ഷപ്പെടുക ലക്ഷ്യമിട്ട് കൊലപാതകം…. ഗൂഡാലോചന കാമുകിയോടൊപ്പം

അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പെരുമ്പാവൂര്‍ സ്വദേശിനിയെ കൊലപ്പെടുത്തിയത്
ലോണ്‍ ആപ്പിലൂടെയും ക്രെഡിറ്റ് കാര്‍ഡിലൂടെയും ഉണ്ടായ വലിയ കടക്കെണിയില്‍ നിന്നും രക്ഷപ്പെടുക ലക്ഷ്യമിട്ടാണെന്ന് കേസിലെ പ്രതിയായ ഗിരീഷ് കുമാര്‍. കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പെരുമ്പാവൂര്‍ ചുണ്ടക്കുഴി കൊറാട്ടുകുടി വീട്ടില്‍ ജെയ്സി ഏബ്രഹാമിനെ (55) ഈ മാസം 17നാണ് കിടപ്പുമുറിയില്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
എംസിഎ ബിരുദധാരിയും ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനുമാണ് അറസ്റ്റിലായ ഗിരീഷ് കുമാര്‍. കൊലപാതകത്തില്‍ പങ്കാളിയായ അടുത്ത സുഹൃത്ത് കദീജ എന്ന പ്രബിതയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും പൊതു സുഹൃത്തായിരുന്നു കൊല്ലപ്പെട്ട ജെയ്‌സി ഏബ്രഹാം. ഇവര്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഒരു വര്‍ഷമായി തനിച്ചായിരുന്നു താമസം. ഫോണില്‍ ലഭിക്കാതെ വന്നതോടെ, കാനഡയിലായിരുന്ന മകള്‍ വിവരം പൊലീസിനെ അറിയിച്ചു.
പൊലീസ് അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോഴാണ് കുളിമുറിയില്‍ തലയടിച്ചു വീണ രീതിയില്‍ കാണപ്പെട്ട ജെയ്‌സിയെ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെ സമ്പാദിച്ച ധാരാളം പണവും സ്വര്‍ണാഭരണങ്ങളും അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടാകുമെന്ന ധാരണയിലാണ് പ്രതികള്‍ ജെയ്‌സിയെ കൊലപ്പെടുത്തുന്നത്.
ഗിരീഷ്‌കുമാറിന് ജെയ്‌സിയുമായി നേരത്തെ മുതല്‍ പരിചയമുണ്ട്. ജെയ്‌സിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് ഗിരീഷ് കദീജയെ പരിചയപ്പെടുന്നത്. ഇതു പിന്നീട് അടുപ്പമായി മാറി. ജെയ്‌സിയെ കൊലപ്പെടുത്തി പണവും സ്വര്‍ണവും കവരാമെന്ന് തീരുമാനിച്ച ഇരുവരും 2 മാസം മുമ്പാണ് ഗൂഢാലോചന ആരംഭിച്ചത്. ആരുടേയും കണ്ണില്‍പ്പെടാതെ എങ്ങനെ ജെയ്‌സിയുടെ ഫ്‌ലാറ്റിലെത്താമെന്ന് രണ്ടു വട്ടം ഗീരീഷ് കുമാര്‍ ട്രയല്‍ നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
നവംബര്‍ 17 ഞായറാഴ്ച ജെയ്‌സിയുടെ ഫ്‌ലാറ്റില്‍ മറ്റാരും ഉണ്ടാകില്ല എന്നുറപ്പിച്ച ?ഗിരീഷ് രാവിലെ സഹോദരന്റെ ബൈക്കില്‍ കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപമുള്ള വീട്ടില്‍ നിന്നും പല വഴികളിലൂടെയും ചുറ്റിക്കറങ്ങി ഉണിച്ചിറ പൈപ്പ്‌ലെയിന്‍ റോഡില്‍ എത്തി. അവിടെ നിന്നു രണ്ട് ഓട്ടോറിക്ഷകള്‍ മാറിക്കയറിയാണ് ജെയ്‌സിയുടെ ഫ്‌ലാറ്റില്‍ എത്തിയത്. സിസിടിവിയില്‍ മുഖം പതിയാതിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ചായിരുന്നു ഗിരീഷ് കുമാറിന്റെ സഞ്ചാരം. ഫ്‌ലാറ്റില്‍ വെച്ച് ഗിരീഷ് ജെയ്‌സിയുമൊത്ത് മദ്യപിച്ചു.
മദ്യലഹരിയിലായ ജെയ്‌സിയെ പ്രതി ബാഗില്‍ കരുതിയിരുന്ന ഡംബല്‍ എടുത്ത് തലയ്ക്ക് പലവട്ടം അടിച്ചു. നിലവിളിച്ചപ്പോള്‍ മുഖം തലയിണ വച്ച് അമര്‍ത്തിപ്പിടിച്ചു. തുടര്‍ന്ന് കുളിമുറിയില്‍ തെന്നി വീണതാണ് എന്നു വരുത്താനായി ജെയ്‌സിയെ വലിച്ച് ശുചിമുറിയിലെത്തിച്ചു. തുടര്‍ന്ന് ശരീരത്തിലെ രക്തം കഴുകിക്കളഞ്ഞ് ബാഗില്‍ കരുതിയ മറ്റൊരു ഷര്‍ട്ട് ധരിച്ച് കടന്നുകളയുകയായിരുന്നു. ജെയ്‌സിയുടെ കൈകളില്‍ ധരിച്ചിരുന്ന രണ്ടു സ്വര്‍ണ വളകളും രണ്ടു മൊബൈല്‍ ഫോണുകളും പ്രതി കൈക്കലാക്കിയിരുന്നു. കൊലപാതകത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ പരിസരത്തെത്തി പൊലീസിന്റെ നീക്കങ്ങള്‍ പ്രതി നിരീക്ഷിച്ചിരുന്നു.

കല്യാണമൊക്കെ പിന്നെ; വിവാഹ ഘോഷയാത്രയ്ക്കിടെ നോട്ടുമാല മോഷ്ടിച്ച കള്ളനെ അതിസാഹസികമായി പിടികൂടി വരൻ

മീററ്റ്: വിവാഹ ഘോഷയാത്രയ്ക്കിടെ നോട്ടുമാല മോഷ്ടിച്ച കള്ളനെ സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടി വരൻ. ആചാര പ്രകാരം വരൻ കുതിരപ്പുറത്ത് കയറി വരുമ്പോഴായിരുന്നു മോഷണം. ദേശീയപാതയിൽ വെച്ചാണ് സംഭവം നടന്നത്. തുടർന്ന് വിവാഹ ചടങ്ങ് മാറ്റിവെച്ച് വരൻ കള്ളന് പിന്നാലെ പോവുകയായിരുന്നു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.

ദൃശ്യത്തിൽ ചാരനിറത്തിലുള്ള സ്യൂട്ടും ചുവന്ന തലപ്പാവും ധരിച്ച വരനെ കാണാം. മിനി ട്രക്ക് ഡ്രൈവറാണ് വരന്‍റെ കഴുത്തിലുണ്ടായിരുന്ന നോട്ട് മാലയിൽ നിന്ന് കറൻസികൾ തട്ടിപ്പറിച്ചെടുത്തത്. വരൻ പിന്നെ ഒന്നും നോക്കിയില്ല. വിവാഹ വേഷത്തിൽത്തന്നെ അതുവഴി വന്ന ബൈക്കിൽ ചാടിക്കയറി ട്രക്ക് ഡ്രൈവറെ പിന്തുടർന്നു. തൊട്ടടുത്ത് എത്തിയതോടെ വരൻ ബൈക്കിൽ നിന്ന് ചാടി, മിനി ട്രക്കിലേക്ക് കയറാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. വൈകാതെ ട്രക്കിലേക്ക് ചാടിക്കയറി വാഹനം നിർത്തി.

പിന്നാലെ വരൻ ഡ്രൈവറെ വാഹനത്തിൽ നിന്ന് ബലമായി പിടിച്ചിറക്കി മർദിച്ചു. ബൈക്ക് ഓടിച്ചയാളും മറ്റ് രണ്ട് പേരും മർദിക്കാൻ ഒപ്പം ചേർന്നു. ട്രക്ക് ഓടിക്കവേ അബദ്ധവശാൽ നോട്ട് മാല തന്‍റെ കയ്യിൽപ്പെടുകയായിരുന്നുവെന്നും മോഷ്ടിച്ചതല്ലെന്നും ഡ്രൈവർ പറഞ്ഞു. തന്നെ വെറുതെ വിടണമെന്നും അപേക്ഷിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും സംഭവത്തിൽ ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല.

പ്ലസ് 2 വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റി, എംഎൽഎ നോക്കിനിന്നു; സംഭവം തിരുവനന്തപുരം ജില്ലാ കലോത്സവത്തിനിടെ

തിരുവനന്തപുരം: റവന്യൂ ജില്ലാ കലോത്സവത്തിനിടെ വിവാദം. പതാക ഉയർത്തുന്നതിനിടെ കുരുങ്ങിയ കയർ നേരെയാക്കാൻ വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റി. നെയ്യാറ്റിൻകര എംഎൽഎ അൻസലൻ നോക്കി നിൽക്കെയാണ് സംഭവം. നെയ്യാറ്റിൻകരയിലെ സ്കൂളിൽ വച്ചായിരുന്നു ചടങ്ങ്. പ്ലസ് ടു വിദ്യാർഥിയെയാണ് പതാക ശരിയാക്കാൻ കൊടിമരത്തിൽ കയറ്റിയത്.

ജെയ്സിയുടെ അപ്പാർട്ട്മെന്റിൽ പരിചയപ്പെട്ട കദീജയുമായി അടുപ്പം, 2 മാസത്തെ ഗൂഢാലോചന; ഒന്നിച്ചുള്ള മദ്യപാനത്തിനിടെ അരുംകൊല

കൊച്ചി: കടക്കെണിയിൽനിന്നു കരകയറാൻ സുഹൃത്ത് കണ്ടെത്തിയ വഴിയാണ് കളമശേരി കൂനംതൈയിലെ അപ്പാർട്ട്മെന്റില്‍ ഒറ്റയ്ക്കു താമസിച്ച സ്ത്രീയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. ഏറെ ആസൂത്രണം നടത്തി ചെയ്തതായതിനാൽ പിടിക്കപ്പെടില്ലെന്നു പ്രതി കരുതി. ഓട്ടോറിക്ഷകൾ മാറി കയറി, ഹെൽമറ്റ് ധരിച്ച് സ്ത്രീയുടെ വീട്ടിലെത്തി, കൊലപാതകത്തിനുശേഷം വസ്ത്രം മാറ്റി രക്ഷപ്പെട്ട പ്രതി തുടക്കത്തിൽ പൊലീസിനെയും വലച്ചു.

പെരുമ്പാവൂർ ചുണ്ടക്കുഴി കൊറാട്ടുകുടി വീട്ടിൽ ജെയ്സി ഏബ്രഹാമിനെ (55) ഈ മാസം 17നാണ് കൂനംതൈ അമ്പലം റോഡിലുള്ള അപ്പാർട്ട്മെന്റിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. കൊലപാതകത്തിൽ അറസ്റ്റിലായത് സുഹൃത്തും ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനുമായ ഗിരീഷ് കുമാറും അടുത്ത സുഹൃത്ത് കദീജ എന്ന പ്രബിതയും. ഇരുവരുടെയും പൊതു സുഹൃത്തായിരുന്ന കൊല്ലപ്പെട്ട ജെയ്സി ഏബ്രഹാം, ഈ അപ്പാർട്ട്മെന്റിൽ ഒരു വർഷമായി തനിച്ചായിരുന്നു താമസം. ഫോണിൽ ലഭിക്കാതെ വന്നതോടെ, കാനഡയിലായിരുന്ന മകൾ അറിയിച്ചതനുസരിച്ച് പൊലീസ് അപ്പാർട്ട്മെന്റിലെത്തി. കുളിമുറിയിൽ തലയടിച്ചു വീണ രീതിയിൽ കാണപ്പെട്ട ജെയ്സിയെ ആശുപത്രിലെത്തിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമെന്ന് തെളിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗിരീഷ് കുമാറും കദീജയും അറസ്റ്റിലാകുന്നത്.

എംസിഎ ബിരുദധാരിയും ഐടി കമ്പനിയിലെ ജീവനക്കാരനുമാണ് തൃക്കാക്കര സ്വദേശിയായ ഗിരീഷ് ബാബു. തൃപ്പൂണിത്തുറ ഏരൂർ സ്വദേശിയാണ് കദീജ. ലോൺ ആപ്പ് വഴിയും ക്രെഡിറ്റ് കാർഡിലൂടെയും മറ്റും വലിയൊരു തുകയുടെ കടക്കാരനായിരുന്ന ഗിരീഷ് ബാബു. കടംവീട്ടാൻ കണ്ടെത്തിയ വഴിയായിരുന്നു ജെയ്സിയുടെ കൊലപാതകം. റിയൽ എസ്റ്റേറ്റ് ബിസിനസിലൂടെ സമ്പാദിച്ച ധാരാളം പണവും സ്വർണാഭരണങ്ങളും ജെയ്സിയുടെ അപാർട്ട്മെന്റിൽ ഉണ്ടാകുമെന്നായിരുന്നു പ്രതികളുടെ ധാരണ. ജെയ്സിയുമായി നേരത്തെ മുതൽ പരിചയമുള്ള ഗിരീഷ് കുമാർ അപ്പാർട്ട്മെന്റിൽ വച്ചാണ് കദീജയെ പരിചയപ്പെടുന്നത്. ഇതു പിന്നീട് അടുപ്പമായി മാറി. ജെയ്സിയെ കൊലപ്പെടുത്തി പണവും സ്വർണവും കവരാമെന്ന് തീരുമാനിച്ച ഇരുവരും രണ്ടു മാസം മുൻപു ഗൂഢാലോചന തുടങ്ങിയെന്ന് പൊലീസ് പറയുന്നു. ആരുടേയും കണ്ണിൽപ്പെടാതെ എങ്ങനെ ജെയ്സിയുടെ ഫ്ലാറ്റിലെത്താമെന്ന് രണ്ടു വട്ടം ഗീരീഷ് കുമാർ ട്രയൽ നടത്തി.

നവംബർ 17 ഞായറാഴ്ച ജെയ്സിയുടെ ഫ്ലാറ്റിൽ മറ്റാരും ഉണ്ടാകില്ല എന്നുറപ്പിച്ചു. തുടർന്ന് ഞായറാഴ്ച രാവിലെ സഹോദരന്റെ ബൈക്കിൽ കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിന് സമീപമുള്ള വീട്ടിൽ നിന്നും ഗിരീഷ് ബാബു പല വഴികളിലൂടെയും ചുറ്റിക്കറങ്ങി ഉണിച്ചിറ പൈപ്പ്‍ലെയിന്‍ റോഡിൽ എത്തി. അവിടെ നിന്നു രണ്ട് ഓട്ടോറിക്ഷകൾ മാറിക്കയറി ജെയ്സിയുടെ ഫ്ലാറ്റിൽ എത്തുകയായിരുന്നു. സിസിടിവിയിൽ മുഖം പതിയാതിരിക്കാന്‍ ഹെൽമറ്റ് ധരിച്ചായിരുന്നു ഗിരീഷ് കുമാർ മുഴുവൻ സമയവും സഞ്ചരിച്ചിരുന്നത്. രാവിലെ പത്തരയോടെ അപ്പാർട്ട്മെന്റിലെത്തിയ പ്രതി കൈയിൽ കരുതിയിരുന്ന മദ്യം ജെയ്സിയുമൊത്ത് കഴിച്ചു. മദ്യലഹരിയിലായ ജെയ്സിയെ പ്രതി ബാഗിൽ കരുതിയിരുന്ന ഡംബൽ എടുത്ത് തലയ്ക്ക് പലവട്ടം അടിച്ചു. ജെയ്സി നിലവിളിച്ചപ്പോൾ മുഖം തലയിണ വച്ച് അമർത്തിപ്പിടിക്കുകയും ചെയ്തു. തുടർന്ന് കുളിമുറിയിൽ തെന്നി വീണതാണ് എന്നു വരുത്താനായി പ്രതി ജെയ്സിയെ വലിച്ച് ശുചിമുറിയിലെത്തിച്ചു.

ശരീരത്തിലെ രക്തം കഴുകിക്കളഞ്ഞ ഗിരീഷ് കുമാർ ധരിച്ചിരുന്ന ഷർട്ട് മാറി ബാഗില്‍ കരുതിയിരുന്ന മറ്റൊരു ഷർട്ട് ധരിച്ചു. ജെയ്സിയുടെ കൈകളിൽ ധരിച്ചിരുന്ന രണ്ടു സ്വർണ വളകളും രണ്ടു മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്ത് ഫ്ലാറ്റിന്റെ വാതിൽ പൂട്ടി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ് ഇടപാട് ഉള്ളതിനാൽ ജെയ്സിയുടെ അപ്പാർട്ട്മെന്റിൽ ധാരാളം ആളുകൾ വന്നു പോകുന്നതിനാൽ സംശയം തങ്ങളിലേക്ക് വരില്ലെന്നായിരുന്നു പ്രതികളുടെ ധാരണ. കൊലപാതകത്തെ തുടർന്നുള്ള ദിവസങ്ങളിൽ അപ്പാർട്ട്മെന്റിന്റെ പരിസരത്തെത്തി പൊലീസിന്റെ നീക്കങ്ങൾ പ്രതി നിരീക്ഷിച്ചു. അപ്പാര്‍ട്ട്മെന്റിന്റെ അകത്തേക്ക് പോകുന്ന ഒരാൾ മറ്റൊരു ഷർട്ട് ധരിച്ച് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ആദ്യ ദിവസങ്ങളിൽ തന്നെ ലഭിച്ചിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആളെ മനസ്സിലായിരുന്നില്ല. എന്നാൽ തുടരന്വേഷണത്തിൽ ഗിരീഷ് കുമാറും കദീജയും കുടുങ്ങി.

മക്കളെ കാത്തുനിൽക്കവേ അപകടം, ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് വീണു, യുവതിയെ ഞൊടിയിടയിൽ രക്ഷപ്പെടുത്തി പൊലീസ്

കാൺപൂർ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് വീണ സ്ത്രീയെ രക്ഷപ്പെടുത്തി റെയിൽവേ പൊലീസ്. ട്രെയിനിൻറെ ചവിട്ടുപടിയിൽ മക്കളെ കാത്ത് നിൽക്കുന്നതിനിടെയാണ് സ്ത്രീ അബദ്ധത്തിൽ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ വീണത്. ഞൊടിയിടയിൽ പൊലീസുകാരൻറെ കൃത്യമായ ഇടപെടൽ സ്ത്രീയുടെ ജീവൻ രക്ഷിച്ചു.

കാൺപൂർ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലാണ് ആ അത്ഭുതകരമായ രക്ഷാപ്രവർത്തനം നടന്നത്. യുവതി കാൺപൂരിൽ നിന്ന് ഡൽഹിയിലേക്ക് കുടുംബത്തോടൊപ്പം പോകുമ്പോഴാണ് അപകടമുണ്ടായത്. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് യുവതി ട്രെയിനിൽ കയറിയെങ്കിലും കുട്ടികൾക്ക് കയറാനായില്ല. പരിഭ്രാന്തയായ യുവതി ട്രെയിൻ നീങ്ങാൻ തുടങ്ങിയപ്പോൾ, കമ്പാർട്ട്മെൻറിൻറെ ചവിട്ടുപടിയിൽ നിന്ന് മുന്നോട്ടാഞ്ഞ് സഹായത്തിനായി ഉറക്കെ നിലവിളിച്ചു.

പിന്നാലെ യുവതി നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് വീണു. പ്ലാറ്റ്ഫോമിനും ഓടുന്ന ട്രെയിനിനുമിടയിൽ കുടുങ്ങി. ഉടനെ കോൺസ്റ്റബിൾ അനൂപ് കുമാർ പ്രജാപതി സ്ത്രീയെ പിടിച്ചുവലിച്ച് പുറത്തേക്കെടുത്തു. രക്ഷിച്ചതിന് യുവതിയുടെ കുടുംബം പൊലീസിനോട് നന്ദി പറഞ്ഞു.

സ്ഥാനാർഥി നിർണയം പാളി; ജനങ്ങൾ വോട്ട് ചെയ്യാത്തിന് മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമില്ല: പ്രമീള ശശിധരൻ

പാലക്കാട്: പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. സ്ഥാനാർഥി നിർണയമാണ് പരാജയത്തിന് കാരണമെന്ന് പാലക്കാട് നഗരസഭ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ കുറ്റപ്പെടുത്തി. സി കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കരുതെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. മറ്റൊരു സ്ഥാനാർഥി ആയിരുന്നെങ്കിൽ ഇത്ര വലിയ തോൽവി സംഭവിക്കില്ലായിരുന്നു.

ജനങ്ങൾ വോട്ട് കൊടുക്കാത്തതിന് മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ എപ്പോഴും ഒരേ സ്ഥാനാർഥിയെയാണോ ബിജെപി നിർത്തുന്നതെന്ന ചോദ്യം വന്നിരുന്നു. അതാണ് സ്ഥാനാർഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടത്. കൃഷ്ണകുമാറുമായി നേതാക്കൾ സഹകരിച്ചില്ലെന്ന പ്രചാരണത്തിൽ അടിസ്ഥാനമില്ല

കൃഷ്ണകുമാറിനെ സ്ഥാനാർഥിയായി നിശ്ചയിച്ചപ്പോൾ അദ്ദേഹത്തിന് വേണ്ടി ജോലി ചെയ്തു. മനസ്സറിഞ്ഞ് കൃഷ്ണകുമാറിന് വോട്ട് ചോദിച്ചു. പക്ഷേ ജനങ്ങൾ വോട്ട് കൊടുത്തില്ല. ജനങ്ങളോട് വോട്ട് ചോദിക്കാനേ സാധിക്കൂ. വോട്ട് ചെയ്യുന്നത് അവരാണ്. അതിൽ ഞങ്ങളെ പഴിച്ചിട്ട് കാര്യമില്ലെന്നും പ്രമീള ശശിധരൻ പറഞ്ഞു.

യുപിഐ ലൈറ്റില്‍ ഓട്ടോമാറ്റിക് ടോപ്പ്- അപ്പ് ഫീച്ചര്‍ അവതരിപ്പിച്ച് പേടിഎം

യുപിഐ ലൈറ്റില്‍ ഓട്ടോമാറ്റിക് ടോപ്പ്- അപ്പ് ഫീച്ചര്‍ അവതരിപ്പിച്ച് പേടിഎം. ഉപയോക്താക്കളുടെ യുപിഐ ലൈറ്റ് ബാലന്‍സ് സെറ്റ് ചെയ്ത പരിധിയില്‍ താഴെ പോയാല്‍ സ്വമേധയാ റീച്ചാര്‍ജ് ചെയ്യുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. പിന്‍ ഇല്ലാതെ തന്നെ ചെറിയ ഇടപാടുകള്‍ യഥേഷ്ടം ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് യുപിഐ ലൈറ്റ്.
പലചരക്ക് സാധനങ്ങള്‍ വാങ്ങല്‍, ചെറിയ ബില്ലുകള്‍ അടയ്ക്കല്‍ തുടങ്ങിയ ദൈനംദിന ഇടപാടുകള്‍ പേടിഎം യുപിഐ ലൈറ്റ് ഉപയോഗിച്ച് കാര്യക്ഷമമായി നടത്താന്‍ സാധിക്കുമെന്ന് പേടിഎം ബ്രാന്‍ഡിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് അറിയിച്ചു. പ്രധാന ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ആക്‌സസ് ചെയ്യാതെ ഓണ്‍ ഡിവൈസ് വാലറ്റിലൂടെ സാധാരണ ഇടപാടുകള്‍ പ്രോസസ്സ് ചെയ്യുന്നതിനാല്‍ ക്രമാനുഗതമായ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
കൂടാതെ, പേടിഎം യുപിഐ ലൈറ്റ് വഴി നടത്തിയവ ഉള്‍പ്പെടെ എല്ലാ യുപിഐ ഇടപാടുകളുടെയും വിശദാംശങ്ങള്‍ കാണാനും ഡൗണ്‍ലോഡ് ചെയ്യാനും ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന യുപിഐ സ്റ്റേറ്റ്മെന്റ് ഡൗണ്‍ലോഡ് ഫീച്ചറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ചെലവ് നിരീക്ഷണവും ചെലവ് മാനേജ്മെന്റും കാര്യക്ഷമമാക്കാന്‍ ഇത് സഹായിക്കുമെന്നും കമ്പനി അറിയിച്ചു. തുടക്കത്തില്‍ യെസ് ബാങ്കിലും ആക്‌സിസ് ബാങ്കിലുമുള്ള തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് പേടിഎം യുപിഐ ലൈറ്റ് ഓട്ടോ ടോപ്പ്-അപ്പ് ഫീച്ചര്‍ ലഭ്യമാണ്. എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കുന്ന വിധത്തില്‍ ഇത് വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.