Home Blog Page 1265

ഷോപ്പിംഗ് മാളിൽ ഒന്ന് തെന്നി വീണു, പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചത് സ്ഥലം സിഐ തന്നെ; പരാതിപ്പെട്ട് യുവാവ്

മലപ്പുറം: ഷോപ്പിംഗ് മാളിൽ തെന്നി വീണതുമായി ബന്ധപ്പെട്ട പരാതി പണം വാങ്ങി ഒത്തുതീർപ്പാക്കാൻ സിഐ നിർബന്ധിച്ചതായി ആരോപണം. മലപ്പുറം ചങ്ങരംകുളം സിഐ ഷൈൻ നിർബന്ധിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. കേസെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ സിഐ മോശമായി പെരുമാറിയതായും പരാതിക്കാർ ആരോപിക്കുന്നുസംഭവത്തിൽ ചമ്രവട്ടംകടവ് സ്വദേശി ജിംഷാദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. എസ്എച്ച്ഒ പരാതിക്കാരനോട് സംസാരിക്കുന്നതിന്‍റെ ശബ്‍ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. വളരെ മോശമായാണ് എസ്ഐ ഷൈൻ പെരുമാറിയതെന്നും ആദ്യ ഘട്ടത്തിൽ എഫ്ഐആര്‍ ഇടാൻ പോലും തയാറായില്ലെന്നും പരാതിക്കാരൻ ഉന്നയിക്കുന്നു. എന്നാൽ ആദ്യമേ കേസെടുക്കാം എന്ന് നിർദ്ദേശിച്ചതാണെന്നും, ഷോപ്പിംഗ് മാൾ ഉടമകളിൽ നിന്ന് ഉയർന്ന തുക നഷ്ടപരിഹാരം പ്രതീക്ഷിച്ച് ഇവർ വഴങ്ങിയില്ലെന്നുമാണ് സി ഐ പറയുന്നത്.

തിയേറ്റർ കോംപ്ലക്സുകളിലേക്ക് മദ്യവും? ഒരുക്കങ്ങൾ തുടങ്ങി? പിവിആർ ഐനോക്സ് അപേക്ഷ നൽകിയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഗുരുഗ്രാം, ബെംഗളൂരു തുടങ്ങിയ തെരഞ്ഞെടുത്ത നഗരങ്ങളിലെ പ്രീമിയം തീയേറ്ററുകളിൽ മദ്യം വിളമ്പുന്നതിനുള്ള ലൈസൻസിനായി പിവിആർ ഐനോക്സ് ശ്രമിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവിയുടെ റിപ്പോ‍‌ർട്ട്. പിവിആ‌ർ ഐനോക്സ് തീയേറ്ററുകളിലേക്കുളള തിരക്ക് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഇതിനെ ചെറുക്കാനാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ട്.

നിലവിൽ സിനിമാ തീയേറ്ററുകളിലേക്ക് മദ്യമോ കൊണ്ടു വരുന്ന മറ്റ് തരത്തിലുള്ള ഭക്ഷണ സാധനങ്ങളോ പോലും അനുവദനീയമല്ല. എന്നാൽ പുതിയ മാറ്റം നിലവിൽ വന്നാൽ സിനിമക്ക് മുൻപോ അതിനു ശേഷമോ മദ്യപിക്കാൻ കഴിയും. അപ്പോഴും തീയേറ്ററുകൾക്കകത്ത് മദ്യം നിരോധിക്കാൻ തന്നെയാണ് സാധ്യത. ഡയറക്ടേഴ്‌സ് കട്ട് പോലുള്ള ലക്ഷ്വറി തീയേറ്ററുകളിലാകും ഇത്തരത്തിലുള്ള സൗകര്യം വരിക എന്നും റിപ്പോ‌ർട്ടിൽ പറയുന്നു.

അതേ സമയം ഇക്കാര്യത്തിൽ പിവിആർ ഐനോക്സ് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. നിലവിൽ പിവിആർ ഉടമസ്ഥതയിലുള്ള ലോഞ്ചുകൾ, ഇരിപ്പിടങ്ങൾ, ലൈവ് മ്യൂസിക് സോണുകൾ തുടങ്ങിയവക്ക് ഡൽഹി ഡയറക്ട‌‍ർ കട്ട്, മൈസൺ ഐനോക്സ് മുംബൈ എന്നിവിടങ്ങളിലും മദ്യം അനുവദനീയമാണ്. ഈ സോണുകൾ സിനിമാ ഹാളുകളോട് ചേർന്നാണ് പ്രവർത്തിക്കുന്നതെങ്കിലും അവയുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടില്ല. സിനിമാട്ടോഗ്രാഫ് ആക്ട് അനുസരിച്ച് സിനിമാ ഹാളുകൾക്കുള്ളിൽ മദ്യം വിതരണം ചെയ്യാൻ അനുവാദമില്ല.

ഐനോക്സിന്റെ വരുമാനം ​ഗണ്യമായ കുറഞ്ഞു തന്നെ തുടരുന്ന അവസ്ഥയിലാണ് ഇത്തരമൊരു റിപ്പോ‍ർട്ട് പുറത്തു വരുന്നത്. ദക്ഷിണേന്ത്യൻ സിനിമകളുടെ ഡബ്ബ് ചെയ്ത പതിപ്പുകൾ ഉൾപ്പെടെ ഹിന്ദി സിനിമകളിൽ നിന്നുള്ള കളക്ഷൻ 2023 നെ അപേക്ഷിച്ച് 5,380 കോടി രൂപയിൽ നിന്ന് 2024 ൽ 4,679 കോടി രൂപയായി കുറഞ്ഞുവെന്ന് ഓർക്കാക്സ് ബോക്സ് ഓഫീസ് റിപ്പോർട്ട് 2024 പറയുന്നു. കൊവിഡിന് ശേഷവും, കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ചും ഈ വർഷവും കുറവു വന്നിട്ടുണ്ട്.

കളക്ടർ ഇടപെട്ടു, ജില്ലാ ജഡ്ജിയും നേരിട്ടെത്തി; അപൂ‍ർവ റെക്കോർഡുമായി അങ്ങാടിക്കുരുവി തടവിൽ നിന്ന് പുറത്തേക്ക്

കണ്ണൂർ: കോടതി ഉത്തരവിനെ തുടർന്ന് സീൽ ചെയ്ത കടയുടെ ചില്ലുകൂട്ടിൽ കുടുങ്ങിപ്പോയ അങ്ങാടിക്കുരുവിക്ക് ഒടുവിൽ മോചനം. ജില്ലാ കളക്ടറുടെയും ജില്ലാ ജഡ്ജിയുടെയും നേരിട്ടുള്ള ഇടപെടലിൽ, കണ്ണൂർ ഉളിക്കലിലെ കടയുടെ പൂട്ട് തുറന്നു. പുറത്തിറങ്ങാൻ കഴിയാതെ രണ്ട് ദിവസമായി കുരുങ്ങിപ്പോയ കുരുവി വാനിലേക്ക് പറന്നകന്നു.

കേസും നൂലാമാലകളും മാറി നിന്നതോടെ ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തിലാണ് കടയുടെ പൂട്ട് തുറന്ന് അങ്ങാടിക്കുരുവിയെ തുറന്നുവിട്ടത്. വ്യാപാരികൾ തമ്മിലുള്ള തർക്കം കേസായപ്പോഴാണ് ഹൈക്കോടതി നിർദേശത്തിൽ ഉളിക്കൽ ടൗണിലെ തുണിക്കട ആറ് മാസം മുൻപ് പൂട്ടി സീൽ ചെയ്തത്. ഈ കടയുടെ ചില്ലുകൂടിനും ഷട്ടറിനും ഇടയിലാണ് രണ്ടു ദിവസം മുമ്പ് അങ്ങാടിക്കുരുവി പെട്ടുപോയത്.

നിയമക്കുരുക്കുള്ളതിനാൽ ചില്ലു തകർത്ത് രക്ഷിക്കാനും വയ്യ. പൂട്ട് തുറക്കാനാകാതെ നാട്ടുകാർ നിസ്സഹായരായി. കേസ് ആയതിനാൽ വനം വകുപ്പിനും ഫയർ ഫോഴ്സിനും ഇടപെടാനുമായില്ല. ഇതോടെ കൊടുചൂടിൽ ചില്ലുകൂട്ടിൽ കുരുവി വാടി തളർന്നു. നാട്ടുകാർ നൂലിൽ കെട്ടി വെള്ളവും അരിയും നൽകി. നിയമവ്യവഹാരങ്ങളിൽ കുരുക്കിലായ കുരുവി വാർത്തയായതിനു പിന്നാലെ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഇടപെട്ടു.

പഞ്ചായത്ത്‌ സെക്രട്ടറിക്ക് കട തുറക്കാൻ നിർദേശം നൽകി. ജില്ലാ ജഡ്ജി നിസാർ അഹമ്മദും ഇടപെട്ടു. ഹൈക്കോടതിയിൽ വിവരം അറിയിച്ചു. ജഡ്ജി നേരിട്ട് ഉളിക്കലിൽ എത്തി. കുരുവിയെ തുറന്നുവിട്ടതോടെ ഒരു കിളിക്ക് വേണ്ടി യോടിയ നാട്ടുകാർക്കും സന്തോഷം. ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തിൽ, ജില്ലാ മജിസ്‌ട്രെറ്റിൻറെ നിർദേശത്തിൽ തടവുകാലം കഴിഞ്ഞിറങ്ങിയ അപൂർവ റെക്കോർഡുമായി അങ്ങാടിക്കുരുവി സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്.

കേന്ദ്രമന്ത്രി ജിതൻ റാം മഞ്ചിയുടെ കൊച്ചുമകൾ വെടിയേറ്റു മരിച്ചു, ട്രെക്ക് ഡ്രൈവറായ ഭർത്താവിനായി തെരച്ചിൽ

ഗയ: കേന്ദ്രമന്ത്രി ജിതൻ റാം മഞ്ചിയുടെ കൊച്ചുമകൾ സുഷമാ ദേവിയെ ഭർത്താവ് വെടിവച്ച് കൊന്നു. സുഷമാ ദേവിയും ഭർത്താവ് രമേഷും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറഞ്ഞത്. ബുധനാഴ്ചയാണ് സംഭവം. അട്രി ബ്ലോക്കിലെ ടേറ്റ ഗ്രാമത്തിലെ വീട്ടിൽ സഹോദരിക്കും കുട്ടികൾക്കുമൊപ്പം ഇരിക്കുമ്പോഴാണ് ഭർത്താവ് ഇവരെ വെടിവച്ച് വീഴ്ത്തിയത്.

സംഭവത്തിൽ കേന്ദ്രമന്ത്രി പ്രതികരിച്ചിട്ടില്ല. ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് വന്ന സമയത്ത് ദമ്പതികൾ തമ്മിൽ തർക്കമുണ്ടായെന്നാണ് സുഷ്മ ദേവിയുടെ സഹോദരി വിശദമാക്കുന്നത്. വാക്കു തർക്കത്തിനിലെ രമേഷ് നാടൻ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

വെടിയൊച്ച കേട്ട് മറ്റൊരു മുറിയിലായിരുന്ന സഹോദരിയും സുഷമയുടെ മക്കളും എത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ സുഷമയെ കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ഇവർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പട്നയിൽ നിന്ന് വന്ന ശേഷമാണ് രമേഷ് അക്രമം നടത്തിയത്. വികാസ് മിത്രയിലെ ജീവനക്കാരിയായിരുന്നു സുഷമ. പട്നയിൽ ട്രക്ക് ഡ്രൈവറാണ് രമേഷ്. സംഭവത്തിൽ രമേഷിനെ കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 14 വർഷങ്ങൾക്ക് മുൻപാണ് രണ്ട് വിഭാഗങ്ങളിലുള്ള രമേഷും സുഷമയും വിവാഹിതരായത്.

പ്രണയം വിവാഹത്തിലെത്തിയില്ല, മാവിൻ തോപ്പിൽ ജീവനൊടുക്കി യുവതി; കണ്ടെത്തിയത് തൂങ്ങിയ നിലയിൽ

ലക്ക്നൗ: ഉത്തർ പ്രദേശിലെ സഹാറൻപൂരിൽ 19 കാരിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിഹാരിഗഡ് സ്വദേശിനിയായ പ്രീതിയാണ് ആത്മഹത്യ ചെയ്തത്. സഹാറൻപൂരിലെ ഒരു മാവിൻ തോപ്പിലാണ് പ്രീതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിക്കണമെന്ന ആവശ്യം കാമുകൻ നിരസിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് പ്രദേശ വാസികളാണ് പ്രീതിയെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച മുതൽ പ്രീതിയെ കാണാനില്ലായിരുന്നു. തുടർന്ന് കുടുംബം ലോക്കൽ പൊലീസിൽ പരാതി നൽകി. ബുധനാഴ്ച പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയെന്ന് പ്രദേശ വാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതശരീരം പ്രീതിയുടേതാണെന്ന് തിരിച്ചറിഞ്ഞു. പ്രീതി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവിനെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ വിവാഹത്തിന് യുവാവിന് താത്പര്യമുണ്ടായിരുന്നില്ലെന്നും ഇത് പ്രീതിയെ മാനസികമായി തളർത്തിയിരുന്നതായും പൊലീസ് പറഞ്ഞു. ഷാളുപയോഗിച്ചാണ് പ്രീതി മരത്തിൽ തൂങ്ങിയത്.

മ‍ൃതശരീരം കണ്ടെത്തിയ മാവിൻ തോപ്പ് രണ്ടുപേർ ചേർന്ന് പാട്ടത്തിനെടുത്തിരിക്കുകയായിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും മൃതശരീരം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

കൊട്ടാരക്കര-പുത്തൂർ റോഡിൽ എടിഎം കവർച്ചാശ്രമം: പ്രതി പിടിയിൽ

കൊട്ടാരക്കര ചന്തമുക്കിൽ  എടിഎം കവർച്ചാശ്രമം നടത്തിയ  കോവിൽ പെട്ടി  വാസുദേവനെല്ലൂർ സ്വദേശി മാരിയപ്പനെ (45) കൊട്ടാരക്കര പോലീസ് പിടികൂടി. കൊട്ടാരക്കര- പുത്തൂർ റോഡിൽ എടിഎമ്മിന്റെ  കേബിളുകൾ ഇയാൾ നശിപ്പിച്ചിരുന്നു. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങളിൽ മാരിയപ്പന്റെ ദൃശ്യം പതിഞ്ഞിരുന്നു. രണ്ടു ദിവസമായി കൊട്ടാരക്കരയിൽ ചില ഭാഗങ്ങളിൽ പ്രതിയെ ആളുകൾ തിരിച്ചറിയുകയും കഴിഞ്ഞ ദിവസം മാരിയപ്പനെ പോലീസ് പിടികൂടുകയുമായിരുന്നു.

128 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒളിംപിക്‌സിലേക്ക് ക്രിക്കറ്റും

2028ലെ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ ക്രിക്കറ്റ് പോരാട്ടങ്ങളുണ്ടാകുമെന്നു ഉറപ്പായി. 128 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒളിംപിക്‌സിലേക്ക് ക്രിക്കറ്റ് മടങ്ങി വരുന്നത്. 1900ത്തിലാണ് ആദ്യമായി ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയത്. അതിനു ശേഷം ക്രിക്കറ്റ് ഒളിംപിക്‌സിലുണ്ടായിരുന്നില്ല.

പുരുഷ, വനിതാ വിഭാഗങ്ങളായി ആറ് ടീമുകളാണ് ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ മാറ്റുരയ്ക്കുക. 90 താരങ്ങള്‍ ഇരു വിഭാഗങ്ങളിലും കളത്തിലെത്തും. ടി20 ഫോര്‍മാറ്റിലായിരിക്കും മത്സരം.

അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ക്രിക്കറ്റടക്കം അഞ്ച് പുതിയ കായിക മത്സരങ്ങള്‍ക്ക് മത്സരാനുമതി നല്‍കിയിട്ടുണ്ട്. 2028ലെ ഒളിംപിക്‌സില്‍ 351 മെഡല്‍ പോരാട്ടങ്ങളുണ്ട്. പാരിസ് ഒളിംപിക്‌സിനെ അപേക്ഷിച്ച് 22 മെഡല്‍ പോരാട്ടങ്ങള്‍ കൂടും. 10,500 താരങ്ങളാണ് ഒളിംപിക്‌സില്‍ മാറ്റുരയ്ക്കുക. 2028ല്‍ 698 താരങ്ങള്‍ കൂടുതല്‍ ഉണ്ടാകും.

2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നു. പിന്നാലെ 2023ലെ ഏഷ്യന്‍ ഗെയിംസിലും ക്രിക്കറ്റ് ഉള്‍പ്പെടുത്തി. 14 പുരുഷ ടീമുകളും 9 വനിതാ ടീമുകളുമാണ് ഏഷ്യന്‍ ഗെയിംസില്‍ കളിച്ചത്. ഇരു വിഭാഗങ്ങളിലും ഇന്ത്യയാണ് സ്വര്‍ണം സ്വന്തമാക്കിയത്.

ചേർത്തലയിൽ
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ .ചേർത്തലയിൽ
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ .
ചേർത്തല കടക്കരപ്പള്ളി സ്വദേശി ഹരിദാസ് പണിക്കരാണ് അറസ്റ്റിലായത്. വഴക്കിനിടയിൽ ശ്വാസംമുട്ടിച്ചാണ് ഇയാൾ ഭാര്യ സുമിയെ കൊലപ്പെടുത്തിയത്.

ഇന്നലെ പുലർച്ചെ 1 15 ന് ആയിരുന്നു സുമിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബോധരഹിതയായി സോഫയിൽ കിടക്കുന്നു എന്ന് അയൽവാസിയെ ഭർത്താവ് ഹരിദാസ് പണിക്കാർ തെറ്റിദ്ധരിപ്പിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. സുമിയുടെ ബന്ധു നൽകിയ പരാതിയിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെത്തി പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് ശ്വാസം മുട്ടിയുള്ള മരണമാണെന്ന് കണ്ടെത്തിയത്. തുടർന്ന് പട്ടണക്കാട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഭർത്താവ് ഹരിദാസ് കുറ്റം സമ്മതിക്കുകയായിരുന്നു. ദീർഘനാളായി മാനസിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു സുമി . ഇവർ തമ്മിൽ നേരത്തെയും വഴക്കുണ്ടായിരുന്നു വെന്നും സഹിക്കാതെ വന്നപ്പോൾ കൊലപ്പെടുത്തിയതാണെന്നും പൊലീസിൽ മൊഴി നൽകിയിട്ടുണ്ട് . കൊട്ടാരം ശ്രീധർമ്മശാസ്ത്ര ക്ഷേത്രത്തിലെ കണക്കെഴുത്തുകാരനാണ് ഹരിദാസ് . ഇരുവരുടെയും രണ്ടാം വിവാഹമാണ്. പട്ടണക്കാട് പോലീസിനെ നേതൃത്വത്തിലുള്ള വിശദമായ ചോദ്യം ചെയ്യലിനു ശേഷം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.


അഞ്ച് വര്‍ഷം മുമ്പ് ‘കൊല്ലപ്പെട്ട’ ഭാര്യ കാമുകനൊപ്പം തട്ടുകടയിലിരുന്ന് ചായ കുടിക്കുന്നു; കൊലക്കേസില്‍ ഭര്‍ത്താവ് ജയിലില്‍ കഴിഞ്ഞത് മൂന്ന് വര്‍ഷം, നിരപരാധിത്വം തെളിയിച്ചത് ജാമ്യത്തിലിറങ്ങി മാസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍

മൈസൂരു: കർണാടക കുടകിലെ ബസവനഹള്ളി സ്വദേശിയായ സുരേഷ് (35) ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് മൂന്ന് വർഷത്തിലേറെയായി ജയിലിലായിരുന്നു.

ഭാര്യ മല്ലികയെ താൻ കൊലപ്പെടുത്തിയിട്ടില്ലെന്ന് കരഞ്ഞുപറഞ്ഞിട്ടും പൊലീസ് കേട്ടില്ല. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് വർഷത്തിലേറെ ജയിലില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ സുരേഷ് തീരുമാനിച്ചു, ഭാര്യയെ കണ്ടെത്തി തന്‍റെ നിരപരാധിത്വം തെളിയിക്കണം. ഒടുവില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് സുരേഷ് ഭാര്യയെ കണ്ടെത്തി -കുടകിലെ മടിക്കേരിയില്‍ കാമുകനൊപ്പം തട്ടുകടയിലിരുന്ന് ചായ കുടിക്കുകയായിരുന്നു മല്ലിക.

20 വർഷം മുമ്പായിരുന്നു സുരേഷിന്‍റെയും മല്ലികയുടെയും വിവാഹം. ഇവർക്ക് 18 വയസുള്ള മകനും 15കാരി മകളുമുണ്ട്. 2020ലാണ് പെട്ടെന്നൊരു ദിവസം മല്ലികയെ കാണാതായത്. എങ്ങും തിരഞ്ഞ് കണ്ടെത്താതായതോടെ സുരേഷ് മടിക്കേരി പൊലീസില്‍ പരാതി നല്‍കി. മല്ലികക്കായി പൊലീസ് അന്വേഷണം തുടരുന്നതിനിടെ മൈസൂരു ജില്ലയിലെ ബെട്ടാദപുരയില്‍ കാവേരി നദീതീരത്തുനിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം ലഭിച്ചു. ഈ അസ്ഥികൂടം മല്ലികയുടേതാണെന്ന് സ്ഥാപിക്കാനായിരുന്നു പൊലീസിന് താല്‍പര്യം. കുശാല്‍നഗർ പൊലീസ് സുരേഷിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അസ്ഥികൂടം മല്ലികയുടേതാണെന്ന് പൊലീസ് സുരേഷിനെ കൊണ്ട് നിർബന്ധിപ്പിച്ച്‌ സമ്മതിപ്പിച്ചു. മല്ലികയെ കൊലപ്പെടുത്തിയതാണെന്ന കുറ്റം ചുമത്തി 2021 ജൂണില്‍ സുരേഷിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന വിവരം സുരേഷിന് നേരത്തെയുണ്ടായിരുന്നു. എന്നാല്‍, ഭാര്യയെ കാണാതായിട്ടും, കൊലക്കേസില്‍ താൻ അറസ്റ്റിലായിട്ടും ഇക്കാര്യം പുറത്ത് പറയാൻ സുരേഷ് തയാറായില്ല. സുരേഷ് അറസ്റ്റിലാവുമ്പോള്‍ മകൻ കൃഷ്ണ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു. മകള്‍ കീർത്തി ഏഴാംക്ലാസിലും. സുരേഷ് അറസ്റ്റിലായതോടെ കുടുംബത്തിന്‍റെ വരുമാനം നിലച്ചു. ഇതോടെ മകൻ കൃഷ്ണക്ക് പഠനം നിർത്തി കുടുംബത്തിനും പെങ്ങളുടെ പഠനത്തിനും ആവശ്യമായ വരുമാനം കണ്ടെത്തേണ്ടിവന്നു.

‘അമ്മ മരിച്ചോ ജീവനോടെയുണ്ടോ എന്നത് ഞങ്ങളെ ബാധിച്ച കാര്യമായിരുന്നില്ല. ഞങ്ങളുടെ അച്ഛൻ നിരപരാധിയാണ് എന്ന് മാത്രം അറിയാമായിരുന്നു. അച്ഛൻ പുറത്തുവരാനായി പ്രാർഥിച്ചിരുന്നു. അച്ഛൻ ജയിലില്‍ നിന്ന് ഇറങ്ങി. ഇനി എനിക്ക് പഠനം തുടരണം. പത്താംക്ലാസ് പരീക്ഷ എഴുതണം’ -കൃഷ്ണ പറഞ്ഞു.

മല്ലികയെ കൊലപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ സുരേഷിന് 2023 സെപ്റ്റംബറില്‍ ജാമ്യം ലഭിച്ചിരുന്നു. ഒരു ലക്ഷം രൂപ കെട്ടിവെച്ചാലായിരുന്നു ജാമ്യം ലഭിക്കുക. എന്നാല്‍, ഈ തുക കണ്ടെത്താൻ കുടുംബത്തിന് കഴിഞ്ഞില്ല. ഒരു വർഷത്തിന് ശേഷം 2024 സെപ്റ്റംബറിലാണ് കുടുംബം ലക്ഷം രൂപ കെട്ടിവെച്ച്‌ സുരേഷിനെ ജാമ്യത്തിലിറക്കിയത്.

ജാമ്യത്തിലിറങ്ങിയത് മുതല്‍ സുരേഷ് ഭാര്യയെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിയാവുന്ന സുരേഷ്, അവർ എവിടെയെങ്കിലും ജീവിക്കുന്നുണ്ടാകുമെന്നും, കണ്ടെത്തി നിരപരാധിത്വം തെളിയിക്കണമെന്നുമുള്ള തീരുമാനത്തിലായിരുന്നു. മല്ലികക്കായി സുരേഷും സുഹൃത്തുക്കളും പല സ്ഥലങ്ങളിലും തിരഞ്ഞു.

തെക്കൻ കുടകിലെ ഷെട്ടിഗേരി മേഖലയില്‍ മല്ലികയുണ്ടെന്ന വിവരം ഇവർക്ക് ലഭിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ഒടുവില്‍ ഇവർ മല്ലികയെ കണ്ടെത്തി. മടിക്കേരിയിലെ ഒരു തട്ടുകടയില്‍ കാമുകനൊപ്പമിരുന്ന് ചായ കുടിക്കുകയായിരുന്നു മല്ലിക. ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച മല്ലിക കാമുകനായ ഗണേഷ് എന്നയാള്‍ക്കൊപ്പം മടിക്കേരിയില്‍ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തില്‍ താമസിക്കുകയായിരുന്നു. മല്ലിക ജീവനോടെയുണ്ട് എന്നതിന് തെളിവായി സുരേഷിന്‍റെ കൂട്ടുകാർ ഇവരുടെ ദൃശ്യങ്ങള്‍ പകർത്തി.

താൻ ‘കൊലപ്പെടുത്തിയ’ ഭാര്യ മല്ലികയെ താൻ ജീവനോടെ കണ്ടെത്തിയ കാര്യം സുരേഷ് പൊലീസിനെ അറിയിച്ചു. കേസ് വീണ്ടും അന്വേഷിക്കണമെന്നും തന്നെ കുറ്റമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ ഹരജിയും ഫയല്‍ ചെയ്തു. തെളിവായി കോടതിയില്‍ മല്ലികയെ കണ്ടെത്തിയ ദൃശ്യങ്ങള്‍ ഹാജരാക്കി. തുടർന്ന് പൊലീസ് മല്ലികയെ കസ്റ്റഡിയിലെടുക്കുകയും കോടതി സുരേഷിനെ കുറ്റമുക്തനാക്കുകയും ചെയ്തു. കാമുകനൊപ്പം ജീവിക്കാൻ വേണ്ടി താൻ ഒളിച്ചോടുകയായിരുന്നെന്ന് മല്ലിക കുറ്റസമ്മതം നടത്തി.

പൊലീസിന്‍റെ അനാസ്ഥയാണ് സുരേഷിന്‍റെ ജയില്‍വാസത്തിന് കാരണമായതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പാണ്ഡു പൂജാരി പറഞ്ഞു. കാവേരിയില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മല്ലികയുടേതാണെന്ന് വരുത്താനുള്ള വ്യഗ്രതയായിരുന്നു പൊലീസിന്. സുരേഷിനെ കൊണ്ട് നിർബന്ധിച്ച്‌ കുറ്റ
സമ്മത മൊഴിയില്‍ ഒപ്പുവെപ്പിക്കുകയും ചെയ്തു. ഡി.എൻ.എ റിപ്പോർട്ട് പോലും നോക്കാതെ പൊലീസ് തിരക്കിട്ട് കുറ്റപത്രം നല്‍കി സുരേഷിനെ ജയിലിലടക്കുകയായിരുന്നെന്നും അഭിഭാഷകൻ പറഞ്ഞു.

ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ സുൽത്താൻ അന്താരാഷ്ട്ര ലഹരി മാഫിയ സുൽത്താൻ

ആലപ്പുഴ. ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ സുൽത്താൻ അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണിയെന്ന് എക്സൈസ്. നിരോധിത ലഹരി ഇന്ത്യയിലേക്ക് എത്തിക്കുന്നതിൽ പ്രധാനിയെന്നും കൂടുതലും കഞ്ചാവ് ഇന്ത്യയിലേക്ക് എത്തിച്ചത് മലേഷ്യ സിംഗപ്പൂർ തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നെന്നും എക്സൈസ് കണ്ടെത്തി. അതേസമയം, തമിഴ്നാട്ടിൽ നിന്നും പിടിയിലായ സുൽത്താനെ  ആലപ്പുഴയിലെ എക്സൈസ് ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്യും

രണ്ടരക്കോടിയോളം വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായാണ് തസ്ലീമ സുൽത്താനെയും കൂട്ടാളി ഫിറോസും എക്സൈസ് പിടിയിലായത്. കഞ്ചാവിന്റെ ഉറവിടത്തെ പറ്റി എക്സൈസിന് ഒരുതരത്തിലുള്ള വിവരങ്ങളും തസ്ലീമയും ഫിറോസും നൽകിയിരുന്നില്ല . തസ്ലീമയുടെ വാട്സ്ആപ്പ് ചാറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് ആന്ധ്ര അതിർത്തിയിലെ ഗ്രാമത്തിൽ നിന്നും സുൽത്താനെ പിടികൂടുന്നത് . ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അശോക് കുമാറും സംഘവും നടത്തിയ അന്വേഷണത്തിലാണ് സുൽത്താനെ പിടികൂടിയത്. നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിദേശരാജ്യങ്ങളായ സിംഗപ്പൂർ, തായ്‌ലാൻഡ് , മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്നതിൽ പ്രധാന കണ്ണിയാണ് സുൽത്താൻ എന്ന എക്സൈസ് കണ്ടെത്തി. സുൽത്താന്റെ വിദേശയാത്രക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് എക്സൈസ് . മലേഷ്യ യാത്രയ്ക്ക് ശേഷം സുൽത്താൻ ഉപയോഗിച്ചത് പുതിയ പാസ്പോർട്ട്, ഇലക്ട്രോണിക് സ്ഥാപനത്തിലേക്ക് സാധനങ്ങൾ വാങ്ങാൻ എന്ന പേരിലാണ് വിദേശയാത്ര നടത്തിയതെന്നും എക്സൈസ് കണ്ടെത്തലിൽ വ്യക്തമാകുന്നു. ഒടുവിൽ മലേഷ്യയിൽ നിന്ന് ആറര കിലോ ഹൈബ്രിഡ് കഞ്ചാവാണ് എത്തിച്ചത്. ആലപ്പുഴയിൽ നിന്ന് തസ്ലീമയെ പിടി കൂടുമ്പോൾ മൂന്നു കിലോ കഞ്ചാവ് മാത്രമാണ് ഉണ്ടായത്. ബാക്കി മൂന്നര കിലോ കഞ്ചാവ് ആർക്ക് കൈമാറിയെന്നുള്ളതിലെ അന്വേഷണവും പുരോഗമിക്കുന്നു. സുൽത്താനെ ആലപ്പുഴയിലെ  എക്സൈസ് ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്യും . തസ്ലീമ വഴിയാണ് സുൽത്താൻ കേരളത്തിൽ കഞ്ചാവ് വില്പന നടത്തിയെന്നാണ് എക്സൈസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്താൽ നിർണായകരങ്ങൾ ലഭിക്കുമെന്നാണ് എക്സൈസ് കണക്കുകൂട്ടുന്നത്. മുഖ്യ കണ്ണിയെ ചോദ്യം ചെയ്യുന്നതിലൂടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നും അതുവഴി സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമോയെന്ന തീരുമാനമെടുക്കുമെന്നും എക്സൈസ് വ്യക്തമാക്കിയിട്ടുണ്ട്.