മേൻപുരി: സഹോദരിക്കൊപ്പം കടയിലെത്തിയപ്പോൾ വാശി പിടിച്ച് വാങ്ങിയ മിഠായി മൂന്നര വയസുകാരന്റെ ജീവനെടുത്തു. ഉത്തർപ്രദേശിലെ മേൻപുരിയിലാണ് സംഭവം. സഹോദരിക്കൊപ്പം കടയിലെത്തിയ സമയത്ത് വാങ്ങിയ മിഠായി തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയാണ് മൂന്നരവയസുകാരൻ മരിച്ചത്.
മിഠായി വായിൽ ഇട്ട് നുണയാൻ തുടങ്ങിയതിന് പിന്നാലെ കുട്ടി ശ്വാസം മുട്ടുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുകയായിരുന്നു. ഭയന്നുപോയ മാതാപിതാക്കൾ കുട്ടിയെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ബോഗോൻ കോട്വാലിയിലെ ചാഛാ ഗ്രാമത്തിലെ മനിഷീന്റെ മകനായ ആനന്ദ് ആണ് മിഠായി വിഴുങ്ങിയതിന് പിന്നാലെ പിടഞ്ഞുവീണ് മരിച്ചത്.
Also Read: വാർഡ് കൗൺസിലറെ ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി; സംഭവം തിരുവനന്തപുരത്ത്
ഏഴ് വയസ്സുള്ള സഹോദരി ഷഗുനൊപ്പം ഗ്രാമത്തിലെ പലചരക്ക് കടയിൽ നിന്ന് ഉപ്പിലിട്ടത് വാങ്ങാൻ പോയതായിരുന്നു ഇരുവരും. കടയിലിരുന്ന് അവർ അത് കഴിക്കുകയും ചെയ്തു. ഈ സമയം കുട്ടിയുടെ അച്ഛൻ മനീഷും കടയിലുണ്ടായിരുന്നു. കടയിൽ വച്ച് അച്ഛനെ കണ്ടപ്പോൾ ആനന്ദ് മിഠായി വേണമെന്ന് വാശിപിടിക്കുകയായിരുന്നു. മകന്റെ നിർബന്ധത്തിന് വഴങ്ങി മനീഷ് മിഠായി വാങ്ങി നൽകി. മിഠായി കിട്ടിയ സന്തോഷത്തിൽ ആനന്ദ് വീട്ടിലേക്ക് മടങ്ങി. എന്നാൽ വീട്ടിലെത്തി അത് കഴിക്കാൻ ശ്രമിച്ചപ്പോഴാണ് അബദ്ധത്തിൽ തൊണ്ടയിൽ കുടുങ്ങിയത്.നിമിഷങ്ങൾക്കകം നില വഷളായി മിഠായി തൊണ്ടയിൽ കുടുങ്ങിയ ഉടൻ ആനന്ദിന് ശ്വാസതടസ്സം തുടങ്ങി.
കുട്ടി വേദനകൊണ്ട് പുളയുന്നത് കണ്ട് വീട്ടുകാർ പരിഭ്രാന്തരായി. ഉടൻ തന്നെ ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും അപ്പോഴേക്കും സമയം വൈകിയിരുന്നു. മൂന്ന് മക്കളിൽ ഏറ്റവും ഇളയവനായിരുന്നു ആനന്ദ്. സംഭവത്തിന് ശേഷം പോലീസിനെ അറിയിക്കാതെ കുടുംബം കുട്ടിയുടെ സംസ്കാര ചടങ്ങുകൾ നടത്തി.





























