Home Blog Page 1144

കേരളം തീവ്രമാവോയിസ്റ്റ് വിമുക്ത സംസ്ഥാനമെന്ന് കേന്ദ്രം; ഫണ്ട് നഷ്ടമാകും, തണ്ടർബോൾട്ട് നിരീക്ഷണം തുടരും

ന്യൂഡൽഹി: കേരളം തീവ്രമാവോയിസ്റ്റ് വിമുക്ത സംസ്ഥാനമെന്ന് കേന്ദ്ര സർക്കാർ. പശ്ചിമഘട്ട ദളത്തിലെ നേതാക്കൾ കൊല്ലപ്പെടുകയോ, പിടികൂടുകയോ ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രത്തിൻെറ വിലയിരുത്തൽ. പട്ടികയിൽ നിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ നക്സൽ വിരുദ്ധ പ്രവ‍ർത്തനങ്ങൾക്ക് കേരളത്തിനുള്ള കേന്ദ്രഫണ്ട് നഷ്ടമാകാനിടയുണ്ട്.

കേരളം, തമിഴ്നാട്, കർണാട സംസ്ഥാനങ്ങളുടെ അതിർത്തിപങ്കിടുന്ന വനമേഖല കേന്ദ്രീകരിച്ചായിരുന്ന മാവോയിസ്റ്റ് ദളം പ്രവർത്തിച്ചിരുന്നത്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിളായിരുന്നു ആദ്യഘട്ടത്തിൽ പ്രവർത്തനം സജീവം. പിന്നീട് മലപ്പുറം, വയനാട് ജില്ലകളിലേക്ക് മാറി, ഏറ്റവും ഒടുവിൽ കണ്ണൂർ, വയനാട് ജില്ലകളിലേക്ക് മാറി. നക്സൽ ബാധിത ജില്ലകളിൽ പലപ്പോഴും പൊലീസും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുകളും ഉണ്ടായിരുന്നു. കർണടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുള്ള മാവോയിസ്റ്റ് നേതാക്കൾ പരിശീലനം നൽകിയിരുന്ന ദളം സജീവമായിരുന്നു. ചില നേതാക്കൾ ഏറ്റമുട്ടലിൽ മരിച്ചു, ചിലരെ പിടികൂടി, ചിലർ കീഴടങ്ങി. ഇതോടെ മാവോയിസ്റ്റ് പ്രവർത്തനം കേരളത്തിൽ സജീവമല്ലെന്ന നിഗമനത്തിലാണ് കേന്ദ്രമെത്തിയത്.

ഒരു മാസം മുമ്പ് ചേർന്ന യോഗത്തിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിലപാട് അറിയിച്ചിരുന്നു. 2026 അവസാനത്തോടെ പരമാവധി ജില്ലകളെ നക്സൽ വിമുക്തമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യം. ഇതിൻെറ ഭാഗമായി 30 ജില്ലകളെ ഒഴിവാക്കിയപ്പോൾ കേരളത്തിലെ രണ്ടു ജില്ലകളെയും ഒഴിവാക്കി. കഴിഞ്ഞ പത്തുവർഷമായി കേരളത്തിന് മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ഫണ്ട് ലഭിക്കുന്നുണ്ട്. മാവോയിസ്റ്റ് നിരീക്ഷണത്തിനും വിവിഐപി യാത്രക്കുമായി ഹെലികോപ്റ്റർ വാടകക്കെടുത്തതും പൊലീസ് ഫണ്ട് ഉപയോഗിച്ചാണ്. കേന്ദ്രം പട്ടകിയിൽ നിന്ന് ഒഴിവാക്കിയതോടെ ഫണ്ടിലും കുറവുണ്ടാകുമെന്നാണ് സൂചന. എന്നാൽ മാവോയിസ്റ്റ് ബാധിത സ്ഥലങ്ങളിലെ തണ്ടർബോൾട്ടിൻെറ നിരീക്ഷണം തുടരുമെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം മാവോയിസ്റ്റ് യൂണിഫോമിൽ കണ്ണൂർ വഴിക്കടവിൽ ചിലരെ കണ്ടുവന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഡൽഹിയിൽ ചേരിയിലുണ്ടായ തീപിടുത്തത്തിൽ 2 കുട്ടികൾ വെന്തു മരിച്ചു; നിരവധി പേർക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹിയിൽ ചേരിയിലുണ്ടായ തീപിടുത്തത്തിൽ 2 കുട്ടികൾ വെന്തു മരിച്ചു. നിരവധി പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഹിണിയിലെ സെക്ടർ 17 ലാണ് തീപിടുത്തം ഉണ്ടായത്. 500ലധികം വീടുകൾ കത്തി നശിച്ചതായി നിഗമനം.

നിലവിൽ അഗ്നിശമനസേന തിയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കുട്ടികളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, എങ്ങനെയാണ് തീപിടുത്തം ഉണ്ടായതെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം തുടങ്ങി.

സംസ്‌കാര ചടങ്ങുകള്‍ക്ക് പണം ചെലവാക്കാന്‍ മടിച്ച് ഒരാള്‍ തന്റെ പിതാവിന്റെ മൃതദേഹം വീട്ടില്‍ ഒളിപ്പിച്ചത് രണ്ട് വര്‍ഷം

സംസ്‌കാര ചടങ്ങുകള്‍ക്ക് പണം ചെലവാക്കാന്‍ മടിച്ച് ഒരാള്‍ തന്റെ പിതാവിന്റെ മൃതദേഹം വീട്ടില്‍ ഒളിപ്പിച്ചത് രണ്ട് വര്‍ഷമാണ്. ജപ്പാനിലാണ് സംഭവം. 56-കാരനായ നോബുഹികോ സുസുകിയാണ് 2023ല്‍ മരിച്ച തന്റെ അച്ഛന്റെ മൃതദേഹം ആരെയും അറിയിക്കാതെ വീട്ടിലെ വാര്‍ഡ്രോബില്‍ ഒളിപ്പിച്ചതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംശയം തോന്നിയ അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
2023 ജനുവരിയിലാണ് 86-കാരനായ തന്റെ പിതാവ് മരിച്ചതെന്ന് സുസുകി പൊലീസിനോട് പറഞ്ഞത്. താന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ചെലവേറിയതാണ്. ഇതുകൊണ്ടാണ് മൃതദേഹം ആരെയും അറിയിക്കാതെ ഒളിപ്പിച്ചുവെക്കാന്‍ തീരുമാനിച്ചത്. ആദ്യമൊക്കെ കുറ്റബോധം തോന്നിയിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
സുസുകിയെ അറസ്റ്റ് ചെയ്തെന്നും സംഭവത്തില്‍ പെന്‍ഷന്‍ തട്ടിപ്പ് അടക്കമുള്ള സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. സുസുകിയുടെ പിതാവിന്റെ മരണം സ്വാഭാവികമാണോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.

കല്യാണ സംഘം സഞ്ചരിച്ച ബസിനു നേരെ ആക്രമണം…. പെട്രോള്‍ പമ്പിലേക്ക് പന്നിപ്പടക്കം എറിഞ്ഞു… ഒടുവില്‍ ആട് ഷമീറും സംഘവും പോലീസ് പിടിയില്‍

കല്യാണ സംഘം സഞ്ചരിച്ച ബസിനു നേരെ ആക്രമണം. ഉച്ചയ്ക്ക് 2 മണിയോടെ കോഴിക്കോട് കൊടുവള്ളിയില്‍ ആണ് സംഭവം. സമീപത്തെ കല്യാണ മണ്ഡപത്തിലേക്ക് എത്തിയ ബസ് അവിടെ ആളുകളെ ഇറക്കിയ ശേഷം തിരിക്കാനുള്ള സൗകര്യത്തിനാണ് പെട്രോള്‍ പമ്പിലേക്ക് കയറ്റി. പിന്നീട് പെട്രോള്‍ പമ്പില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ അതുവഴി വന്ന കാറില്‍ ബസ് ഉരസി എന്ന പേരിലായിരുന്നു ആക്രമണം. അക്രമി സംഘം ബസിന് നേരെ പന്നിപ്പടക്കം ഉള്‍പ്പെടെ എറിയുകയും മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ത്തു. സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട ആട് ഷമീറിനെയും സംഘത്തെയും പൊലീസ് സാഹസികമായി പിടികൂടി. കാറിലെത്തിയ കുപ്രസിദ്ധ ഗുണ്ട ആട് ഷമീറും സംഘവും, കാര്‍ നടുറോഡില്‍ നിര്‍ത്തിയിട്ട ശേഷം ബസ് ജീവനക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ബസിന്റെ മുന്‍വശത്തെ ചില്ല് ഇരുമ്പ് വടികൊണ്ട് തകര്‍ക്കുകയും പന്നിപ്പടക്കം എറിയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
അക്രമികള്‍ എറിഞ്ഞ രണ്ടു പടക്കങ്ങളില്‍ ഒന്ന് പമ്പിനുള്ളില്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പൊലീസ് എത്തി പെട്രോള്‍ പമ്പിന്റെ സമീപത്തു നിന്ന് മാറ്റി. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഷമീറിനെയും സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പാകിസ്ഥാൻ അനുകൂല പരാമർശം; ഒരു എംഎൽഎയും വക്കീലുമടക്കം അറസ്റ്റിൽ, 3 സംസ്ഥാനങ്ങളിൽ നിന്ന് പിടിയിലായത് 19 പേർ

ഗുവാഹത്തി: പഹൽഗാമിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലടക്കം നടത്തിയ പാകിസ്ഥാൻ അനുകൂല, വിദ്വേഷ പരാമ‌ർശങ്ങളെത്തുടർന്ന് വടക്കുകിഴക്കൻ മേഖലയിലെ മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അസം, മേഘാലയ, ത്രിപുര എന്നിവിടങ്ങളിൽ അറസ്റ്റിലായവരിൽ ഒരു എംഎൽഎ, ഒരു പത്രപ്രവർത്തകൻ, വിദ്യാർത്ഥികൾ, ഒരു അഭിഭാഷകൻ, വിരമിച്ച അധ്യാപകർ എന്നിവരക്കം ഉൾപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ നടത്തിയ പരാമ‌ർശങ്ങളിന്മേലാണ് മിക്ക അറസ്റ്റുകളും. 14 പേ‌ർ അറസ്റ്റിലായത് അസമിലാണ്.

2019 ലെ പുൽവാമ ആക്രമണവും, ഇപ്പോൾ നടന്ന പഹൽഗാം ആക്രമണവും “സർക്കാരിന്റെ ഗൂഢാലോചന” പ്രകാരം ആണെന്ന് പ്രസ്താവിച്ച അസമിലെ പ്രതിപക്ഷ പാർട്ടിയായ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) എംഎൽഎയായ അമിനുൾ ഇസ്ലാമിനെ വ്യാഴാഴ്ച പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് കരിംഗഞ്ചിൽ നിന്നുള്ള സഹേൽ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹൈലകണ്ടി സ്വദേശി എംഡി ജാബിർ ഹുസൈൻ, സിൽച്ചറിൽ നിന്നുള്ള എംഡി എകെ ബഹാവുദ്ദീൻ, എംഡി ജാവേദ് മസൂംദർ, മോറിഗാവിൽ നിന്ന് എംഡി മഹാഹർ മിയ, ശിവസാഗറിൽ നിന്നുള്ള എംഡി സാഹിൽ അലി എന്നിവരും അറസ്റ്റിലായി. ഇതിൽ ഹുസൈൻ മാധ്യമ പ്രവ‌ർത്തകനും ബഹാവുദ്ദീൻ സിൽച്ചാറിലെ അസം സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും മജുംദർ ഒരു അഭിഭാഷകനുമാണ്. സോഷ്യൽ മീഡിയയിലൂടെ “പാകിസ്ഥാനെ പിന്തുണയ്ക്കുന്ന ഉള്ളടക്കം” ഉള്ള പരാമ‌ർശം നടത്തിയതിന് കാച്ചർ ജില്ലാ പൊലീസ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു.

‘ലാപു ലാപു’ ആഘോഷത്തിനായി തെരുവിൽ ഒത്തുകൂടിയവർ; ഇടയിലേക്ക് കാറോടിച്ച് കയറ്റി അക്രമി, കാനഡയിൽ നിരവധി പേർ മരിച്ചു

കാനഡ: കാനഡയിലെ വാൻകൂവറിൽ ഫിലിപ്പിനോ വംശജരുടെ തെരുവ് ഉത്സവത്തിനിടെ ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി നിരവധി മരണം. ബോധപൂർവം കാർ ഓടിച്ചു കയറ്റിയതാണെന്ന് പോലീസ് കരുതുന്നു. അക്രമി പിടിയിലായി. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

രാത്രി 8 മണിയോടെ ലാപു ലാപു എന്ന പ്രദേശിക ആഘോഷത്തിനായി
ഒത്തുകൂടിയവർ ആക്രമണത്തിന് ഇരയായത്. ആക്രമണത്തിന് ശേഷം തെരുവിൽ മൃതദേഹങ്ങൾ കിടക്കുന്ന നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഊർജിത അന്വേഷണം തുടങ്ങിയതായി കനേഡിയൻ പോലീസ് പറഞ്ഞു. പ്രധാനമന്ത്രി മാർക്ക് കാർണി സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി.

ആദ്യം പനിബാധ, തിരുവനന്തപുരത്ത് കോളറ ബാധിച്ച് ഒരാൾ മരിച്ചു, സ്ഥിരീകരിച്ചത് മരണാനന്തരം നടത്തിയ രക്ത പരിശോധനയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം. കവടിയാർ സ്വദേശിയായ കാർഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥനാണ് മരിച്ചത്. മരണാനന്തരം നടത്തിയ രക്ത പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.
ഈ മാസം 20 ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽെ വച്ചായിരുന്നു മരണം.

ബന്ധുക്കൾക്കോ പ്രദേശത്തോ മറ്റ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പനിബാധയെ തുടർന്ന് ഈ മാസം 17 ആയിരുന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഈച്ചയും മനുഷ്യരുമായുള്ള അപൂര്‍വ്വമായ ആത്മബന്ധത്തിന്റെ കഥയുമായി ത്രീഡി ചിത്രം ‘ലൗലി’… ട്രെയിലര്‍ പുറത്ത്

ഈച്ചയും മനുഷ്യരുമായുള്ള അപൂര്‍വ്വമായൊരു ആത്മബന്ധത്തിന്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം ‘ലൗലി’യുടെ ട്രെയിലര്‍ പുറത്ത്. ഏറെ കൗതുകം ജനിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ് ചിത്രമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നുണ്ട്. മെയ് രണ്ടിനാണ് ചിത്രത്തിന്റെ റിലീസ്. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഈച്ചയാണ് മറ്റൊരു കേന്ദ്രകഥാപാത്രമായി എത്തുന്നത് എന്നതാണ് പ്രത്യേകത.

‘ടമാര്‍ പഠാര്‍’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പാട്ടുകളും വൈറലായിരുന്നു. സെമി ഫാന്റസി ജോണറിലെത്തുന്ന ചിത്രം നിര്‍മിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്‌സ് പ്രൊഡക്ഷന്‍സിന്റെയും നേനി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റേയും ബാനറില്‍ ശരണ്യയും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്. മാത്യു തോമസിനെ കൂടാതെ മനോജ് കെ.ജയന്‍, കെ.പി.എ.സി. ലീല, അശ്വതി, ഗംഗ മീര, പ്രശാന്ത് മുരളി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്.

സുരാജ് വെഞ്ഞാറമൂട് ചിത്രം എക്‌സ്ട്രാ ഡീസന്റ് ഒടിടിയിലെത്തി

സുരാജ് വെഞ്ഞാറമൂട് ചിത്രം എക്‌സ്ട്രാ ഡീസന്റ് ഒടിടിയിലെത്തി. 2024 ഡിസംബറില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം മൂന്ന് മാസത്തിന് ശേഷമാണ് ഒടിടിയില്‍ എത്തുന്നത്. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ഡാര്‍ക്ക് കോമഡി വിഭാഗത്തിലുള്ള ചിത്രം മനോരമ മാക്‌സിലൂടെയാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട് സിനിമ നിര്‍മാണ രംഗത്തേക്ക് കടന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിന് ഉണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ് എക്‌സ്ട്രാ ഡീസന്റ് നിര്‍മിച്ചത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. കുടുംബത്തോടൊപ്പം താമസിക്കുന്ന ബിനു എന്ന മധ്യവയസ്‌കനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്.

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഭര്‍ത്താവും ഭര്‍തൃ മാതാവും കുറ്റക്കാര്‍

സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഇന്ത്യയില്‍ തന്നെ ഇത്തരം കേസ് ആദ്യ സംഭവമായിരിക്കും. വിവാഹം കഴിഞ്ഞ് അഞ്ചര വര്‍ഷം മാത്രമായ തുഷാര എന്ന 28 വയസ്സുകാരിയെ ഭര്‍ത്താവും ഭര്‍തൃമാതാവും പട്ടിണിക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്ജ് എസ് സുഭാഷ് ആണ് വിധി പ്രസ്താവിച്ചത്. ശിക്ഷ ഏപ്രില്‍ 28 തിങ്കളാഴ്ച പ്രഖ്യാപിക്കും.
പൂയപ്പള്ളി, ചരുവിള വീട്ടില്‍, ലാലി മകന്‍ ചന്തുലാല്‍ ഒന്നാം പ്രതിയും, മാതാവ് ലാലി രണ്ടാം പ്രതിയും ആയിരുന്നു. വിവാഹം 2013-ലായിരുന്നു. വിവാഹസമയത്ത് നല്‍കാമെന്ന് സമ്മതിച്ചിരുന്ന സ്ത്രീധന തുകയില്‍ കുറവ് വന്ന രണ്ട് ലക്ഷം രൂപ 3 വര്‍ഷത്തിനുള്ളില്‍ നല്‍കണമെന്ന് കാണിച്ച് പ്രതികള്‍ തുഷാരയെ ഒപ്പിടുവിച്ച് രേഖാമൂലം കരാര്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞത് മുതല്‍ ഈ തുക ആവശ്യപ്പെട്ട് തുഷാരയെയും കുടുംബത്തെയും ശാരീരികമായും മാനസികമായും പ്രതികള്‍ പീഡിപ്പിച്ചു തുടങ്ങിയിരുന്നു.
തുടര്‍ന്ന് തുഷാരയെ സ്വന്തം കുടുംബവുമായി സഹകരിക്കാനോ കാണാനോ സമ്മതിച്ചിരുന്നില്ല. തുഷാരയ്ക്ക് 2 പെണ്‍കുട്ടികള്‍ ജനിച്ചിരുന്നു. കുട്ടികളെ പോലും തുഷാരയുടെ വീട്ടുകാരെ കാണാന്‍ അനുവദിച്ചിരുന്നില്ല. തുഷാര കുഞ്ഞുങ്ങളെ താലോലിക്കാന്‍ പോലും പ്രതികള്‍ അനുവദിച്ചിരുന്നില്ലായെന്നായിരുന്നു പരാതി.
2019 മാര്‍ച്ച് 21ന് രാത്രി തുഷാര മരണപ്പെട്ടതായി തുഷാരയുടെ പിതാവിനെ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് രാത്രി ഒരു മണിക്ക് കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിയ തുഷാരയുടെ പിതാവും, മാതാവും, സഹോദരനും, ബന്ധുക്കളും മൃതശരീരം കണ്ടപ്പോള്‍ ദയനീയമായ ശോഷിച്ച് രൂപമായിരുന്നു. അവര്‍ പൂയപ്പള്ളി പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ ആണ് വളരെ അപൂര്‍വവും ക്രൂരവുമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മൃതശരീരത്തിന്റെ ഭാരം വെറും 21 കിലോഗ്രാം മാത്രമായിരുന്നു. ആമാശയത്തില്‍ ഭക്ഷണ വസ്തുവിന്റെ അംശം ഇല്ലായിരുന്നു എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. തൊലി എല്ലിനോട് ചേര്‍ന്ന് മാംസം ഇല്ലാത്ത നിലയില്‍ ആയിരുന്നു. വയര്‍ ഒട്ടി വാരിയല്ല് തെളിഞ്ഞ് നട്ടെല്ലിനോട് ചേര്‍ന്നിരുന്നു. ശാസ്ത്രീയമായ തെളിവുകള്‍ക്ക് ഉപരിയായി അയല്‍ക്കാരുടെയും തുഷാരയുടെ മൂന്നര വയസ്സുള്ള കുട്ടിയുടെ അധ്യാപികയുടെയും മൊഴികള്‍ കേസില്‍ നിര്‍ണായകമായി.
കുട്ടിയെ നഴ്‌സറിയില്‍ ചേര്‍ത്തപ്പോള്‍ അമ്മയുടെ അഭാവം അന്വേഷിച്ച ടീച്ചറിനോട് അവര്‍ കിടപ്പ് രോഗിയാണെന്നാണ് പ്രതികള്‍ ധരിപ്പിച്ചത്. മാത്രമല്ല അമ്മയുടെ പേര് തുഷാര എന്നതിന് പകരം രണ്ടാം പ്രതിയുടെ പേരായ ഗീത എന്നാണ് പ്രതികള്‍ അധ്യാപികയെ വിശ്വസിപ്പിച്ചത്. പ്രതികള്‍ ഐ.പി.സി 302, 304 ആ, 344, 34 വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പൊതു ഉദ്ദേശ്യത്തോടെ (34) പ്രതികള്‍ കൊലപാതകം നടത്തിയൊന്നും (302) സ്ത്രീധന പീഡന മരണത്തിനിടയാക്കി എന്നും (304 ആ) അന്യായമായി തടങ്കലില്‍ വച്ചു എന്നും (344) ആണ് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ കെ.ബി.മഹേന്ദ്ര ഹാജരായി. ഡി.വൈ.എസ്.പി മാരായ ദിനരാജ് നാസറുദ്ദീന്‍ എന്നിവര്‍ അന്വേഷണം നടത്തി. സി.പി.ഒ മാരായ അജിത്, വിദ്യ എന്നിവരായിരുന്നു പ്രോസിക്യൂഷന്‍ എയ്ഡ്.