തിരുവനന്തപുരം.മന്ത്രി ഗണേഷ് കുമാറിനെതിരെ വിമർശനവുമായി മുൻ മന്ത്രി ആന്റണി രാജു
KSRTC 50 കോടി ഓവർ ഡ്രാഫ്റ്റ് ഉണ്ടായിരുന്നത് നൂറു കോടിയാക്കി.
വായ്‌പ ബാധ്യത വർധിപ്പിച്ചാണ് ശമ്പളം ഒന്നാം തീയ്യതി കൊടുക്കാൻ കഴിയുന്നത്.
ഇപ്പോഴുള്ളത്
താൽക്കാലിക മുട്ടുശാന്തി
വായ്പാബാധ്യത വർധിപ്പിച്ചത് KSRTC ക്ക് അമിതഭാരമാകും
KSRTC യിൽ പുതിയ പദ്ധതികളില്ല
ഇപ്പോൾ വരുമാനം ലഭിക്കുന്ന പദ്ധതികളെല്ലാം താൻ തുടങ്ങി വെച്ചത്
KSRTC യെ നിലനിർത്തുന്നത് ആ വരുമാനമാണ്.
മന്ത്രി ഗണേഷ് കുമാറിനെതിരെ വിമർശനവുമായി മുൻ മന്ത്രി ആന്റണി രാജു
എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 9ന്
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 9ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി. കൃത്യസമയത്ത് തന്നെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും വിജയിക്കുന്ന എല്ലാവര്‍ക്കും അഡ്മിഷന്‍ നല്‍കാനാവുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പതും ഗള്‍ഫ് മേഖലയിലെ ഏഴും കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാര്‍ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയതെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍. 28,358 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്, 1893പേര്‍. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ്എസ് ആണ് കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയ സ്കൂള്‍.
ഗള്‍ഫ് മേഖലയില്‍ 682പേരും ലക്ഷദ്വീപ് മേഖലയില്‍ 447 പേരും പരീക്ഷ എഴുതി. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്‌കീമില്‍ (പിസിഒ) എട്ട് പേരും പരീക്ഷ എഴുതി. എസ്എസ്എല്‍സി പരീക്ഷ എഴുതിയവരില്‍ 2,17,696 പേര്‍ ആണ്‍കുട്ടികളും 2,09,325 പേര്‍ പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,42,298പേരും എയിഡഡ് സ്‌കൂളുകളില്‍ 2,55,092പേരും അണ്‍ എയിഡഡ് സ്‌കൂളുകളില്‍ 29,631പേരും പരീക്ഷയെഴുതിയതായും മന്ത്രി പറഞ്ഞു.
തെരുവ് നായ ആക്രമണം: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു
മലപ്പുറം പെരുവള്ളൂരിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം സ്വദേശി സിയ ഫാരിസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. തെരുവുനായയുടെ കടിയേറ്റ കുട്ടിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ ഏല്‍ക്കുകയായിരുന്നു.
മാർച്ച് 29നാണ് പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാൻ ഫാരിസിന്‍റെ മകൾ സിയയെ തെരുവുനായ ആക്രമിച്ചത്. വീടിനടുത്തുള്ള കടയിൽ പോയി മടങ്ങി വരുന്നതിനിടയിലായിരുന്നു നായയുടെ ആക്രമണം. തലയിലും കാലിലുമാണ് കടിയേറ്റത്. കുട്ടിയെ രക്ഷിക്കുന്നതിനിടെ അയൽവാസിയായ റാഹിസിനും പരിക്കേറ്റു. മറ്റു അഞ്ച് പേരെയും കൂടി അന്ന് നായ കടിച്ചിരുന്നു. മൂന്ന് മണിക്കൂറിനുള്ളിൽ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ വാക്സിൻ നൽകി. കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് വീണ്ടും മെഡിക്കൽ കോളേജിൽ എത്തിച്ചത്. പിന്നാലെ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.
തലയ്ക്ക് കടിയേറ്റതാണ് പ്രതിറോധ വാക്സീൻ ഫലിക്കാതിരിക്കാൻ കാരണമെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്.
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാനഡയില്‍ നാലു ദിവസം മുമ്പ് കാണാതായ പഞ്ചാബ് സ്വദേശിനിയായ വന്‍ഷികയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വിദ്യാര്‍ഥിനിയുടെ മരണം ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സ്ഥിരീകരിച്ചു. കാണാതായി ദിവസങ്ങള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥിനി മരിച്ചതെന്നും മരണകാരണം അന്വേഷിച്ചുവരികയാണെന്ന് ലോക്കല്‍ പൊലീസ് അറിയിച്ചു.
എഎപി നേതാവും എംഎല്‍എ കുല്‍ജിത് സിങ് രണ്‍ധാവയുടെ അടുത്ത സഹായിയുമായ ദേവീന്ദര്‍ സിങ്ങിന്റെ മകളാണ് വന്‍ഷിക. പഞ്ചാബിലെ ദേര ബാസി സ്വദേശിയായ വന്‍ഷിക, സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഡിപ്ലോമ കോഴ്സ് പഠിക്കാന്‍ രണ്ടര വര്‍ഷം മുമ്പ് ഒട്ടാവയില്‍ എത്തിയത്.
ഇന്ത്യ മിന്നലാക്രമണം നടത്തുമെന്ന് ആശങ്ക; ഭീകരതാവളങ്ങളിൽ നിന്ന് നുഴഞ്ഞുകയറ്റക്കാരെ മാറ്റി: പാക്കിസ്ഥാന് തലവേദനയായി
ന്യൂഡൽഹി: ∙ പാക്കിസ്ഥാനിലേക്ക് ഒഴുക്കുന്ന നദീജലത്തിന്റെ അളവ് ഇന്ത്യ കുറച്ചതായുള്ള റിപ്പോർട്ടുകൾക്കിടയിൽ, വടക്കൻ പാക്കിസ്ഥാനിലെ ഗിൽജിത്–ബാൾട്ടിസ്ഥാനിൽ തെരുവുപ്രക്ഷോഭം ആരംഭിച്ചു. വെള്ളം തടഞ്ഞെന്ന പേരിൽ ഇന്ത്യയക്കെതിരെയാണു പ്രക്ഷോഭമെന്നും അതല്ല പാക്ക് അധികൃതർക്കെതിരെയാണു ജനരോഷമെന്നും വിലയിരുത്തലുണ്ട്. എന്തിന്റെ പേരിലായാലും പാക്ക് സൈന്യത്തെ സംബന്ധിച്ചിടത്തോളം ഈ അവസരത്തിൽ ജനങ്ങൾ തെരുവിലിറങ്ങുന്നതു ശുഭകരമല്ല. ഗിൽജിത്–ബാൾട്ടിസ്ഥാൻ പോലെ പ്രശ്നബാധിത പ്രദേശങ്ങളിൽ ജനം തെരുവിലിറങ്ങുന്നത് ഇവിടത്തെ സൈന്യത്തിന്റെ ശ്രദ്ധതിരിക്കും.
ഈ മേഖലയുടെ സുരക്ഷ മുഖ്യമായും ഫോഴ്സ് കമാൻഡർ നോർത്തേൺ ഏരിയയുടെ (എഫ്സിഎൻഎ) ചുമതലയിലാണ്. 1971ലെ യുദ്ധത്തിൽ തുർത്തുക് പ്രദേശവും മറ്റും പാക്ക് സൈന്യത്തിന് നഷ്ടമായതിനെ തുടർന്നാണ് ഇവിടെ ലഫ്റ്റനന്റ് ജനറലിന്റെ ചുമതലയിൽ കമാൻഡ് രൂപീകരിച്ചത്. 1999ൽ പോരാട്ടം നടന്ന കാർഗിലിന് അഭിമുഖമായ പാക്ക് പ്രദേശവും ഈ കമാൻഡിന്റെ ചുമതലയിലാണ്. പാക്ക് അധിനിവേശ കശ്മിരിലേക്ക് (പിഒകെ) ഇന്ത്യ മിന്നലാക്രമണം നടത്തിയേക്കുമെന്നു പാക്ക് സൈന്യത്തിന് ആശങ്കയുണ്ട്. നിയന്ത്രണരേഖയോടു ചേർന്നുള്ള മിക്കവാറും എല്ലാം ഭീകരത്താവളങ്ങളിൽനിന്നും നുഴഞ്ഞുകയറ്റക്കാരെ പാക്ക് സൈന്യം മാറ്റിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2016ലെ ഉറി ആക്രമണത്തിനു തിരിച്ചടിയായി ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണം ആവർത്തിക്കാതിരിക്കാനാണിത്. 2019ൽ ഇന്ത്യൻ വ്യോമസേന നടത്തിയ ബാലാക്കോട്ട് ആക്രമണം ആവർത്തിക്കാതിരിക്കാനായി വ്യോമപ്രതിരോധ നിരയോട് ജാഗരൂകരായിരിക്കാൻ പാക്ക് സേന ഉത്തരവിട്ടിട്ടുണ്ട്. കരയാക്രമണവും വ്യോമാക്രമണവും നടത്തിയ ഇന്ത്യ ഇക്കുറി കടലാക്രമണം നടത്തിയേക്കാമെന്നും പാക്കിസ്ഥാനിൽ ആശങ്കയുണ്ട്.
നാലുദിവസം മുൻപുതന്നെ വടക്കൻ അറബിക്കടലിൽ സൈനിക മുന്നറിയിപ്പ് ആയ നോട്ടാം (നോട്ടിസ് ഫോർ എയർമെൻ ആൻഡ് മാരിനേഴ്സ്) പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിൽ ചൈനയിൽനിന്ന് 200 കിലോമീറ്റർ വരെ ദൂരപരിധിയുള്ള പി.എൽ15 ആണവേതര മിസൈലുകൾ പാക്കിസ്ഥാനിൽ എത്തിയതായി റിപ്പോർട്ടുണ്ട്. ഏതായാലും പാക്ക് നീക്കങ്ങളെല്ലാം പ്രതീക്ഷിച്ചതാണെന്നാണ് ഇന്ത്യൻ സൈനികവൃത്തങ്ങൾ പറയുന്നത്. ഭീകരാക്രമണത്തിന് അവർ തുനിഞ്ഞതുതന്നെ ചില മുൻകരുതലുകൾ എടുത്തശേഷമാവുമെന്നു സൈനികോദ്യോഗസ്ഥർ പറയുന്നു.
എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട മൂന്ന് ഡ്രൈ ഫ്രൂട്ട്സ്
എല്ലുകളുടെ ആരോഗ്യത്തിനായി ഭക്ഷണക്രമത്തിൽ ഏറെ ശ്രദ്ധ വേണം. പ്രത്യേകിച്ച്, കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളാണ് എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ടത്. അത്തരത്തിൽ എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട കാത്സ്യം അടങ്ങിയ ചില ഡ്രൈ ഫ്രൂട്ട്സുകളെ പരിചയപ്പെടാം.
- അത്തിപ്പഴം
കാത്സ്യം ധാരാളം അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് അത്തിപ്പഴം. 100 ഗ്രാം അത്തിപ്പഴത്തിൽ 55 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവയും അടങ്ങിയ അത്തിപ്പഴം കുതിർത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
- ഈന്തപ്പഴം
100 ഗ്രാം ഈന്തപ്പഴത്തിൽ 64 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും ഫൈബറും ധാരാളം അടങ്ങിയ ഈന്തപ്പഴം എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
- പ്രൂൺസ്
100 ഗ്രാം പ്രൂൺസിൽ 43 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. ആൻറി ഓക്സിഡൻറുകളും ഫൈബറും പൊട്ടാസ്യവും ധാരാളം അടങ്ങിയ പ്രൂൺസും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.
‘നിറത്തിന്റെ പേരിൽ തന്നെ അധിക്ഷേപിച്ചത് ഉന്നതന്‍’; ഇതുവരെ ക്ഷമാപണം നടത്തിയിട്ടില്ലെന്നും ശാരദ മുരളീധരൻ
തിരുവനന്തപുരം: നിറത്തിന്റെ പേരിൽ തനിക്ക് അധിക്ഷേപം നേരിടേണ്ടി വന്നത് ഉന്നതനായ ഒരാളിൽ നിന്നാണെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. പിന്നീട് പല തവണ അദ്ദേഹവുമായി ഇടപെട്ടെങ്കിലും ഇതുവരെ ക്ഷമാപണം നടത്തിയിട്ടില്ലെന്ന് ശാരദ മുരളീധരൻ പറഞ്ഞു. ആ ഉന്നതൻ രാഷ്ട്രീയക്കാരനാണോ എന്ന ചോദ്യത്തിന് ചീഫ് സെക്രട്ടറി മറുപടി നൽകിയില്ല. സര്‍വീസില്‍ നിന്ന് നാളെ വിരമിക്കുകയാണ് ശാരദ മുരളീധരൻ
എൻ പ്രശാന്ത് ഐഎഎസിൻ്റെ കാര്യത്തിൽ റിപ്പോർട്ട് സർക്കാരിന് നൽകിയിട്ടുണ്ടെന്നും ഇനി സർക്കാർ നടപടി എടുക്കട്ടെയെന്നും ശാരദ മുരളീധരൻ പ്രതികരിച്ചു. സീനിയർ ഉദ്യോഗസ്ഥനെതിരായ എൻ പ്രശാന്ത് ഐഎഎസിൻ്റെ അധിക്ഷേപം പല ചോദ്യങ്ങളാണ് ഉയർത്തുന്നത്. താൻ ഇരയാണെന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രശാന്തിൻ്റെ നടപടികളെന്നും ഹിയറിംഗിലെ റിപ്പോർട്ടിൽ സർക്കാറാണ് ഇനി നടപടി എടുക്കേണ്ടതെന്നും ശാരദ മുരളീധരൻ കൂട്ടിച്ചേര്‍ത്തു. സര്‍വീസില്‍ ഇനിയും പലതും ചെയ്ത് തീർക്കാനുണ്ടായിരുന്നു. പ്രത്യേകിച്ചും മാലിന്യമുക്ത കേരളത്തിൻ്റെ കാര്യത്തിൽ. ഇനി നാളുകൾ സ്വസ്ഥമായി ജീവിക്കണമെന്നും കുറേ യാത്രകൾ ചെയ്യണമെന്നും ശാരദ മുരളീധരൻ പറയുന്നു.
പഠിപ്പ് കുറഞ്ഞയാളെ വിവാഹം കഴിച്ചു; ഡോക്ടറായ മകളെ പിതാവ് വെടിവച്ചുകൊന്നു
മുംബൈ: എംബിബിഎസ് ബിരുദമുള്ള മകൾ 12–ാം ക്ലാസ് വരെ മാത്രം പഠിച്ച യുവാവിനെ വിവാഹം കഴിച്ചതിലുള്ള രോഷത്തെ തുടർന്ന് സിആർപിഎഫ് മുൻ ഇൻസ്പെക്ടർ മകൾക്കും മരുമകനും നേരെ വെടിയുതിർത്തു; മകൾ തൃപ്തി (24) സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മരുമകൻ അവിനാഷ് വാഘ് (29) ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. റിട്ട. സിആർപിഎഫ് ഇൻസ്പെക്ടർ കിരൺ മാംഗ്ലെയാണ് (50) ആക്രമണം നടത്തിയത്.
ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. മകളും മരുമകനും വിവാഹച്ചടങ്ങിന് എത്തുന്നതറിഞ്ഞ് ക്ഷണമില്ലാഞ്ഞിട്ടും 50 കിലോമീറ്റർ യാത്ര ചെയ്ത് എത്തിയാണ് മാംഗ്ലെ വെടിയുതിർത്തത്. വിവാഹ പന്തലിൽ ഉണ്ടായിരുന്നവർ മാംഗ്ലെയെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. പുണെയിലെ ഒരു സ്ഥാപനത്തിൽ ഹെൽപറാണ് അവിനാഷ്. ദമ്പതികൾ പുണെയിലാണു താമസിച്ചിരുന്നത്. കൊലക്കുറ്റത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രഞ്ജിത്ത് കുമ്പിടിയെ തേടി വനംവകുപ്പ്;പുലിപ്പല്ല് കൈമാറിയത് ചെന്നൈയിൽ വെച്ച്, റാപ്പർ വേടനെതിരെ കൂടുതൽ വകുപ്പുകൾ
കൊച്ചി: റാപ്പര്‍ വേടന് (ഹിരണ്‍ ദാസ് മുരളി) പുലിപ്പല്ല് കൈമാറിയ ആരാധകൻ പ്രവാസി രഞ്ജിത്ത് കുമ്പിടിയെ ചോദ്യം ചെയ്യാൻ വനംവകുപ്പ്. രഞ്ജിത്ത് കുമ്പിടിയ്ക്കായി വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. മലേഷ്യൻ പ്രവാസിയാണ് രഞ്ജിത്ത് കുമ്പിടി. വേടന് ചെന്നൈയിൽ വെച്ചാണ് ഇയാള്‍ പുലിപ്പല്ല് കൈമാറിയത്. അതേസമയം, രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്നാണ് കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് കോടനാട് മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനിടെ വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
വേടൻ ചോദ്യം ചെയ്യലിനോട് പൂർണമായും സഹകരിക്കുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാവിലെ കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചാണ് ചോദ്യം ചെയ്തത്. എഡിസിഎഫ് അഭയ് യാദവിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. ഇവിടെ നിന്ന് വേടനെ കോടനാട് മലയാറ്റൂര്‍ ഡിവിഷൻ ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ചായിരിക്കും തുടര്‍ന്നുള്ള ചോദ്യം ചെയ്യൽ. തുടര്‍ന്ന് 11 മണിയോടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി പെരുമ്പാവൂര്‍ കോടതിയിൽ ഹാജരാക്കും.
നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വനം മന്ത്രി
റാപ്പര്‍ വേടനുമായി ബന്ധപ്പെട്ട കേസിൽ വനം വകുപ്പ് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.പുലിപ്പല്ല് ആരാധകൻ നൽകിയതാണോയെന്നത് കോടതിയിൽ തെളിയിക്കണം. ശിക്ഷാ നടപടികൾ തീരുമാനിക്കുന്നത് കോടതിയാണെന്നും ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
വേടന് പിന്തുണയുമായി രശ്മി ആർ നായർ… പ്രൊഫൈൽ ചിത്രവും മാറ്റി
ചുംബന സമരത്തിലൂടെ പ്രശസ്തയായ മോഡല്‍ രശ്മി ആർ നായർ റാപ്പര്‍ വേടന് പിന്തുണയുമായി രംഗത്ത്. രശ്മി തന്റെ ഫെയ്സ് ബുക്ക് പ്രൊഫൈൽ ചിത്രം വേടന്‍റെയാക്കിയാണ് പിന്തുണ അറിയിച്ചത്. കിലോക്കണക്കിന് സിന്തറ്റിക് ഡ്രഗ് കേരളത്തിൽ ഒഴുകുന്നുണ്ടെന്നും അത് പിടിക്കാനും നിർത്തലാക്കാനും സ്റ്റേറ്റിനും പൊലീസിനും കഴിവില്ലാണ്ട് വരുമ്പോൾ നൂറ് വേടന്മാർ ഇരയാകുമെന്നും രശ്മി ഫെയ്സ് ബുക്കില്‍ കുറിച്ചു. അതേ സമയം വേടന് പിന്തുണ അറിയിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.





































