ഇന്നും നാളെയും മധ്യകേരളത്തില്‍ പലയിടങ്ങളിലും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ചിലയിടങ്ങളില്‍ പുലര്‍ച്ചെ ശക്തമായ മഴ ലഭിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലയിലെ കാപ്പില്‍ മുതല്‍ പൂവാര്‍ വരെയുള്ള തീരങ്ങളിലും ആലപ്പുഴ ജില്ലയിലും കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇതിന്‍റെ ഭാഗമായി ഉയര്‍ന്ന തിരമാലകളും കടലാക്രമണവും ഉണ്ടായേക്കാം. ആലപ്പുഴയിലും എറണാകുളത്തും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് ഓശാന ഞായര്‍, പീഡാനുഭവങ്ങളുടെ ഓര്‍മ്മ പുതുക്കി വിശുദ്ധവാരത്തിന് തുടക്കം
കൊച്ചി: ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുകര്‍മങ്ങള്‍ നടക്കും. വിശ്വാസി സമൂഹം കുരുത്തോല പ്രദക്ഷിണം നടത്തും. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായുളള യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ഓശാന ഞായര്‍ ആചരണം.
താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ ഓശാന ഞായര്‍ തിരുകര്‍മങ്ങള്‍ക്ക് താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കത്തീഡ്രല്‍ വികാരി ഫാ. മാത്യു പുളിമൂട്ടില്‍ സഹകാര്‍മികനാകും. കട്ടിപ്പാറ ഹോളി ഫാമിലി ചര്‍ച്ചില്‍ ഓശാന കര്‍മങ്ങള്‍ക്ക് ഫാ. മില്‍ട്ടന്‍ മുളങ്ങാശേരി കാര്‍മികത്വം വഹിക്കും. പുതുപ്പാടി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പളളിയില്‍ ഫാ. ഫിനഹാസ് റമ്പാന്‍, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പളളിയില്‍ ഫാ. വര്‍ഗീസ് ജോണ്‍, പുതുപ്പാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയില്‍ ഫാ. ബിജോയ് അറാക്കുടിയില്‍ എന്നിവര്‍ ഓശാന ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും.
വെടിയാം ലഹരി ആസ്വദിക്കാം ജീവിതം ക്ലാസ് നടത്തി
മൈനാഗപ്പള്ളി. ലഹരിക്കെതിരായ പ്രചാരണ പരിപാടികളുടെ ഭാഗമായി നായർ സർവീസ് സൊസൈറ്റിയുടെ ആഹ്വാനപ്രകാരം വേങ്ങ കിഴക്ക് 2193-ാം നമ്പർ NSS കരയോഗത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി.
ചവറ ഗവ. കോളേജിലെ NSS പ്രോഗ്രാം ഓഫീസർ ഡോ. ഗോപകുമാർ,
അസി. എക്സൈസ് ഓഫീസർ
അബ്ദുൾ മനാഫ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.
സി. മണിയൻപിള്ള
ജി. രാധാകൃഷ്ണപിള്ള
ആർ.കെ. നായർ
അഷറഫ്, ഇക്ബാൽ,
മധു, ,ജോയി,
ജയകുമാർ, സുരേന്ദ്രൻ പിള്ള, മായാറാണി
എന്നിവർ സംസാരിച്ചു.
ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ പിടിയാന നന്ദിനി ചരിഞ്ഞു
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ പിടിയാന നന്ദിനി (64) ചരിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അന്ത്യം. പ്രായാധിക്യത്താല്‍ അവശതയിലായിരുന്നു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ,ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ ആനക്കോട്ടയിലെത്തി നന്ദിനിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
1964 മെയ് 9ന് നിലമ്പൂരിലെ പി നാരായണന്‍ നായര്‍ എന്ന ഭക്തനാണ് ഗുരുവായൂരപ്പന് മുന്നില്‍ നന്ദിനിയെ നടയിരുത്തിയത്.നാലാം വയസ്സിലാണ് നാടന്‍ ആനയായ നന്ദിനിയെ നടയ്ക്കിരുത്തിയത്. 1975 ജൂണ്‍ 25ന് പുന്നത്തൂര്‍ കോട്ടയിലേക്ക് ഗുരുവായൂര്‍ ആനത്താവളം മാറ്റുമ്പോള്‍ ഗുരുവായൂര്‍ കേശവനൊപ്പം കോട്ടയിലേക്ക് പ്രവേശിച്ച ആനകളില്‍ കുഞ്ഞു നന്ദിനിയും ഉള്‍പ്പെടും.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ പള്ളിവേട്ട, ആറാട്ട് ചടങ്ങുകളില്‍ തിടമ്പേറ്റി നന്ദിനി ശ്രദ്ധേയ സാന്നിധ്യമായി. ഇരുപത് വര്‍ഷത്തിലധികമായി ഈ’ ചടങ്ങുകളില്‍ നന്ദിനി പങ്കെടുത്തു.ക്ഷേത്രത്തില്‍ ഭക്തരുടെ തിരക്ക് കാരണം ഓടാന്‍ പോലും സ്ഥലമുണ്ടാകില്ലെങ്കിലും ആ തിരക്കിനിടയിലൂടെയും സൂക്ഷിച്ചു ഓടി ഭക്തരുടെ സ്‌നേഹവും നന്ദിനിക്ക് ലഭിച്ചിട്ടുണ്ട്. നന്ദിനിക്ക് ഉത്സവ ചടങ്ങുകള്‍ ശീലമാണ്. ഓട്ടത്തിനിടയില്‍ നില്‍ക്കേണ്ട സമയത്തും സ്ഥാനത്തും നില്‍ക്കാനും നന്ദിനിക്ക് അറിയാമായിരുന്നുവെന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അനുസ്മരിച്ചു.
പ്രായാധിക്യവും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളെയും തുടര്‍ന്ന് നന്ദിനി ചികിത്സയിലായതിനാല്‍ ഇത്തവണ ഗുരുവായൂര്‍ ദേവിയാണ് പള്ളിവേട്ട ചടങ്ങുകള്‍ക്ക് ഓടിയത്.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നു പ്രത്യേകം സജ്ജീകരിച്ച കെട്ടുംതറയില്‍ ആയിരുന്നു നന്ദിനിയുടെ വിശ്രമം.
കൊല്ലത്ത് രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 16,56,000 രൂപയുമായി തമിഴ്നാട് സ്വദേശിയെ പുനലൂർ റെയിൽവേ പൊലിസ് പിടികൂടി
പുനലൂർ: രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 16,56,000 രൂപയുമായി തമിഴ്നാട് സ്വദേശിയെ പുനലൂർ റെയിൽവേ പൊലിസ് പിടികൂടി. ഇന്നലെ പുലർച്ചെ ആർ.പി.എഫ്, റെയിൽവേ പൊലിസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംയുക്ത പരിശോധനയ്ക്കിടെയാണ് മധുരൈ സ്വദേശി നവനീത് കൃഷ്ണ (59 വയസ്) പിടിയിലായത്. ചെന്നൈ എഗ്മോർ – കൊല്ലം എക്സ്പ്രസ് ട്രെയിനിലായിരുന്നു പണം കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ 1.4 കോടി രൂപയാണ് പുനലൂർ റെയിൽവേ പൊലിസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പിടിയിലായ ഇയാൾ നിരവധി തവണ ട്രെയിൻ മാർഗം പണം കടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇയാളെ ചോദ്യം ചെയ്തതിൽ മധുരയിൽ നിന്നാണെന്ന് ട്രെയിൻ കയറിയതെന്നാണ് മൊഴി. പിടികൂടിയ പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ച് ആർക്ക് കൈമാറാനാണ് കൊണ്ടുവന്നതെന്നും വിശദമായി അന്വേഷിക്കുമെന്നും വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും റെയിൽവേ പൊലിസ് എസ്.എച്ച്.ഒ ജി. ശ്രീകുമാർ പറഞ്ഞു. സി.പി.ഒമാരായ അരുൺ മോഹൻ, സവിൻ കുമാർ, ആർ.പി.എഫ് ഉദ്യോഗസ്ഥരായ എ.എസ്.ഐ തില്ലൈ നടരാജൻ, ജേക്കബ്, റെജി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കി ട്രഷറിയിലേക്ക് മാറ്റും. സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗത്തെയും വിവരം അറിയിക്കും. കഴിഞ്ഞ മാസം 24ന് ഇതേ ട്രെയിനിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 44 ലക്ഷം രൂപയും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും പണവുമായി ഒരാൾ പിടിയിക്കുന്നത്.
മുംബൈ ഭീകരാക്രമണം; തഹാവൂര്‍ റാണയെ കൊച്ചിയിലെത്തിക്കും, സഹായിച്ചയാള്‍ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി/കൊച്ചി: ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കസ്റ്റഡിയിലുള്ള മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ 2008-ലെ യാത്രകളെ പിന്തുടർന്നുള്ള അന്വേഷണം കേരളത്തിലേക്കും.
ചോദ്യംചെയ്യല്‍ തുടരുകയാണ്.
അന്വേഷണത്തിന്റെ ഭാഗമായി റാണയെ കൊച്ചിയിലെത്തിച്ച് തെളിവെടുക്കും. കൊച്ചിയിലെത്തിയത് ഭീകരരെ റിക്രൂട്ട്ചെയ്യാനാണെന്ന് റാണ മൊഴിനല്‍കിയതായാണ് സൂചന. കൊച്ചിയില്‍ റാണയെ സഹായിച്ച ഒരാളെ എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാളെയും റാണയെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണ് അന്വേഷണ ഏജൻസിയുടെ നീക്കം.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഡേവിഡ് കോള്‍മാൻ ഹെഡ്ലി അമേരിക്കൻ അന്വേഷണ ഏജൻസികള്‍ക്കുനല്‍കിയ മൊഴികളും റാണയുടെ മൊഴികളും പരിശോധിച്ചാണ് എൻഐഎ സംഘത്തിന്റെ ചോദ്യങ്ങള്‍.
2008 നവംബർ 26-ലെ മുംബൈ ഭീകരാക്രമണത്തിനു
മുൻപാണ് റാണ കൊച്ചി സന്ദർശിച്ചത്. നവംബർ 11മുതല്‍ 21വരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ യാത്രചെയ്തിരുന്നു. ഭീകരാക്രമണത്തിനു
വേണ്ട തയ്യാറെടുപ്പുകള്‍ക്കായിരുന്നു ഇതെന്നാണ് സംശയം.
2008 നവംബർ 16, 17 തീയതികളില്‍ ഭാര്യ സമ്രാസ് അക്തറിനൊപ്പമാണ് റാണ കൊച്ചിയില്‍ താമസിച്ചത്. അന്ന് റാണ 13 പേരെ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിരുന്നെന്ന് എൻഐഎ കണ്ടെത്തി. കൊച്ചിയില്‍ റാണയ്ക്ക് ആരുടെ സഹായം ലഭിച്ചുവെന്നതുള്‍പ്പെടെ വിവരമാണ് അന്വേഷണസംഘം തേടുന്നത്. കേരളത്തില്‍ മറ്റെവിടെങ്കിലും റാണ താമസിച്ചിരുന്നോ എന്നും കണ്ടെത്താനുണ്ട്.
ആണവ വിഷയത്തിൽ ചർച്ചകൾ തുടരാൻ അമേരിക്കയും ഇറാനും
മസ്ക്കറ്റ്: ആണവ വിഷയത്തിൽ ചർച്ചകൾ തുടരാൻ തീരുമാനിച്ച് അമേരിക്കയും ഇറാനും. ഒമാനിൽ ഇരുവിഭാഗവും ഇന്ന് നടത്തിയ ചർച്ച പൂർത്തിയായി. ഒമാൻ വിദേശകാര്യ മന്ത്രിയുടെ സാന്നിധ്യത്തിൽ ഇരു രാഷ്ട്രങ്ങളും ചർച്ചകളിൽ പങ്കെടുത്തു. അടുത്തയാഴ്ച ഏപ്രിൽ 19 ന് വീണ്ടും ചർച്ച നടത്തും എന്നാണ് സൂചന. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ചർച്ചയ്ക്ക് നേരിട്ട് എത്തിയിരുന്നു. യു എസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അമേരിക്കൻ സംഘത്തെ നയിച്ചു.
ഇരുനേതാക്കളും നേരിട്ട് സംസാരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ചർച്ച മൂന്നു മണിക്കൂർ നീണ്ടു. ഇറാന്‍റെ ആണവ ആയുധ സംഭരണ നീക്കം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് അമേരിക്കയുടെ നീക്കം. തങ്ങൾക്ക് മേലുള്ള ഉപരോധങ്ങൾ നീക്കുകയാകും ഇറാന്‍റെ ലക്ഷ്യം. തങ്ങൾ ആണവായുധം ഉപേക്ഷിച്ചാൽ ഇസ്രായേൽ ഉൾപ്പടെ മേഖലയിൽ സമ്പൂർണ ആണവ നിരായുധീകരണം സമ്മതിക്കണം എന്ന സമ്മർദ്ദവും ഇറാൻ മുന്നോട്ട് വെയ്ക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
പള്ളിയിൽ പാട്ട് പരിശീലനത്തിനിടെ പതിനാറുകാരൻ കുഴഞ്ഞ് വീണ് മരിച്ചു
ആലപ്പുഴ: തകഴിയിൽ പള്ളിയിലെ ക്വയർ പ്രാക്ടീസിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. തകഴി വിരുപ്പാല തൈപ്പറമ്പിൽ ലിജോയുടെ മകൻ എഡ്വിൻ ലിജോ (16)യാണ് മരിച്ചത്. തകഴി വിരുപ്പാല സെൻ്റ് ജൂഡ് പള്ളിയിൽ കീബോർഡ് വായിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. തകഴിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പച്ച ലൂർദ് മാതാ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു: രാഹൂൽ മാങ്കൂട്ടത്തിൽ എം എൽ എ അടക്കം 11 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ
പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസ്സെടുത്തു. പാലക്കാട് നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് കേസ്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനും ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ പതിനൊന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
പാലക്കാട് നഗരസഭയുടെ നൈപുണ്യവികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗെവാറിന്റെ പേര് നല്‍കിയതിനെതിരെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ചടങ്ങ് അലങ്കോലമാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഡിസിസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
ദേശീയവാദികള്‍ക്കെതിരെ ഇനിയും അനാവശ്യപ്രസ്താവനകള്‍ നടത്തിയാല്‍ പത്തനംതിട്ടയില്‍ നിന്ന് വരുന്ന പാലക്കാട്ടെ എംഎല്‍എയ്ക്ക് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കാലുകുത്താന്‍ ബിജെപിയുടെ അനുവാദം വേണ്ടിവരുമെന്നും അത്തരത്തിലുളള കാലം വിദൂരമല്ലെന്ന് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ പറഞ്ഞിരുന്നു
ചെറുപ്രായത്തിലെ മൊബൈൽ ഫോൺ ഉപയോഗം കുട്ടികളെ ആക്രമകാരികളാക്കും- ഡോ ജയപ്രകാശ്
രണ്ട് മൂന്ന് വയസ്സുള്ള കുട്ടികൾക്ക് കൂടുതലായുള്ള മൊബൈൽ ഫോൺ ഉപയോഗം കുട്ടികളുടെ വാക്ചാതുരിയും സംസാരശേഷിയും താരതമ്യേന കുറയും. കാര്യങ്ങൾ നേടുന്നതിന് അക്രമം ഉപാധിയാക്കുന്ന പ്രവണത വർദ്ധിക്കും. ഇത് പതിയെ വളർച്ചയിലെത്തുമ്പോൾ മയക്കുമരുന്നിനും മോശമായ പെരുമാറ്റത്തിനും ഇടവരുത്തും.
വികാസ് കലാസാംസ്കാരിക സമിതിയുടെ സ്ഥാപകരിലൊരാളായ എ. ജോസിൻ്റെ പേരിൽ സ്ഥാപിച്ച ജോസ് ഫൗണ്ടേഷൻ്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആരോഗ്യ സെമിനാറിൽ സംസാരിക്കുകയായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് പീഡിയാട്രിക് പ്രൊഫസറും ചൈൽഡ് സൈക്യാട്രിസ്റ്റുമായ ഡോ. ജയപ്രകാശ്.
സീനിയർ കൺസൾട്ടൻ്റ് ഹെഡ് ആൻ്റ് നെക്ക് ഓങ്കോസർജൻ ഡോ. ആദർശ് ആനന്ദ് കാൻസർ രോഗ നിയന്ത്രണം എന്ന വിഷയത്തിലും ക്ലാസ്സുകൾ നയിച്ച് ഫൗണ്ടേഷൻ പ്രസിഡൻ്റ് കെ. ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ജയിംസ് രാജ് സ്വാഗതവും വികാസ് സെക്രട്ടറി അശ്വിൻ ബാബു നന്ദിയും രേഖപ്പെടുത്തി.







































