24.6 C
Kollam
Wednesday 24th December, 2025 | 09:23:57 AM
Home Blog Page 1153

‘വീര രാജ വീര’ എന്ന ഗാനം കോപ്പിയടി: എ. ആർ. റഹ്മാൻ ഉൾപ്പെടെയുള്ളവർ 2 കോടി കെട്ടി വയ്ക്കാൻ കോടതി ഉത്തരവ്

ന്യൂഡല്‍ഹി: 2023 ല്‍ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ ലംഘന കേസില്‍ പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും, ‘പൊന്നിയിന്‍ സെല്‍വന്‍ 2’ എന്ന സിനിമയുടെ സഹനിര്‍മ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. പ്രതികള്‍ കോടതിയില്‍ 2 കോടി രൂപ കെട്ടിവയ്ക്കാനും വാദിയായ ഉസ്താദ് ഫയാസ് വാസിഫുദ്ദീന്‍ ദാഗറിന് 2 ലക്ഷം രൂപ കോടതി ചെലവായി റഹ്മാനും മറ്റ് പ്രതികളും നാല് ആഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നും കോടതി വിധിച്ചു.

റഹ്മാനും സിനിമയുടെ നിര്‍മ്മാണ കമ്പനികളായ മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവര്‍ക്കും ഏതിരെ ക്ലാസിക്കല്‍ ഗായകനും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ഉസ്താദ് ഫയാസ് വാസിഫുദ്ദീന്‍ ദാഗറാണ് കേസ് നല്‍കിയത്. ജൂനിയര്‍ ഡാഗര്‍ സഹോദരന്മാര്‍ എന്ന് അറിയപ്പെടുന്ന അന്തരിച്ച ഉസ്താദ് എന്‍ aഫയാസുദ്ദീന്‍ ഡാഗറും, ഉസ്താദ് സാഹിറുദ്ദീന്‍ ഡാഗറും ചേര്‍ന്ന് രചിച്ച ശിവ സ്തുതി അനധികൃതമായി ഉപയോഗിച്ചുവെന്നാണ് ആരോപണം.

തന്റെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് എ.ആര്‍. റഹ്മാന്‍ ഈ ഗാനം ചിത്രത്തില്‍ ഉപയോഗിച്ചത് എന്നാണ് ഉസ്താദ് ഫയാസ് വാസിഫുദ്ദീന്‍ ദാഗര്‍ പറയുന്നത്. ഈ കേസിലാണ് കോടതിയുടെ വിധി.

ചരിത്രപണ്ഡിതൻ ഡോ.എം ജി എസ് നാരായണൻ അന്തരിച്ചു

കോഴിക്കോട്: കേരള ചരിത്രത്തിൽ നിർണ്ണായക കണ്ടെത്തലുകൾ നടത്തിയ ചരിത്രപണ്ഡിതൻ ഡോ.എം ജി എസ് നാരായണൻ വിടവാങ്ങി. 92 വയസ്സായിരുന്നു. രാവിലെ 9.42കോഴിക്കോട്ടെ വസതിയിലായിരുന്നു അന്ത്യം.
1932 ഓഗസ്റ്റ് 20 നു്‌ പൊന്നാനിയിൽ ജനനം. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അദ്ധ്യാപകനായി ജോലിചെയ്തു.1973 ൽ കേരള സർ‌വകലാശാലയിൽ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കി. 1970 മുതൽ 1992 ൽ വിരമിക്കുന്നതു വരെ കാലിക്കറ്റ് സർ‌വകലാശാലയിലെ സോഷ്യൽ സയൻസ് ആന്റ് ഹ്യൂമാനീറ്റീസ് വകുപ്പിന്റെ തലവനായിരുന്നു. ദേശീയമായും അന്തർദ്ദേശീയമായും അറിയപ്പെടുന്ന ചുരുക്കം ചില തെന്നിന്ത്യൻ ചരിത്രകാരന്മാരിൽ ഒരാളാണ് എം. ജി.എസ് പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ ചരിത്രത്തിലെ കേരള ചരിത്രത്തിലെ പണ്ഡിതനാണ് അദ്ദേഹം. പുരാതന ഇന്ത്യൻ ചരിത്രത്തിലെ ഒരു സ്പെഷ്യലിസ്റ്റ് കൂടിയാണ് അദ്ദേഹം. എം. ജി. എസ്. പുരാതന ഇന്ത്യൻ ലിപികൾ (ബ്രാഹ്മി, ഗ്രന്ഥം എന്നിവ) പഠിക്കുകയും തമിഴ്, ക്ലാസിക്കൽ സംസ്കൃതം എന്നിവയിൽ വൈദഗ്ദ്ധ്യം നേടുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ കൊടുങ്ങല്ലൂരിൽ (1969–70) പുരാവസ്തു ഗവേഷണങ്ങളിൽ നിരീക്ഷകനായി പങ്കെടുത്തു. കേരളത്തിലെ ചേര പെരുമാളുകളെ പരാമർശിക്കുന്ന നിരവധി മധ്യകാല വട്ടെഴുത്തു ലിഖിതങ്ങളും അദ്ദേഹം കണ്ടെത്തി പ്രസിദ്ധീകരിച്ചു. കോമൺ‌വെൽത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, സ്കൂൾ ഓഫ് ഓറിയന്റൽ, ആഫ്രിക്കൻ സ്റ്റഡീസ്, യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ (1974 –75); വിസിറ്റിംഗ് ഫെലോ, മോസ്കോ, ലെനിൻഗ്രാഡ് സർവകലാശാലകൾ (1991); വിസിറ്റിംഗ് റിസർച്ച് പ്രൊഫസർ, ടോക്കിയോ യൂണിവേഴ്സിറ്റി ഓഫ് ഫോറിൻ സ്റ്റഡീസ്, ടോക്കിയോ (1994-95). ഫസ്റ്റ് മെംബർ സെക്രട്ടറിയായും (1990–92) ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ ചെയർമാനായും (2001–03) സേവനമനുഷ്ഠിച്ചു. പെരുമാൾസ് ഓഫ് കേരള (1972) – പലപ്പോഴും എം. ജി. എസിന്റെ മാസ്റ്റർപീസ് എന്ന് വിളിക്കപ്പെടുന്നു – കേരളത്തിന്റെ ചരിത്രചരിത്രത്തിലെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. പെരുമാളുകളെക്കുറിച്ചുള്ള പഠനത്തിലൂടെ എം. ജി. എസ് നിർമ്മിച്ച “ബ്രാഹ്മണ പ്രഭുവർഗ്ഗ മാതൃക”, മധ്യകാല ദക്ഷിണേന്ത്യയിലെ സംസ്ഥാന രൂപീകരണത്തിന്റെ സാധാരണ മാതൃകകൾക്ക് പുറത്തുള്ള വ്യാപകമായി അംഗീകരിക്കപ്പെട്ട സംസ്ഥാന രൂപീകരണ മാതൃകയാണ്. മധ്യപ്രദേശിലെ സാഞ്ചിയിൽ നിന്നുള്ള മൗര്യ ഭരണാധികാരി ബിന്ദുസാരയുടെ ഒരു ശകലം ലിഖിതം അദ്ദേഹം “ആകസ്മികമായി” കണ്ടെത്തി പ്രസിദ്ധീകരിച്ചു. 2018 ഏപ്രിലിൽ എം. ജി. എസ്. തന്റെ സ്വകാര്യ ലൈബ്രറി കാലിക്കട്ട് സർവകലാശാലയിലെ ചരിത്ര വകുപ്പിന് കൈമാറി. എം. ജി. എസിന്റെ ആത്മകഥ 2018 ഡിസംബറിൽ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചു.1974 മുതൽ പലതവണ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ നിർ‌വാഹക സമിതി അംഗമായിട്ടുണ്ട്. 1983-85 കാലഘട്ടത്തിൽ ഹിസ്റ്ററി കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ചരിത്രപണ്ഡിതനായ ഡോ. എം. ഗംഗാധരൻ എം.ജി.എസിന്റെ അമ്മയുടെ സഹോദരനാണ്‌.

പാകിസ്ഥാനിൽ സ്ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സ്ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സ്ഫോടനമുണ്ടായത്. 10 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്ഫോടനം നടന്നത്. സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്‍ട്രോള്‍ സഹായത്തോടെ ഐ ഇ ഡി ഉപയോഗിച്ചാണ് തകര്‍ത്തത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ ലിബറേഷന്‍ ആര്‍മി അവരുടെ വെബ്സൈറ്റിലൂടെ പുറത്തുവിടുകയും ചെയ്തു. 

ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. തൃശൂര്‍ അയ്യന്തോളിലെ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലാണ് രാത്രിയോടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ബൈക്കില്‍ എത്തിയ നാലു പേരാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം.

ശോഭ വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത് തന്നെയായിരുന്നു സ്‌ഫോടനം നടന്നത്. വീടിന് മുമ്പിലെ റോഡില്‍ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സിറ്റി പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് ആവശ്യപ്പെട്ടു. അതേസമയം, ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

അനധികൃത സ്വത്ത് സമ്പാദനം : മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി   കെ എം എബ്രഹാമിനെതിരെ കേസ്സെടുത്ത് സിബിഐ

കൊച്ചി: മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ കേസ്സെടുത്തു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിലാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം സിബിഐ കൊച്ചി യൂണിറ്റ് കേസ് എടുത്തത്.

ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് മുൻ ചീഫ് സെക്രട്ടറിയും നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ ചുമതല സിബിഐ കൊച്ചി യൂണിറ്റിന് കൈമാറിയ കോടതി കേസുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് എത്രയും വേഗം സിബിഐ സംഘത്തിന് കൈമാറണമെന്നും നിർദേശിച്ചു. പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

കെ എം എബ്രഹാം 2015 ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി ചുമതലയിൽ ഇരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ചായിരുന്നു ഹർജി. സംസ്ഥാന വിജിലൻസ് കെ എം എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് കെഎം എബ്രഹാമിന്‍റെ വീട് അളന്നതും ചോദ്യം ചെയ്തതും വിവാദമായിരുന്നു. നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, കിഫ്ബി സിഇഒ എന്നി പദവികളിൽ തുടരുകയാണ് കെ എം എബ്രഹാം.

അണക്കെട്ടിന്റെ ശേഷി ഉയര്‍ത്തും, ജലമൊഴുക്ക് തടയും; പാകിസ്താന് ഇനി വെള്ളമില്ല, നടപടി തുടങ്ങി

ന്യൂഡല്‍ഹി: സിന്ധു നദീജല കരാർ മരവിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേർന്ന നിർണായക യോഗം അവസാനിച്ചു.

സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന്റെ തുടർ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗം ചർച്ച ചെയ്തത്. പാകിസ്താനിലേക്ക് വെള്ളം ഒഴുകുന്നത് തടയാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാൻ യോഗത്തില്‍ തീരുമാനിച്ചു. കരാർ മരവിപ്പിക്കുന്നത് മധ്യസ്ഥത വഹിച്ച ലോക ബാങ്കിനെ അറിയിക്കും. കരാറില്‍ പരാമർശിക്കുന്ന നദികളിലെ അണക്കെട്ടുകളിലെ ശേഷി ഉയർത്താനും യോഗത്തില്‍ തീരുമാനമായി.

കരാർ മരവിപ്പിക്കുന്ന തീരുമാനം കഴിഞ്ഞ ദിവസം തന്നെ ഇന്ത്യ ഔദ്യോഗികമായി പാകിസ്താനെ അറിയിച്ചിരുന്നു. ഇന്ത്യയുടെ ജലവിഭവ സെക്രട്ടറി ദേബശ്രീ മുഖർജിയാണ് പാകിസ്താൻ ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുർതാസയോട് ഇക്കാര്യം സംബന്ധിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്. അതേസമയം, നദികളുടെ കുറുകെയുള്ള അണക്കെട്ടുകള്‍ ഉപയോഗിച്ച്‌ ജലത്തിന്റെ ഒഴുക്ക് തടയുകയാണെങ്കില്‍ ശക്തമായ തിരിച്ചടി ഉണ്ടാവും എന്ന് കഴിഞ്ഞ ദിവസം പാകിസ്താൻ പ്രഖ്യാപിച്ചിരുന്നു.

കരാർ മരവിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാൻ യോഗത്തില്‍ തീരുമാനമായി. അമിത് ഷായുടെ വസതിയില്‍ ചേർന്ന യോഗത്തില്‍ ജലവിഭവ മന്ത്രി സി.ആർ. പാട്ടീല്‍, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവരാണ് പങ്കെടുത്തത്.

ജലം തടയാൻ കിഷൻ ഗംഗാ ജലവൈദ്യുത പദ്ധതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത് എന്ന തരത്തില്‍ പാകിസ്താനില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി വലിയ തോതില്‍ പ്രചാരണം നടക്കുന്നുണ്ട്. അങ്ങനെയൊരു നീക്കം ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായാല്‍ അത് യുദ്ധസമാനമായ നടപടിയായിരിക്കും എന്ന് പാകിസ്താൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, കരാർ മരവിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തില്‍ പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് തടയുന്നതിനായി ഇന്ത്യ എന്തൊക്കെ തുടർനടപടികളാകും കൈക്കൊള്ളുക എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ഫ്രാൻസിസ് മാർപ്പാപ്പ അനുസ്മരണവും കരിന്തോട്ടുവ സെന്റ്. മേരീസ് ദേവാലയ മൂറോൻകൂദാശയും നടന്നു

കരിന്തോട്ടുവാ : മലങ്കര കത്തോലിക്കാ സഭ പുതുതായി നിർമ്മിച്ചിരിക്കുന്ന കരിന്തോട്ടുവ സെന്റ്. മേരീസ് ദേവാലയ മൂറോൻ കൂദാശകർമ്മം നിത്യതയിലേക്ക് ലയിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ അനുസ്മരണാർത്ഥം നടത്തി. മാവേലിക്കര ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ. ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനിയുടെയും പുത്തൂർ രൂപതാ അധ്യക്ഷൻ അഭിവന്ദ്യ.ഗീവർഗ്ഗീസ് മാർ മക്കാറിയോസ് തിരുമേനിയുടെയും തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ. ഡോ.മാത്യൂസ് മാർ പോളി കാർപ്പസ് തിരുമേനിയുടെയും മാർത്തോമ സഭ അടൂർ ഭദ്രാസനം എപ്പിസ്കോപ് മാത്യൂസ് മാർ സെറാഫിo തിരുമേനിയുടെയും കാര്‍മ്മികത്വത്തിലായിരുന്നു കൂദാശ.

കാലം ചെയ്ത ബെനഡിക്ട് മാർ ഗ്രിഗോറിയസ് തിരുമേനി 1962 ൽ സ്ഥാപിച്ച ഈ ദേവാലയത്തിന്റെ അംഗീകാരം നൽകിയത് പോൾ ആറാമൻ മാർപ്പാപ്പയായിരുന്നു, ആറു പതിറ്റാണ്ടിനിപ്പുറം ഏപ്രിൽ 21 ന് കാലം ചെയ്ത ഫ്രാൻസിസ് മാർപ്പാപ്പയുടെ അനുഗ്രഹാശിസ്സുകളും പ്രാർത്ഥനകളും നിറഞ്ഞുനിൽക്കുന്ന പുണ്യ മുഹൂർത്തത്തിൽ കരിന്തോട്ടുവ സെന്റ് മേരീസ് ദേവാലയം മൂറോൻ കൂദാശ ചെയ്തു ദേശത്തിനായി സമർപ്പിച്ചു. ബഹു. എം. പി. കൊടിക്കുന്നിൽ സുരേഷ്, എം എൽ എ. കോവൂർ കുഞ്ഞുമോൻ, മത മേലധ്യക്ഷൻമാർ, വിവിധ സാമൂഹിക, രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ, തുടങ്ങിയവർ പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുന്നു.

ആദ്യ കാല പത്ര ഏജൻ്റ് കടപ്പ പെരുംമ്പള്ളിൽ അപ്പുക്കുട്ടൻ പിള്ള നിര്യാതനായി

ശാസ്താംകോട്ട:മൈനാഗപ്പള്ളിയിലെ ആദ്യ കാല പത്ര ഏജൻ്റ് കടപ്പ പെരും മ്പള്ളിൽ അപ്പുക്കുട്ടൻ പിള്ള (80) നിര്യാതനായി.
ഭാര്യ: പങ്കജാഷിയമ്മ.
മക്കൾ: അനിൽകുമാർ ( എം .എസ് . എച്ച് .എസ് . എസ്, മൈനാഗപ്പള്ളി )
കൃഷ്ണകുമാർ
(പത്ര ഏജൻറ്)
മരുമക്കൾ:ജയകുമാരി ,സിന്ധു. (എൽ.ഡി.സി ,തൃശ്ശൂർ
കോർപ്പറേഷൻ)

സംസ്ഥാനത്ത് ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി

തിരുവനന്തപുരം.സംസ്ഥാനത്ത് ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി. 10 ലക്ഷം രൂപയാണ് വാർഷിക ലൈസൻസ് ഫീസ്. സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾക്ക് ലൈസൻസിന് അപേക്ഷിക്കാം. IT കമ്പനികളുടെ ഔദ്യോഗിക സന്ദർശകർക്കും അതിഥികൾക്കും മദ്യം വിൽക്കാം

പ്രതിപക്ഷ എതിർപ്പ് അവഗണിച്ചാണ് ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ സർക്കാർ അനുമതി നൽകിയത്. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ നൽകൂ. മദ്യശാലകൾ കമ്പനികളോട് ചേർന്ന് തന്നെയെങ്കിലും ഓഫീസുകളുമായി ബന്ധം ഉണ്ടാകില്ല. സ്ഥാപനത്തിലെ ഔദ്യോഗിക ജീവനക്കാർക്കും സന്ദർശകർക്കുമാണ് മദ്യം ലഭിക്കുക. പുറത്തുനിന്നുള്ള ആർക്കും മദ്യം നൽകരുതെന്നാണ് ചട്ടം. 10 ലക്ഷം രൂപയാണ് വാർഷിക ലൈസൻസ് ഫീ. സർക്കാർ നിശ്ചയിച്ചകളിലും ഒന്നാം തീയതിയും മദ്യം നൽകരുത്. ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെ പ്രവർത്തനസമയവും നിശ്ചയിച്ചാണ് സർക്കാറ് ഉത്തരവ്. ഐടി പാർക്കുകളിലെ മദ്യം വിളമ്പലിൽ പരാതികൾ ഉണ്ടെങ്കിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് തുല്യമായ തസ്തികയിലുള്ള ഉദ്യോഗസ്ഥന് നടപടിയെടുത്ത് പിഴയടക്കാമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു

നാഷണൽ ഹെറാൾഡ് കേസ്, സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും താൽക്കാലിക ആശ്വാസം

ന്യൂഡെല്‍ഹി.നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും താൽക്കാലിക ആശ്വാസം. കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉടന്‍ കോടതിയിൽ ഹാജരാകേണ്ടതില്ല ഇരുവർക്കും നോട്ടിസ് അയക്കാന്‍ ഇ ഡി ആവശ്യപ്പെട്ടെങ്കിലും ഡല്‍ഹി റൗസ് അവന്യൂ കോടതി വിസമ്മതിച്ചു.
കേസിൽ കൂടുതല്‍ തെളിവുകളും രേഖകളും ഹാജരാക്കാന്‍ കോടതി ഇ.ഡിക്ക് നിര്‍ദേശം നൽകി.കേസ് മെയ് 2ന് വീണ്ടും പരിഗണിക്കും.
നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ് യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ഇ ഡിയുടെ കണ്ടെത്തൽ. യങ് ഇന്ത്യാ ലിമിറ്റഡ് വഴി 50 ലക്ഷം രൂപക്ക് അസോസിയേറ്റഡ് ജേർണൽ ലിമിറ്റിഡിൻ്റെ 2000 കോടി രൂപയിൽ അധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുത്തെന്നും ആരോപണമുണ്ട്.