അമരാവതി: ആന്ധ്രയില്‍ ജനസേന എംഎല്‍എ അരവ ശ്രീധറിനെതിരെ ബലാത്സംഗ പരാതി. ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുകയും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ആരോപണം എംഎല്‍എ നിഷേധിച്ചു.
ഒരു വര്‍ഷത്തിലേറെയായി തന്നെ ലൈംഗികമായി എംഎല്‍എ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് യുവതിയുടെ ആരോപണം. 2024ല്‍ കോഡൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ശ്രീധര്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ചൂഷണം ആരംഭിച്ചതെന്ന് സര്‍ക്കാര്‍ ജീവനക്കാരിയായ യുവതി വിഡിയോയില്‍ പറയുന്നു. കാറില്‍ തന്നെ ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് ശ്രീധര്‍ തന്നെ ആക്രമിച്ചുവെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ച് ഗര്‍ഭഛിദ്രങ്ങള്‍ക്ക് വിധേയയായെന്നും എംഎല്‍എ തന്നെ ആവര്‍ത്തിച്ച് പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അവര്‍ ആരോപിച്ചു. വിവാഹമോചനം നേടണമെന്ന് ആവശ്യപ്പെട്ട് തന്റെ ഭര്‍ത്താവിനെ വിളിച്ചതായും അവര്‍ പറഞ്ഞു.
എംഎല്‍എ തന്നെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും യുവതി പറയുന്നു. ഒരു സാഹചര്യത്തിലും ഗര്‍ഭഛിദ്രം നടത്തില്ലെന്ന് താന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ രണ്ട് മൂന്ന് ദിവസം തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ ആരോപണം.
എന്നാല്‍ എംഎല്‍എ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. തന്നെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണ്. 2021 മുതല്‍ പൊതുപ്രവര്‍ത്തന രംഗത്ത് ഔദ്യോഗിക സ്ഥാനം വഹിക്കുന്നു. തന്റെ ഗ്രാമത്തിലോ അയല്‍ പഞ്ചായത്തിലോ മണ്ഡലത്തിലോ എന്തെങ്കിലും തെറ്റ് ചെയ്‌തെന്ന് തെളിയിക്കാന്‍ കഴിയുമോ എന്നും എംഎല്‍എ ചോദിച്ചു. കഴിഞ്ഞ ആറ് മാസമായി അവര്‍ തന്നെ പീഡിപ്പിക്കുന്നു. തന്റെ അമ്മ ഇതിനെതിരെ പരാതി നല്‍കി. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള മനഃപൂര്‍വമായ ശ്രമമാണ്. നിയമപരമായി നേരിടുമെന്നും എംഎല്‍എ വ്യക്തമാക്കി.




























