ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഇന്ത്യന്‍ കയറ്റുമതിക്ക് പുത്തന്‍ സാധ്യതകള്‍ തുറക്കുമെന്ന് കേന്ദ്ര വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. എംഎസ്എംഇകള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുള്‍ ഉള്‍പ്പെട്ട മേഖലയ്ക്ക് 30 ട്രില്യണ്‍ ഡോളറിന്റെ വിപണിയാണ് കരാറിലുടെ സാധ്യമാകുന്നത് എന്നും വാണിജ്യമന്ത്രി അറിയിച്ചു. ഇന്ത്യ – യുഎസ് വ്യാപാര കരാറില്‍ ചട്ടക്കൂട് തയ്യാറായെന്ന് ഇന്ത്യയും യുഎസും സംയുക്ത പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെയാണ് പ്രതികരണം. എക്‌സ് പോസ്റ്റിലാണ് ഇന്ത്യ യുഎസ് വ്യാപാര കരാറിനെ കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം.
കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ പരസ്പര തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, തുകല്‍, പാദരക്ഷകള്‍, പ്ലാസ്റ്റിക്, റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍, ജൈവ രാസവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, കരകൗശല ഉല്‍പ്പന്നങ്ങള്‍, തിരഞ്ഞെടുത്ത യന്ത്രങ്ങള്‍ എന്നീ മേഖലകളിലായിരുന്നു നികുതി നിരക്ക് 18 ശതമാനത്തിലേക്ക് ചുരുങ്ങുക. ജനറിക് ഫാര്‍മസ്യൂട്ടിക്കല്‍സ്, രത്‌നങ്ങള്‍, വജ്രങ്ങള്‍, വിമാന ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ പൂജ്യമാക്കും. അതുവഴി കയറ്റുമതി മേഖലയില്‍ ഇന്ത്യയുടെ മത്സരശേഷി വര്‍ധിക്കും. മെയ്ക്ക് ഇന്‍ ഇന്ത്യ കാംപയിന്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വിമാന ഭാഗങ്ങളുടെ ഇറക്കുമതി, വാഹന ഭാഗങ്ങളില്‍ താരിഫ് നിരക്ക് ക്വാട്ട, ജനറിക് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ മേഖലയിലും കരാര്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ചോളം, ഗോതമ്പ്, അരി, സോയ, കോഴി, പാല്‍, ചീസ്, എത്തനോള്‍, പുകയില, ചില പച്ചക്കറികള്‍, മാംസം എന്നിവയുള്‍പ്പെടെയുള്ള കാര്‍ഷിക, പാലുല്‍പ്പന്നങ്ങളെ പൂര്‍ണ്ണമായും സംരക്ഷിക്കുന്നതും കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഗ്രാമീണ ഉപജീവനമാര്‍ഗ്ഗം നിലനിര്‍ത്തുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് കരാര്‍ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.






























