മിർസപൂർ: അറസ്റ്റ് വാർത്തയെക്കുറിച്ച് വിശദമാക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെ രൂക്ഷമായ ബോഡി ഷേമിംഗ്. അധിക്ഷേപം പരിധികൾ ലംഘിച്ചതോടെ കമന്റ് ബോക്സ് പൂട്ടി പൊലീസ്. ഉത്തർ പ്രദേശിലെ മിർസപൂരിലാണ് പൊതുസേവന രംഗത്തുള്ള വനിതകൾ നേരിടേണ്ടി വരുന്ന അധിക്ഷേപത്തേക്കുറിച്ച് മാതൃകയാക്കാവുന്ന സംഭവം നടന്നത്. ഏറെക്കാലമായി പൊലീസിനെ കബളിപ്പിച്ച് നടന്നിരുന്ന പ്രതിയെ പിടികൂടിയ സംഭവത്തേക്കുറിച്ച് ഐപിഎസ് ഉദ്യോഗസ്ഥയുടെ വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. മിർസാപൂരിലെ പൊലീസ് സൂപ്രണ്ട് അപർണ രജത് കൌഷിക് ഐപിഎസിനാണ് രൂക്ഷമായ ബോഡി ഷേമിംഗ് നേരിടേണ്ടി വന്നത്. ഉദ്യോഗസ്ഥയുടെ മികച്ച പ്രവർത്തനത്തിന് അഭിനന്ദനം ലഭിക്കുന്നതിന് പകരം അശ്ലീല പരാമർശമാണ് അപർണ രജത് കൌഷിക് നേരിടേണ്ടി വന്നത്.
വീഡിയോ വലിയ രീതിയിൽ മോശം പ്രതികരണങ്ങളുടെ പേരിൽ വൈറലായതിന് പിന്നാലെ വീഡിയോകളുടെ കമന്റ് ബോക്സ് പൂട്ടേണ്ട അവസ്ഥയാണ് മിർസാപൂർ പൊലീസ് നേരിടേണ്ടി വന്നത്. കമന്റ് ബോക്സ് അടച്ച പൊലീസ് നടപടിക്ക് നേരെയും വിമർശനം ശക്തമാണ്. അശ്ലീല പരാമർശം നടത്തിയവരെ പിടികൂടുന്നതിന് പകരം കമന്റ് ബോക്സ് അടയ്ക്കുന്നതാണോ പൊലീസിന്റെ കൃത്യനിർവ്വഹണമെന്നാണ് ഉയരുന്ന വിമർശനം. സൈബർ ബൂള്ളിയിംഗിനെതിരെ വലിയ രീതിയിലുള്ള ചർച്ചയുയരാൻ സംഭവം കാരണമായിട്ടുണ്ട്. ഒരു ഐപിഎസ് ഉദ്യോഗസ്ഥ ഇത്തരം അധിക്ഷേപം നേരിടുമ്പോൾ സാധാരണ സ്ത്രീകളുടെ അവസ്ഥയെന്താണെന്നാണ് നിരവധി ആളുകൾ ചോദിക്കുന്നത്.
2018ലെ ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥയാണ് അപർണ. നിലവിൽ മിർസാപൂരിലെ പൊലീസ് സൂപ്രണ്ടാണ് അപർണ. ഗുരഗ്രാമിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ബിസിനസ് അനലിസ്റ്റ് ആയി ജോലി ചെയ്യുന്നതിനിടെയാണ് അപർണ സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടുന്നത്. വർഷത്തിൽ 18 ലക്ഷം രൂപയോളം ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് അപർണ ജനസേവനത്തിന് ഇറങ്ങിയത്. മുൻപ് അമേഥിയുടെ പൊലീസ് സൂപ്രണ്ടായിരുന്ന അപർണ കാസാഗഞ്ച്, ഔറേയ്യ എന്നിവിടങ്ങളിൽ നിരവധി പൊലീസ് നടപടികളുടെ ഭാഗമായിട്ടുണ്ട്. ലക്നൌവ്വിലെ ഡെപ്യൂട്ടി കമ്മീഷണർ ചുമതലയും അപർണ നിർവ്വഹിച്ചിട്ടുണ്ട്. എൻഐടി അലഹബാദിൽ നിന്ന് ബിടെക് പഠനം പൂർത്തിയാക്കിയ ശേഷമാണ് അപർണ സിവിൽ സർവീസിലേക്ക് എത്തിയത്.





























