ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഈ ആഴ്ച വിളിച്ചുചേര്‍ത്തിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വനിതാ സംവരണമല്ലെന്നും മണ്ഡലപുനര്‍നിര്‍ണ്ണയമാണെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി . ‘ഹിന്ദു’ പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ അവര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. അനൗദ്യോഗികമായി ലഭ്യമായ വിവരങ്ങള്‍ പ്രകാരം സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണ്ണയ പദ്ധതി അങ്ങേയറ്റം അപകടകരവും ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണവുമാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.
സ്ത്രീ സംവരണ ബില്ലിലെ ഭേദഗതിക്ക് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ കക്ഷികള്‍ക്കും കത്തയച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം. നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം നല്‍കുന്ന നാരീശക്തി വന്ദന്‍ അധിനിയം 2023-ല്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴാണ് സഭയുടെ പ്രത്യേക സമ്മേളനത്തില്‍ ബില്ലുകള്‍ ബലമായി പാസാക്കാനാണ്
പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ പിന്തുണ തേടുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞു. ഈ അസാധാരണ ധൃതിക്ക് പിന്നില്‍ ഒരേയൊരു കാരണമേയുള്ളൂ, അത് രാഷ്ട്രീയ നേട്ടം കൊയ്യുക എന്നതും പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുക എന്നതുമാണ്. പ്രധാനമന്ത്രി പതിവുപോലെ സത്യം മറച്ചുവെക്കുകയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.
സ്ത്രീ സംവരണ ബില്ലിനെ സെന്‍സസുമായി ബന്ധിപ്പിച്ചത് കേന്ദ്രസര്‍ക്കാരാണ്. പ്രതിപക്ഷം ഇത്തരമൊരു നിബന്ധന ആവശ്യപ്പെട്ടിരുന്നില്ല. വാസ്തവത്തില്‍, 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ തന്നെ സംവരണം നടപ്പിലാക്കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അതിന് സമ്മതിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.
സ്ത്രീ സംവരണം 2029 മുതല്‍ തന്നെ നടപ്പിലാക്കുന്നതിനായി ആര്‍ട്ടിക്കിള്‍ 334 എ ഭേദഗതി ചെയ്യാന്‍ പോകുകയാണെന്ന് ഇപ്പോള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. ഈ മലക്കംമറിച്ചിലിന് പ്രധാനമന്ത്രി എന്തിനാണ് 30 മാസമെടുത്തത്? പ്രത്യേക സമ്മേളനം വിളിക്കാന്‍ ഏതാനും ആഴ്ചകള്‍ കൂടി അദ്ദേഹത്തിന് കാത്തിരുന്നുകൂടേ? പശ്ചിമ ബംഗാളിലെ അവസാന ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 29-ന് അവസാനിച്ച ശേഷം, സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ഒന്നല്ല, മൂന്ന് തവണ സര്‍ക്കാരിനോട് കത്തെഴുതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തികച്ചും ന്യായമായ ആ അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടു. പകരം, ലേഖനങ്ങളെഴുതാനും രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥനകള്‍ നടത്താനും സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനുമാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ‘എന്റെ വഴി അല്ലെങ്കില്‍ പുറത്തേക്കുള്ള വഴി’ എന്ന പ്രധാനമന്ത്രിയുടെ സമീപനവുമാണ് ഈ തന്ത്രത്തിലൂടെ പ്രതിഫലിക്കുന്നത്,’ സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് നരേന്ദ്ര മോദി സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്ന് അവര്‍ പറഞ്ഞു. ഇതിന്റെ ഫലമായി 10 കോടിയിലധികം ആളുകള്‍ക്ക് 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നഷ്ടമായി. അകാരണമായ അഞ്ച് വര്‍ഷത്തെ കാലതാമസത്തിന് ശേഷമാണ് സെന്‍സസ് നടപടികള്‍ ആരംഭിച്ചത്. ഇതൊരു ഡിജിറ്റല്‍ സെന്‍സസ് ആണെന്ന് അവര്‍ അഭിമാനത്തോടെ അവകാശപ്പെടുന്നു. ഡിജിറ്റല്‍ ആയതുകൊണ്ട് തന്നെ 2027-ഓടെ ഭൂരിഭാഗം കണക്കുകളും ലഭ്യമാകുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഇത്ര തിടുക്കപ്പെട്ട് സഭ വിളിച്ചുചേര്‍ക്കാനും മണ്ഡല പുനര്‍നിര്‍ണ്ണയം നടത്താനും സര്‍ക്കാര്‍ പറയുന്ന കാരണങ്ങള്‍ പൊള്ളയാണെന്ന് വ്യക്തമാണെന്നും അവര്‍ പറഞ്ഞു.
ജാതി സെന്‍സസ് നടത്തിയാല്‍ 2027-ലെ സെന്‍സസ് വൈകുമെന്ന പ്രചാരണം തെറ്റാണെന്നും സോണിയ ഗാന്ധി പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ജാതി സെന്‍സസ് ഇനിയും വൈകിപ്പിക്കാനും അട്ടിമറിക്കാനുമാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്.
പ്രത്യേക സമ്മേളനം ഏപ്രില്‍ 16-ന് ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ സമ്മേളനം എന്തിനെക്കുറിച്ചാണെന്ന് ഇതുവരെ എംപിമാരുമായി ഔദ്യോഗികമായി പങ്കുവെച്ചിട്ടില്ല. മണ്ഡല പുനര്‍നിര്‍ണ്ണയത്തിനുള്ള ചില ഫോര്‍മുലകള്‍ നിര്‍ദ്ദേശിക്കപ്പെടുന്നുണ്ടെന്നാണ് കരുതുന്നത്. മുന്‍കാലങ്ങളിലെന്നപോലെ സെന്‍സസ് പൂര്‍ത്തിയാക്കിയ ശേഷമേ മണ്ഡല പുനര്‍നിര്‍ണ്ണയം നടത്താവൂ. ലോക്സഭാ അംഗങ്ങളുടെ എണ്ണം കൂട്ടുന്ന തരത്തിലുള്ള പുനര്‍നിര്‍ണ്ണയം വെറും അക്കങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് രാഷ്ട്രീയമായ തുല്യതയുടെ അടിസ്ഥാനത്തിലായിരിക്കണം. കുടുംബസൂത്രണത്തില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനങ്ങളെയും ചെറിയ സംസ്ഥാനങ്ങളെയും ഇത് ദോഷകരമായി ബാധിക്കരുത്. ആനുപാതികമായ വര്‍ദ്ധനവ് പലപ്പോഴും ഈ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയ്ക്കാന്‍ ഇടയാക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഭരണസംവിധാനത്തില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന കാര്യങ്ങള്‍ ഇത്ര തിടുക്കപ്പെട്ട് നടപ്പിലാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളല്ലാതെ മറ്റൊരു ന്യായീകരണവുമില്ല. ഈ പ്രക്രിയ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. ഇവിടെ വിഷയം സ്ത്രീ സംവരണമല്ല, അത് നേരത്തെ തീര്‍പ്പായതാണ്. മണ്ഡല പുനര്‍നിര്‍ണ്ണയമാണ് യഥാര്‍ത്ഥ വിഷയം. അനൗദ്യോഗികമായി ലഭ്യമായ വിവരങ്ങള്‍ പ്രകാരം അത് ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
also read:
2023-ല്‍ സ്ത്രീ സംവരണ ബില്‍ പാസാക്കിയത് പാര്‍ലമെന്റിന്റെ ഐക്യം പ്രതിഫലിപ്പിച്ച അവിസ്മരണീയ നിമിഷമാണെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഭാരതത്തിന്റെ പാര്‍ലമെന്ററി യാത്രയിലെ പ്രധാനപ്പെട്ട മൈല്‍ക്കല്ലായാണ് ഞാന്‍ ആ ദിവസത്തെ കാണുന്നത്. നാരീശക്തി വന്ദന്‍ അധിനിയം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ രാജ്യമെമ്പാടും നടപ്പിലാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.


































