Home Blog Page 122

കിഫ്ബി മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇ ഡി നോട്ടീസ്

തിരുവനന്തപുരം. കിഫ്ബി മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കാരണം കാണിക്കല്‍ നോട്ടീസ്.

മുൻ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നല്‍കിയത്. കിഫ്ബിയുടെ ചെയർമാനാണ് മുഖ്യമന്ത്രി.

മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് കണ്ടെത്തിയത്. അന്വേഷണത്തില്‍ ഫെമ ചട്ട ലംഘനവും കണ്ടെത്തി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുമ്ബാകെ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി. കിഫ്ബി ഹാജരാക്കിയ രേഖകളടക്കം പരിശോധിച്ചാണ് ഇഡിയുടെ നിർണായക നീക്കം. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചവർക്ക് പ്രതിനിധി വഴിയോ അഭിഭാഷകൻ മുഖാന്തിരമോ വിശദീകരണം നല്‍കാവുന്നതാണ്.

2019ല്‍ 9.72ശതമാനം പലിശയില്‍ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മാസാലബോണ്ട് ഇറക്കാനുള്ള നടപടികള്‍ പൂർത്തിയാക്കാൻ തീരുമാനിച്ചത്. അതേസമയം ബോണ്ട് ഇറക്കി സമാഹരിച്ച 2150 കോടി രൂപയും കിഫ്ബി തിരിച്ചടച്ചിരുന്നു. മസാല ബോണ്ട് ഇറക്കിയ ആദ്യ സംസ്ഥാന ഏജൻസിയായിരുന്നു കിഫ്ബി.

വിഷയത്തില്‍ തോമസ് ഐസക്കിന് ഇഡി നേരത്തെയും സമൻസ് അയച്ചിരുന്നു. വിദേശ നിക്ഷേപകരില്‍നിന്നും പ്രാദേശിക കറൻസിയില്‍ നിക്ഷേപം സ്വരൂപിക്കുന്നതിനുള്ള കടപ്പത്രങ്ങളാണ് മസാലബോണ്ട്.

ഏകാദശി നിറവിൽ ഗുരുവായൂർ

തൃശൂർ.ചരിത്രപ്രസിദ്ധമായ ഏകാദശി നിറവിൽ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ആയിരങ്ങൾ ഏകാദശി ദിനത്തിൽ കണ്ണനെ തൊഴുതു. വൻ ഭക്തജന തിരക്കാണ് ഗുരുവായൂരിൽ അനുഭവപ്പെട്ടത്.


വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ ഇന്ന് അഭൂത പൂർവ്വമായ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. ഏകാദശി വൃതം നോറ്റ് എത്തിയ ആയിരക്കണക്കിനാളുകൾ കണ്ണനെ തൊഴുതു.

പുലർച്ചെ മൂന്നിന് തുറന്ന നട നാളെ രാവിലെയാവും അടയ്ക്കുക. സുപ്രീംകോടതി വിധി പ്രകാരം ഉദയാസ്‌തമയ പൂജയോടെയാണ് ഇത്തവണ ഏകാദശി ആഘോഷിക്കുന്നത്. ഓരോ 5 പൂജകൾ കഴിഞ്ഞാൽ ഒരു മണിക്കൂർ തുടർച്ചയായി ഭക്തർക്ക് ദർശനം അനുവദിക്കുന്നുണ്ട്. 53 മണിക്കൂർ നട തുറന്നിരിക്കുന്നതിനാൽ പുലർച്ചെ 5 മുതൽ വൈകിട്ട് 5 വരെ സ്പെഷ്യൽ  ക്യു ഒഴിവാക്കി ഏകാദശി ദർശനത്തിന് വരി നിൽക്കുന്നവർക്ക് മുൻഗണന നൽകി.

കേരള രാജ്ഭവന്റെ ബോർഡ് നീക്കി

തിരുവനന്തപുരം.രാജ്ഭവനുകൾ ലോക്ഭവനുകളായ് മാറ്റുന്നതിന്റെ ഭാഗമായി കേരള രാജ്ഭവന്റെ ബോർഡ് നീക്കി. പ്രധാന കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള രണ്ട് ബോർഡുകളാണ് നീക്കം ചെയ്തത്. നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്കാകും പുതിയ ബോർഡ് സ്ഥാപിക്കുക.


ഗവർണറുടെ ഔദ്യോഗിക വസതിയായ
രാജ് ഭവനുകൾ ലോക് ഭവനുകൾ ആയും
ലെഫ്റ്റനന്റ് ഗവർണർമാരുടെ വസതി  രാജ് നിവാസിൽ നിന്നും ലോക് നിവാസായും  മാറ്റി നവംബർ 25 നാണ്  കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കിയത്. ഭരണാധികാരിയുടെ വസതിയെന്നർത്ഥം വരുന്ന രാജ്ഭവൻ, കൊളോണിയൽ സംസ്കാരത്തിന്റെ ഭാഗമാണെന്നും  ജനങ്ങളുടെ വസതി എന്ന രീതിയിൽ ലോക് ഭവൻ എന്നാക്കി മാറ്റുന്നതാണ്  അനുയോജ്യമെന്നും നിർദ്ദേശം വച്ചത് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ആയിരുന്നു. ഹിമാചൽ പ്രദേശ് ഗവർണർ ആയിരിക്കെ അദ്ദേഹം മുന്നോട്ടുവച്ച നിർദ്ദേശം  കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും ചർച്ചയായി. രാജ്ഭവന്റെ ത്രൈമാസികയായ രാജ് ഹംസ് മാസികയുടെ പ്രകാശന ചടങ്ങിൽ ശശി തരൂർ എംപിയും  ചർച്ചയ്ക്ക് വഴിയൊരുക്കി.  നാട്ടിലായിരുന്ന  ഗവർണർ തിരിച്ചെത്തിയശേഷമാണ് ഇന്ന്, കവടിയാറിൽ സ്ഥിതി ചെയ്യുന്ന കേരള രാജ്ഭവന്റെ  ബോർഡ് നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയത്. ഉച്ചയോടെ ബോർഡ് നീക്കി. രാജ് എന്ന ഭാഗം മാറ്റി ലോക് എന്ന് ചേർത്ത ശേഷം പുനസ്ഥാപിക്കും.  നാളെ ഉച്ചയോടെ ആകും ബോർഡ് സ്ഥാപിക്കുകയെന്നാണ് വിവരം. പി മാധവൻ തമ്പി മെറ്റൽസിലാണ് ബോർഡ് തയ്യാറാക്കുന്നത്.

കൈക്കൂലി: ഇറിഗേഷൻ പദ്ധതി എക്സിക്യുട്ടിവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

അങ്കമാലി.അപേക്ഷകനിൽ നിന്നും കൈക്കൂലി വാങ്ങി

ഇടമലയാർ ഇറിഗേഷൻ പദ്ധതി എക്സിക്യുട്ടിവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ
അങ്കമാലി സ്വദേശി വിൽസൺ എം ആണ് പിടിയിലായത്
അങ്കമാലി ഓഫീസിലായിരുന്നു വിജിലൻസ് പരിശോധന

15000 രൂപ കൈക്കുലി വാങ്ങിയതിനാണ് നടപടി

കൊച്ചി കോർപ്പറേഷൻ പരിധിയിൽ രണ്ട് ദിവസം കുടിവെള്ള വിതരണം മുടങ്ങും

കൊച്ചി. കോർപ്പറേഷൻ പരിധിയിൽ രണ്ട് ദിവസം കുടിവെള്ള വിതരണം മുടങ്ങും. നാളെ രാത്രി 10 മുതൽ ഡിസംബർ 4 ന് രാത്രി 9 വരെയാണ് കുടിവെള്ള വിതരണം നിർത്തിവയ്ക്കുക. തമ്മനം പമ്പ് ഹൗസിലെ അടിയന്തര അറ്റകുറ്റപ്പണികൾ മൂലമാണ് കുടിവെള്ള വിതരണം മുടങ്ങുക

ഒരു മാസം മുൻപ് തമ്മനത്ത് കൂറ്റൻ വാട്ടർ ടാങ്ക് പൊട്ടിയത്.ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകർന്നതോടെ പ്രദേശത്ത് വെള്ളം ഇരച്ചെത്തിയിരുന്നു.
അതിന്‍റെ അറ്റകുറ്റപ്പണികൾ നടത്തിവരികയാണ് ,ഈ സാഹചര്യത്തിലാണ്  പണി പൂർത്തീകരിക്കാൻ കുടിവെള്ള വിതരണം നിർത്തിവച്ച് അറ്റകുറ്റപ്പണി നടത്തുന്നത്. കൊച്ചി കോർപ്പറേഷന്‍റെ എല്ലാ ഡിവിഷനുകളിലും ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങുക
ആവശ്യത്തിന് കുടിവെള്ളം ശേഖരിച്ച് വയ്ക്കണമെന്ന് നിർദേശമുണ്ട്.

ചിറയിൻകീഴിൽ
ആർ എസ് എസ് പ്രവർത്തകൻ്റെ വാഹനങ്ങൾ തീ വെച്ച് നശിപ്പിച്ചു

തിരുവനന്തപുരം. ചിറയിൻകീഴിൽ
വീട്ട്മുറ്റത്ത് നിർത്തിയിട്ടിരുന്ന  വാഹനങ്ങൾ തീ വെച്ച് നശിപ്പിച്ചു. ചിറയിൻകീഴ് ആനത്തലവട്ടം സ്വദേശിയും 
ആർ എസ് എസ് പ്രവർത്തകനുമായ കൃഷ്ണാലയത്തിൽ
ബാബുവിന്റെ ഓട്ടോറിക്ഷയും മൂന്ന് ഇരുചക്രവാഹനങ്ങളും
മാണ് സാമൂഹ്യവിരുദ്ധർ കത്തിച്ചത്. ഇന്ന്
പുലർച്ചെ 1 മണിയോടെയായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന വീട്ടുകാർ തീയും പുകയും ഉയരുന്നത് കണ്ട്  പുറത്ത് വന്നപ്പോഴാണ് വാഹനങ്ങൾ കത്തുന്നത് കണ്ടത്. നാട്ടുകാർ ഓടിക്കൂടി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോറിക്ഷയടക്കം പൂർണമായും കത്തി നശിച്ചു.
ദിവസങ്ങൾക്ക് മുൻപ് ചിറയിൻകീഴ് പണ്ടകശാലയിലെ ബിജെപി സ്ഥാനാർത്ഥിയും ബാബുവിന്റെ സഹോദരിപുത്രിയുമായ ടിന്റുവിന്റെ വീട്ടിലും തീയിടാൻ ശ്രമം നടന്നിരുന്നു. പ്രതികളുടെ  സിസിടിവി ദൃശ്യങ്ങളടക്കം പുറത്തു വന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഇതിനിടെയാണ് ടിന്റുവിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ബാബുവിന്റെ വാഹനങ്ങൾ വീട്ടിൽ കയറി കത്തിച്ചത്. ചിറയിൻകീഴ് പോലീസ് കേസെടുത്തന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ വൈരാഗ്യമാണോ സംഭവത്തിന് പിന്നിൽ എന്നതടക്കം പോലീസ് പരിശോധിക്കുകയാണ്.

2027 ലെ ലോകകപ്പില്‍ വിരാടും രോഹിതും ഇടം നേടുമോയെന്ന് ഇനി ചോദ്യങ്ങളില്ല…. മുൻ ഇന്ത്യൻ താരം

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനത്തില്‍ സൂപ്പര്‍ ഇന്നിങ്‌സുകളുമായി തിളങ്ങിയ കോഹ്‌ലിയെയും രോഹിത് ശര്‍മയെയും പുകഴ്ത്തി മുന്‍താരവും കമന്റേറ്ററുമായ ക്രിസ് ശ്രീകാന്ത്. 2027 ലെ ലോകകപ്പില്‍ വിരാടും രോഹിതും ഇടം നേടുമോയെന്ന് ഇനി ചോദ്യങ്ങളില്ലെന്നും ഇരുവരും ലോകകപ്പില്‍ ഇടം നേടിക്കഴിഞ്ഞുവെന്നും ശ്രീകാന്ത് പറഞ്ഞു.
ദക്ഷിണാഫ്രിക്കെതിരെ കോഹ്ലിയും രോഹിതും ചേര്‍ന്ന് 109 പന്തില്‍ നിന്ന് 136 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് തീര്‍ത്തപ്പോള്‍ ഇന്ത്യ 50 ഓവറില്‍ 349 റണ്‍സ് നേടി. മത്സരത്തില്‍ 17 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. കോഹ്ലി 135 റണ്‍സും രോഹിത് 57 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്. കോഹ് ലി മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചപ്പോള്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് എന്ന റെക്കോര്‍ഡോടെ രോഹിതും തിളങ്ങി. ഈ സ്റ്റാര്‍ ജോഡിയില്ലാതെ ഇന്ത്യയുടെ ലോകകപ്പ് പദ്ധതികള്‍ നടക്കില്ലെന്നും ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

നടി സാമന്ത റൂത്ത് പ്രഭു വിവാഹിതയായി…?

നടി സാമന്ത റൂത്ത് പ്രഭു വിവാഹിതയായെന്ന്‌ റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ രാജ് നിദിമോറുവുമായുള്ള വിവാഹം കോയമ്പത്തൂരില്‍വെച്ച്‌ നടന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെയായിരുന്നു വിവാഹമെന്നാണ് സൂചന.
കോയമ്പത്തൂര്‍ ഇഷാ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ തിങ്കളാഴ്ച അതിരാവിലെയായിരുന്നു വിവാഹമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട്. ചുവന്ന സാരിയിലാണ് സാമന്ത വിവാഹത്തിനെത്തിയത്. 30-ഓളം അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമന്തയും രാജും ഉടന്‍ വിവാഹിതരാവുമെന്ന് ഞായറാഴ്ച രാത്രിയോടെ പ്രചാരണമുണ്ടായിരുന്നു. രാജിന്റെ ആദ്യഭാര്യ ശ്യാമിലി ഡേയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെയാണ് പ്രചാരണം ചൂടുപിടിച്ചത്. രാജും ശ്യാമിലിയും 2022-ല്‍ വേര്‍പിരിഞ്ഞിരുന്നു.

തെലുങ്ക് നടന്‍ നാഗ ചൈതന്യയാണ് സാമന്തയുടെ ആദ്യപങ്കാളി. നാലുവര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. നാഗ ചൈതന്യ പിന്നീട് നടി ശോഭിത ധുലിപാലയെ വിവാഹംചെയ്തു.
സാമന്തയും രാജും പ്രണയത്തിലാണെന്ന് ഏറെക്കാലമായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. രാജിനൊപ്പമുള്ള ചിത്രങ്ങള്‍ സാമന്ത സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ടായിരുന്നു.

പാർട്ടി ഓഫിസ് നിർമ്മാണത്തിന് പണം കടം നൽകി, പണം ചോദിച്ചപ്പോൾ വിരുദ്ധനായി പിന്നെ സലാം പറഞ്ഞു മടക്കം

ഇടുക്കി. സിപിഐഎം ഓഫീസ് നിർമ്മാണത്തിന് വായ്പ നൽകിയ പണം തിരികെ നൽകാത്തതിൽ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയ ബ്രാഞ്ച് അംഗം പാർട്ടി വിട്ടു. ഇടുക്കി തൊടുപുഴ കാരിക്കോട് ബ്രാഞ്ച്  അംഗം അബ്ബാസ് ഇബ്രാഹിമാണ്‌ സിപിഐഎം ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നത്.

സിപിഐഎം തൊടുപുഴ ഈസ്റ്റ്‌ ഏരിയ കമ്മിറ്റി കോടിയേരി സ്മാരക മന്ദിരത്തിന്റെ  നിർമാണത്തിനായണ് അബ്ബാസ് ഇബ്രാഹിമും ഭാര്യയും എട്ട് ലക്ഷം രൂപ വായ്പ നൽകിയത്. മൂന്നുമാസത്തിനകം തിരികെ പണം നൽകും എന്നായിരുന്നു  ഉറപ്പ്. സമയപരിധി കഴിഞ്ഞും പണം ലഭിക്കാതെ വന്നതോടെ സംസ്ഥാന നേതൃത്വത്തിന് പരാതി കൊടുത്തു. ആരോപണ വിധേയനായ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് വിശദീകരിച്ചെങ്കിലും 8 ലക്ഷം രൂപയും തിരികെ നൽകി. ഇതിന് പിന്നാലെ സി പി ഐ എം നേതൃത്വം ഭീഷണിപ്പെടുത്തിയെന്നാണ് അബ്ബാസിന്റെ ആരോപണം.

എ ഐ സി സി സെക്രട്ടറി കെ സി വേണുഗോപാൽ പങ്കെടുത്ത സ്ഥാനാർത്ഥി  സംഗമത്തിൽ അബ്ബാസ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. അച്ചടക്കം ലംഘിച്ചതിൽ   സംഘടന നടപടിയെടുക്കാൻ സിപിഎം ഒരുങ്ങുന്നതിനിടെയാണ് അബ്ബാസിന്റെ നീക്കം

സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു

സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണവിലയിൽ വർധന രേഖപ്പെടുത്തുകയാണ്. ഒരു ഗ്രാം സ്വർണത്തിന് 60 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 11,960 രൂപയായാണ് ഗ്രാമിന്റെ വില വർധിച്ചത്. പവന്റെ വിലയിൽ 480 രൂപയുടെ വർധനയുണ്ടായി. 95,680 രൂപയായാണ് പവന്റെ വില ഉയർന്നത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 9,835 രൂപയായി. 50 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 14 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 35 രൂപ ഉയർന്ന് 7,660 രൂപയായി.