ന്യൂഡൽഹി: അടുത്ത അധ്യയയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ. 2026-27 അധ്യയന വർഷം മുതൽ ആറാം ക്ലാസിൽ മൂന്ന് ഭാഷകൾ പഠിക്കുന്നത് നിർബന്ധമാക്കും. പഠിക്കുന്ന മൂന്ന് ഭാഷകളിൽ രണ്ടെണ്ണം നിർബന്ധമായും ഇന്ത്യൻ ഭാഷകളായിരിക്കണം എന്നാണ് വ്യവസ്ഥ.
2031-ൽ പത്താം ക്ലാസ് പരീക്ഷ എഴുതുന്നവർക്ക് മൂന്ന് ഭാഷകളിലും പരീക്ഷയുണ്ടാകും. ഇംഗ്ലീഷിനെ ഒരു വിദേശ ഭാഷയായി പരിഗണിക്കുന്നതിനാൽ, അതിന് പുറമെ മറ്റൊരു വിദേശ ഭാഷ (ഉദാഹരണത്തിന് ഫ്രഞ്ച്, ജർമ്മൻ) കൂടി തിരഞ്ഞെടുക്കാൻ സാധിക്കില്ല. ആകെ ഒരു വിദേശ ഭാഷ മാത്രമേ അനുവദിക്കൂ എന്നും ഉത്തരവിൽ പറയുന്നു.
2026-27 വർഷം മുതൽ 9-ാം ക്ലാസ്സിലെ ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിൽ സ്റ്റാൻഡേർഡ്, അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ട് പഠന രീതികൾ ഉണ്ടാകും.
സ്റ്റാൻഡേർഡ്: എല്ലാ വിദ്യാർഥികളും നിർബന്ധമായും എഴുതേണ്ട പൊതു പരീക്ഷ (80 മാർക്ക്, 3 മണിക്കൂർ).
അഡ്വാൻസ്ഡ്: താൽപ്പര്യമുള്ളവർക്ക് മാത്രം തിരഞ്ഞെടുക്കാവുന്ന അധിക പരീക്ഷ (25 മാർക്ക്, 1 മണിക്കൂർ). ഇത് വിദ്യാർഥികളുടെ ആഴത്തിലുള്ള അറിവ് പരിശോധിക്കാനാണ്.
അഡ്വാൻസ്ഡ് പരീക്ഷയിലെ മാർക്ക് മൊത്തം മാർക്കിനോട് (Aggregate) ചേർക്കില്ല. പകരം, 50%-ത്തിന് മുകളിൽ മാർക്ക് നേടുന്നവരുടെ യോഗ്യത മാർക്ക് ഷീറ്റിൽ പ്രത്യേകമായി രേഖപ്പെടുത്തും. പുതിയ രീതിയിലുള്ള പത്താം ക്ലാസ് ബോർഡ് പരീക്ഷ 2028ലാകും നടക്കും.
വിദേശ സ്കൂളുകളിൽ നിന്ന് പഠനം കഴിഞ്ഞ് തിരികെ എത്തുന്ന വിദ്യാർഥികൾക്ക്, അവർ നേരത്തെ മൂന്ന് ഭാഷ പഠിച്ചിട്ടില്ലെങ്കിൽ പ്രത്യേക സാഹചര്യങ്ങളിൽ ഇതിൽ നിന്ന് ഇളവ് അനുവദിക്കും. എങ്കിലും ആകെ പഠിക്കേണ്ട വിഷയങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാവില്ല.






























