Home Blog Page 1136

മാധ്യമങ്ങൾക്കും പി വി അൻവറിനും വിവരങ്ങൾ നൽകി, കമാൻഡോകൾക്ക് സസ്പെൻഷൻ

മലപ്പുറം.മാധ്യമങ്ങൾക്കും പി വി അൻവറിനും വിവരങ്ങൾ നൽകിയ രണ്ട് SOG കമാൻഡോകൾക്ക് സസ്പെൻഷൻ

മലപ്പുറം അരിക്കോട് ക്യാമ്പിലെ കമാൻഡോകളായ പയസ് സെബാസ്റ്റ്യൻ, മുഹമ്മദ് ഇല്യാസ് എന്നിവർക്കാണ് സസ്പെൻഷൻ


അരിക്കോട്  ക്യാമ്പിൽ   ഹവിൽദാർ വിനീത് സ്വയം വെടിയുതിർത്തു ആത്മഹത്യ ചെയ്ത സംഭവത്തിൽ മാധ്യമങ്ങൾക്കും ഒരു ഉന്നത രാഷ്ട്രീയ നേതാവിനും വിവരങ്ങൾ നൽകി എന്ന് കമാൻഡോയുടെ റിപ്പോർട്ട്

പി വി അൻവർ ക്യാമ്പ് പ്രവർത്തനങ്ങൾക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.


SOG യുടെ പ്രവർത്തനങ്ങൾ തെറ്റായി പ്രചരിക്കാൻ ഇടയായെന്നും കണ്ടെത്തൽ.


വിശദ അന്വേഷണം നടത്താൻ ഇന്ത്യ റിസർവ്വ് ബറ്റാലിയൻ ഡെപ്യൂട്ടി കമാണ്ടൻ്റ്  സജീഷ്  ബാബുവിന് ചുമതല.

ഇന്റർനെറ്റ് കോൾ, 2023ൽ എക്സൈസ് പിടിച്ചു; സ്കൂട്ടറിലും ബാഗിലും ‘എൽഎസ്ഡി സ്റ്റാമ്പ്’ ആര് വച്ചു, ഷീലയെ ചതിച്ചതാര്

തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ നാരായണദാസിനെ കസ്റ്റഡിയിൽ എടുത്തു. കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നാരായണ ദാസിൻറെ അറസ്റ്റിൽ സന്തോഷം പ്രകടിപ്പിച്ച ഷീലാ സണ്ണി, തൻറെ ബാഗിൽ വ്യാജ ലഹരി വസ്തു വച്ചതിന് പിന്നിൽ മരുമകളും അവരുടെ സഹോദരിയും ആണെന്ന് പറഞ്ഞു.

ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് ചാലക്കുടിയിലെ വ്യാജ ലഹരിക്കേസ് കൊടുങ്ങല്ലൂർ ഡിവൈഎസ്പി വികെ. രാജുവിൻറെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസിലെ മുഖ്യ പ്രതി നാരായണ ദാസിനായി രണ്ടു മാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ ബെംഗളൂരുവിൽ നിന്ന് കസ്റ്റഡിയിലെടുത്ത്. ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിയുടെ സുഹൃത്താണ് നാരായണ ദാസ്. നാരായണ ദാസിനെ ചോദ്യം ചെയ്യുന്നതിലൂടെ വ്യാജ ലഹരി വസ്തുക്കൾ ഷീലാ സണ്ണിയുടെ സ്കൂട്ടറിലും ബാഗിലും ആര് വച്ചു എന്നത് വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്സൈസ് സംഘം പിടികൂടിയത്. ഇന്റർനെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാൽ, വ്യാജ എൽഎസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ 72 ദിവസമാണ് ഷീലാ ജയിലിൽ കഴിഞ്ഞത്.

സംഭവത്തിൽ, എക്സൈസിന് വ്യാജ വിവരം നൽകിയത് മരുമകളുടെ സഹോദരിയുടെ സുഹൃത്തായ തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസാണെന്നായിരുന്നു കണ്ടെത്തൽ. എക്സൈസ് ക്രൈംബ്രാഞ്ച് നാരായണദാസിനെ കേസിൽ പ്രതി ചേർത്തിരുന്നു. അതിനിടെയാണ് കേസ് പൊലീസിന് കൈമാറാനുള്ള ഹൈക്കോടതി നിർദ്ദേശം ഉണ്ടാകുന്നതും കൊടുങ്ങല്ലൂർ ഡിവൈഎസ്പി നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കുന്നതും.

പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ  കുറ്റപത്രം സമർപ്പിച്ചു

കോട്ടയം .പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ  കുറ്റപത്രം സമർപ്പിച്ചു. ഏറ്റുമാനൂർ പോലീസാണ് പ്രതി ജിബിൻ ജോർജിനെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി  കുറ്റപത്രം സമർപ്പിച്ചത്.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ശ്യാം പ്രസാദിനെ കൊലപ്പെടുത്തിയ  കേസിലാണ് കുറ്റപത്രം.


രണ്ടുമാസം നീണ്ട അന്വേഷണത്തിന്  ഒടുവിൽ ആണ് ഏറ്റുമാനൂർ പോലീസ് കുറ്റപത്രം സമർപ്പിച്ചത് .64 സാക്ഷി മൊഴികളും നിരവധി ശാസ്ത്രീയ തെളിവുകളും അടങ്ങുന്ന   കുറ്റപത്രം ഏറ്റുമാനൂർ  മജസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത്. പെരുമ്പായിക്കാട് സ്വദേശിയായ ജിബിൻ ജോർജ് ആണ് കേസിലെ ഏക പ്രതി. കൊലപാതകം ഉൾപ്പടെ  ആറ് വകുപ്പുകൾ ആണ് പ്രതിക്ക് മേൽ ചുമത്തിയിട്ടുള്ളത് .
കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു പോലീസ് സേനയെ തന്നെ പിടിച്ചു കുലുക്കിയ  സംഭവം ഉണ്ടായത് .  തെള്ളകത്തെ  പെട്ടി കടയുടെ മുന്നിൽ വച്ചായിരുന്നു ക്രൂര കൊലപാതകം.  ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ വഴിയിലുണ്ടായ തർക്കം കണ്ട് ഇടപെട്ടതാണ് സിവിൽ പോലീസ് ഓഫീസർ ശ്യാം പ്രസാദ്.
ഇതോടെ പ്രതിയായ ജിബിൻ ജോർജ് ശ്യാമിനെതിരെ തിരിഞ്ഞു.  മർദ്ദനത്തിന് പിന്നാലെ  സംഭവ സ്ഥലത്ത് വെച്ച് തന്നെ ശ്യാം പ്രസാദ് കുഴഞ്ഞു വീഴുകയും മരിക്കുകയുമായിരുന്നു.
തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സ്ഥലത്തെത്തിയ പെട്രോളിംഗ് സംഘമാണ്   ഓടിച്ചിട്ട് പിടികൂടുന്നത്. ചവിട്ടിയതിനെ തുടർന്ന് നെഞ്ചിലേറ്റ പരിക്കാണ് പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തിലേക്ക് നയിച്ചത് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം കണ്ടെത്തിയിരുന്നു
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്, ഡിവൈഎസ്പി കെ ജി അനീഷ് എന്നിവരുടെ നിരീക്ഷണത്തിൽ ആയിരുന്നു അന്വേഷണം.  ഏറ്റുമാനൂർ എസ് എച്ച് ഓ, എ എസ് അൻസിലാണ്  അന്വേഷണ ഉദ്യോഗസ്ഥർ

വിവാഹത്തിൽ പങ്കെടുക്കാനെത്തിയ 8 വയസുകാരിയെ പീഡിപ്പിച്ച് 47കാരൻ, 4 ദിവസത്തിനു ശേഷം കസ്റ്റഡിയിൽ

ബറേലി: വിവാഹ ചടങ്ങിനിടെ 8 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. സംഭവം കഴിഞ്ഞ് നാല് ദിവസത്തിനു ശേഷം പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 47 വയസുകാരനായ നന്ദകിഷോർ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.

ഏപ്രിൽ 24 ന് വിശാരത്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയാണ് പീ‍ഡനത്തിനിരയായത്. കുടുംബത്തോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയെ ഇയാൾ അടുത്തേക്ക് വിളിച്ച് കൊണ്ടു പോയാണ് കുറ്റം ചെയ്തതെന്ന് സമ്മതിച്ചതായി വിശാരത്ഗഞ്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ സതീഷ് കുമാർ പറഞ്ഞു.

പെൺകുട്ടിയും പ്രതിയെ നേരത്തെ പരസ്പരം അറിയില്ലായിരുന്നുവെന്നും, വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും പൊലീസ് കൂട്ടിച്ചേ‌ർത്തു. കേസ് രജിസ്റ്റർ ചെയ്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് അൻഷിക വർമ്മ പറഞ്ഞു.

‘ലഹരി ഉപയോഗിച്ചിട്ടുണ്ട്, മുക്തി നേടാൻ സഹായം വേണം’, തുറന്നുപറഞ്ഞ് ശ്രീനാഥ് ഭാസി; ഷൈന് നിയമപരിരക്ഷ ലഭിച്ചേക്കും

കൊച്ചി: ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് നടന്‍ ശ്രീനാഥ്‌ ഭാസി. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ലഹരിയിൽ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് താൻ എന്നുമാണ് ശ്രീനാഥ്‌ ഭാസിയുടെ മൊഴി. ലഹരിയിൽ നിന്ന് മുക്തി നേടാൻ എക്സൈസിന്റെ സഹായം കൂടിവേണമെന്നും ശ്രീനാഥ്‌ ഭാസി പറഞ്ഞു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ശ്രീനാഥ് ഭാസിയുടെ തുറന്ന് പറച്ചില്‍.

അതേസമയം, ലഹരി വിമുക്ത ചികിത്സപൂർത്തിയാക്കുന്നതോടെ ഷൈൻ ടോം ചാക്കോയ്ക്ക് നിയമ പരിരക്ഷ ലഭിക്കുമെന്ന് ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ പറഞ്ഞു. ചികിത്സ പൂർത്തിയാക്കിയില്ലെങ്കിൽ നിയമത്തിന്റെ സംരക്ഷണം ലഭിക്കില്ല. ചികിത്സയ്ക്കിടയിൽ ലഹരി കേസുകളിൽ പെടാൻ പാടില്ല. എത്ര കാലം ചികിത്സയിൽ തുടരണമെന്ന് തീരുമാനിക്കുന്നത് ലഹരി വിമുക്തി കേന്ദ്രമാണ്. ഷൈൻ ടോം ചാക്കോയുടെ ലഹരി വിമുക്ത ചികിത്സ എക്സൈസ് മേൽനോട്ടത്തിലായിരിക്കുമെന്നും ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

ചോദ്യം ചെയ്യൽ ഇന്നും തുടരും

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യൽ ഇന്നും തുടരും. റിയാലിറ്റി ഷോ താരം ജിൻ്റോ , സിനിമാ നിർമാതാവിൻ്റെ സഹായി ജോഷി എന്നിവർക്കാണ് ഇന്ന് ഹാജരാകാൻ എക്സൈസ് നോട്ടീസ് നൽകിയത്. തസ്ലീമയുമായി ഇവരുവർക്കും ഉള്ള സാമ്പത്തിക ഇടപാട് ഏത് തരത്തിൽ ആണെന്നതിൽ വ്യക്തത വരുത്താൻ ആണ് ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്. അതേസമയം കേസിൽ സംശയ നിഴലിലായിരുന്ന സിനിമ നടൻമാർക്കും മോഡലിനും ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒന്നും അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല.

ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡലായ കെ സൗമ്യ എന്നിവരെ ഇന്നലെ പന്ത്രണ്ട് മണിക്കൂറോളമാണ് എക്സൈസ് ചോദ്യം ചെയ്തത്. എന്നാൽ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകളോ മൊഴികളോ ലഭിച്ചില്ല. ലഹരിക്ക് അടിമയാണെന്ന് തുറന്ന് പറഞ്ഞ ഷൈൻ ടോം ചാക്കോ യെ കുടുംബത്തിന്റെ കൂടി ആവശ്യം പരിഗണിച്ച് ചികിത്സയ്ക്കായി തൊടുപുഴയിലെ ലഹരി വിമോചന കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഈ മാസം ഒന്നാം തീയതിയായിരുന്നു ആലപ്പുഴ ഓമനപ്പുഴയിൽ നിന്ന് രണ്ടു കിലോയിലധികം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് എക്സൈസ് പിടികൂടിയത്. തസ്ലീമ സുൽത്താന, ഭർത്താവ് സുൽത്താൻ അക്ബർ അലി, ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് കേസിലെ പ്രതികൾ. മൂന്ന് പേരും റിമാൻഡിലാണ്.

കാണാതായത് എസ്എസ്എൽസി റിസൾട്ട് കാത്തിരിക്കുന്ന മൂന്ന് പെൺകുട്ടികൾ, കോയമ്പത്തൂരിൽ കണ്ടെത്തി

കോയമ്പത്തൂര്‍: പാലക്കാട് ഷൊർണൂരിൽ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ മൂന്ന് പേരെ കണ്ടെത്തി. കൂനത്തറ സ്വദേശിനികളായ മൂന്നുപേരെയാണ് കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തിയത്.

മൂന്ന് കുട്ടികളും സുരക്ഷിതരെന്ന് പൊലീസ് അറിയിച്ചു. ചെറുതുരുത്തി പൊലീസാണ് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കുട്ടികളെ കണ്ടെത്തിയത്. ഇവരുമായി കേരളത്തിലേക്ക് തിരിച്ചെന്നും പൊലീസ് അറിയിച്ചു.

മൂന്ന് പെൺകുട്ടികൾക്കും 16 വയസാണ് പ്രായം. ഇവരെ കാണാതായെന്ന് ഷൊർണൂർ, ചെറുതുരുത്തി പൊലീസ് സ്റ്റേഷനുകളിലാണ് ബന്ധുക്കൾ പരാതി നൽകിയത്. ഷൊർണൂർ സെന്റ് തെരേസ കോൺവെന്റിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയവരാണ് മൂന്നുപേരും. ദേശമംഗലത്തുള്ള സഹപാഠിയായ വിദ്യാർത്ഥിനിയെ കാണാനെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്ന് പോയത്. പൊലീസ് അന്വേഷണത്തിൽ ഇവരുടെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ കോയമ്പത്തൂരിലെ ഉക്കടമാണെന്ന് കണ്ടെത്തിയിരുന്നു.

കുത്തിവയ്പെടുത്തിട്ടും പേവിഷബാധ; മലപ്പുറത്ത് ആറു വയസ്സുകാരി മരിച്ചു

തേ‍ഞ്ഞിപ്പലം: പ്രതിരോധ കുത്തിവയ്പെടുത്തിട്ടും പേവിഷബാധയേറ്റ ബാലിക മരിച്ചു. പെരുവള്ളൂർ കാക്കത്തടം സ്വദേശി കെ.സി.സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസാണ് (6) കോഴിക്കോട് ഗവ. മെഡിക്കൽ‍ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ മരിച്ചത്.

മാർച്ച് 29നാണു സിയ അടക്കം ആറു പേർക്കു പട്ടിയുടെ കടിയേറ്റത്. രണ്ട് മണിക്കൂറിനകം തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തി പ്രതിരോധ കുത്തിവയ്പെടുത്തിരുന്നു. എല്ലാ ഡോസും പൂർത്തിയാക്കിയെങ്കിലും ഒരാഴ്ച മുൻപു പനി വന്നതിനെത്തുടർന്നു ചികിത്സ തേടിയ സിയയ്ക്ക് നാല് ദിവസം മുൻപാണു പേവിഷബാധ സ്ഥിരീകരിച്ചത്.

29ന് വൈകിട്ട് 3.30നു വീടിനടുത്ത കടയിൽ നിന്നു മിഠായി വാങ്ങി മടങ്ങുമ്പോഴാണ് റോഡരികിൽ വച്ചു സിയയെ പട്ടി കടിച്ചത്. തലയ്ക്കും കാലിനും ഗുരുതരമായി കടിയേറ്റിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് രക്ഷിക്കാനെത്തിയ ചൊക്ലി ഹഫീസിനും (17) കടിയേറ്റു. അവിടെ നിന്ന് ഓടിയ പട്ടി പറമ്പിൽപ്പീടികയിൽ രണ്ട് പേരെയും വട്ടപ്പറമ്പ്, വടക്കയിൽമാട് എന്നിവിടങ്ങളിൽ ഓരോരുത്തരെയും കടിച്ചു. എല്ലാവരും മെഡിക്കൽ കോളജിലെത്തി രണ്ട് മണിക്കൂറിനകം കുത്തിവയ്പെടുത്തു. അന്നു വൈകിട്ട് ആറു മണിയോടെ പട്ടിയെ ചത്ത നിലയിൽ കണ്ടെത്തി.

ചികിത്സയ്ക്കു ശേഷം സിയ അന്ന് രാത്രി തന്നെ വീട്ടിലേക്ക് മടങ്ങിയെങ്കിലും 24 മണിക്കൂർ വിശ്രമം നിർദേശിച്ചിരുന്നു. പിന്നീടു വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സിയയെ രണ്ട് ദിവസത്തിനു ശേഷമാണ് ഡിസ്ചാർജ് ചെയ്തത്.

മുറിവെല്ലാം ഉണങ്ങി സാധാരണ നിലയിലെത്തിയെന്നു കരുതിയിരിക്കവേയാണ് ഒരാഴ്ച മുൻപു പനി വന്നത്. തുടർന്ന് രണ്ട് ദിവസം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലെത്തിയ ശേഷം വീണ്ടും പനി കൂടിയതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നു രക്ത സാംപിൾ തിരുവനന്തപുരത്തേക്കു പരിശോധനയ്ക്ക് അയച്ചപ്പോഴാണു പേ വിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ മറ്റ് അഞ്ച് പേർക്കും അസ്വസ്ഥതകളൊന്നുമില്ല.

പാക് സൈനിക മേധാവി രാജ്യം വിട്ടതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം, ചിത്രമടക്കം വിശദീകരിച്ച് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് സൈനിക മേധാവി ജനറൽ സയ്യിദ് അസിം മുനീർ രാജ്യം വിട്ടതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം വ്യാപകമാവുന്നു. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്രപരമായ ബന്ധത്തിൽ കർശന നിലപാടുകൾ സ്വീകരിച്ചതിന് പിന്നാലെയാണ് പാക് സൈനിക മേധാവി രാജ്യം വിട്ടതായി പ്രചാരണം വ്യാപകമായത്. പ്രാദേശിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജനറൽ സയ്യിദ് അസിം മുനീർ മിസ്സിംഗ് ഇൻ ആക്ഷൻ എന്നും സമുഹ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.

റാവൽപിണ്ടിയിലുള്ള ബങ്കറിൽ ജനറൽ സയ്യിദ് അസിം മുനീർ ഒളിച്ചതായും പ്രചാരണങ്ങൾ വ്യാപകമായതോടെ ഞായറാഴ്ച പാക് സർക്കാർ പാക് സൈനിക മേധാവിയുടെ ചിത്രം പുറത്ത് വിടുകയായിരുന്നു. പ്രധാനമന്ത്രിക്കൊപ്പം ഏപ്രിൽ 26ന് അബോട്ടാബാദിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്ന സൈനിക മേധാവിയുടെ ചിത്രമാണ് പാക് സർക്കാർ പുറത്ത് വിട്ടത്. പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ട ചിത്രം ഓഫീസേഴ്സ് അക്കാദമിയുടെ ബിരുദദാന ചടങ്ങിൽ നിന്നുള്ളതെന്നാണ് വിശദമാക്കുന്നത്. ദിവസം അടക്കം വ്യക്തമാക്കിയാണ് ചിത്രം പുറത്ത് വിട്ടിട്ടുള്ളത്.

സമൂഹമാധ്യമങ്ങളിൽ വ്യാപകമാവുന്ന പ്രചാരണം തള്ളിക്കൊണ്ടാണ് പാക് സർക്കാർ സൈനിക മേധാവിയുടെ ചിത്രം പുറത്ത് വിട്ടത്. പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം നടന്നതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ വഷളായ നിലയിലാണ് ഉള്ളത്. 26 പേരാണ് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ട് വിദേശ പൌരൻമാരും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്.

ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രിൽ 23 ന് സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തിരുന്നു. പാകിസ്ഥാൻ പൗരൻമാർക്ക് വീസ നൽകില്ലെന്നും എസ് വി ഇ എസ് (SVES) വിസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കുകയും ചെയ്തിരുന്നു. അതേസമയം പ്രകോപനം കൂടാതെ തുടർച്ചയായ നാലാം ദിവസവും അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതായാണ് പുറത്ത് വരുന്ന വിവരം. പഹൽഗാമിൽ ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം ഊർജ്ജിതമാക്കിയതിനിടയിലാണ് അതിർത്തിയിൽ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കപ്പെടുന്നത്.

കഞ്ചാവ് കേസ്; വേടനെ ഒഴിവാക്കി സർക്കാർ, ഇടുക്കിയിലെ വാർഷികാഘോഷ പരിപാടിയിൽ നിന്ന് വേടന്‍റെ റാപ്പ് ഷോ ഒഴിവാക്കി

ഇടുക്കി: റാപ്പര്‍ വേടന്‍റെ എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിന് പിന്നാലെ സര്‍ക്കാര്‍ പരിപാടിയിൽ നിന്ന് ഒഴിവാക്കി. വേടന്‍റെ റാപ്പ് ഷോയാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഇടുക്കിയിലെ നാലാം വാര്‍ഷികാഘോഷ പരിപാടിയിൽ നിന്നാണ് വേടന്‍റെ റാപ്പ് ഷോ ഒഴിവാക്കിയത്. റാപ്പര്‍ വേടൻ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയെ കഞ്ചാവ് കേസിൽ പിടിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

വേടന്‍റെ ഫ്ലാറ്റിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയോടെയാണ് പ്രോഗ്രാം കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം വേടൻ ഫ്ലാറ്റിലെത്തിയത്. ഒമ്പതുപേരാണ് മുറിയിലുണ്ടായിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നാണ് പൊലീസ് വേടന്‍റെ ഫ്ലാറ്റിൽ പരിശോധന നടത്തിയത്. തുടര്‍ന്ന് കഞ്ചാവ് പിടിച്ചെടുത്തതോടെ വേടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

യുവതലമുറയിലെ സ്വതന്ത്ര സംഗീതത്തിൽ ശ്രദ്ധേയനായ റാപ്പര്‍ വേടൻ ലഹരിക്കെതിരെ നിരന്തരം തന്‍റെ പരിപാടികളിലൂടെ ശബ്ദം ഉയര്‍ത്തിയിരുന്നയാളാണ്. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലെ വിയര്‍പ്പ് തുന്നിയിട്ട കുപ്പായ എന്ന ഗാനത്തിന്‍റെ വരികള്‍ വേടന്‍റേതാണ്.

കൗമാര വൈഭവം…കത്തിക്കയറി സൂര്യവംശി… ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി രാജസ്ഥാന്റെ പതിനാലുകാരന്‍ പയ്യന്‍ വൈഭവ് സൂര്യവംശി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 35 പന്തില്‍ നിന്നാണ് താരം സെഞ്ച്വറി നേടിയത്. പതിനേഴ് പന്തില്‍ നിന്ന് താരം അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

ഈ ഐപിഎല്‍ സീസണിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയും വൈഭവ് സ്വന്തം പേരില്‍ എഴുതി. നിക്കോളാസ് പൂരന്‍ പതിനെട്ട് പന്തില്‍ നിന്ന് നേടിയ ഫിഫ്റ്റി ഇതോടെ പഴങ്കഥയായി. 38 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയാണ് താരം പുറത്തായത്. പതിനൊന്ന് സിക്‌സറുകളും ഏഴ് ഫോറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. പ്രസിദ്ധ് കൃഷ്ണയാണ് വൈഭവിനെ പുറത്താക്കിയത്.
മത്സരത്തിൽ രാജസ്ഥാൻ 8 വിക്കറ്റിനു വിജയിച്ചു.