ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ ലോക്സഭാ സ്തംഭനം തുടരുന്നു. ബജറ്റ് ചർച്ചയുമായും സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ഇതിനിടെ നെഹ്റു കുടുംബാംഗങ്ങൾക്കെതിരെയുളള പുസ്തകങ്ങളുടെ പ്രത്യേക ഗ്രന്ഥശാല തുടങ്ങുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബേ പ്രഖ്യാപിച്ചു.
ജനറൽ എംഎം നരവനെയുടെ പുസ്തകത്തിന്റെ കവർ ഉൾപ്പെടുത്തിയ പോസ്റ്ററുകളുമായാണ് ഇന്നും പ്രതിപക്ഷം ലോക്സഭയിലെത്തിയത്. കോൺഗ്രസിനൊപ്പം മറ്റു പ്രതിപക്ഷ പാർട്ടികളുടെ അംഗങ്ങളും പോസ്റ്റർ ഉയർത്തി. നരേന്ദർ സറണ്ടർ എന്ന മുദ്രാവാക്യമുയർത്തി പ്രതിപക്ഷം നടുത്തളത്തിലേക്ക് നീങ്ങി.
2020ല്‍ ലഡാക്കിലേയ്ക്ക് ചൈനീസ് ടാങ്കുകൾ കടന്നുകയറിയപ്പോൾ പ്രതിരോധിക്കാൻ ഇന്ത്യൻ സേനയ്ക്ക് രാജ്നാഥ് സിംഗ് അനുമതി നല്‍കിയില്ലെന്നും ‘ഉചിതമായത് ചെയ്യൂ’ രാജ്നാഥ്സിംഗ് എംഎം നരവനേയോട് പറഞ്ഞതായി ആരോപിക്കുന്ന വാചകവും പ്രതിപക്ഷം മുദ്രാവാക്യമായി ഉയർത്തി. ബഹളത്തിനിടെ സമാജ്വാദി പാർട്ടിയുടെ ഒരംഗം വിദേശകാര്യമന്ത്രി എസ് ജയശങ്കറുടെ ഇരിപ്പിടത്തിൽ ശുപാർശയുമായി എത്തിയതിൽ സ്പീക്കർ ക്ഷുഭിതനായി. സഭ പ്രതിപക്ഷം തടസപ്പെടുത്തിയതിന്റെ കണക്കും സ്പീക്കർ ചൂണ്ടിക്കാട്ടി. ഒരു തവണ നിർത്തിവച്ച ശേഷം 12 മണിക്ക് ചേർന്ന സഭ ബഹളം കാരണം ഇന്നത്തേക്ക് പിരിഞ്ഞു


































