ന്യൂഡൽഹി: മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു. 91 വയസ്സായിരുന്നു. മഹാരാഷ്ട്ര ലാത്തൂരിലെ വസതിയിൽ രാവിലെ 6:30 ഓടെയായിരുന്നു അന്ത്യം.
രാജ്യത്തെ മുതിര്‍ന്ന കോൺഗ്രസ് നേതാക്കളിലൊരാളാണ്. ലോക്‌സഭാ സ്പീക്കർ, കേന്ദ്ര മന്ത്രിസഭയിലെ വിവിധ പ്രധാന വകുപ്പുകൾ എന്നിവയുൾപ്പെടെ നിരവധി പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ലാത്തൂരിൽനിന്ന് ഏഴ് തവണ ലോക്സഭയിലെത്തി. 2004 മുതൽ 2008വരെ ആദ്യ യുപിഎ സർക്കാരിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു. 2008ൽ മുംബൈ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ ശിവരാജ് പാട്ടീൽ രാജിവച്ചിരുന്നു.
മഹാരാഷ്ട്രയിലെ ലാത്തൂരിൽ വിശ്വനാഥ റാവുവിന്റെയും ഭാഗീരഥി ഭായിയുടേയും മകനായി 1935 ഒക്ടോബർ 12ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദിലുള്ള ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎസ്‌സിയും ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദവും നേടി.
1972 ൽ കോൺഗ്രസ് സ്ഥാനാർഥിയായി മഹാരാഷ്ട്ര നിയമസഭയിലേക്ക് വിജയിച്ചു. പിന്നീട് മന്ത്രിയായും സ്പീക്കറായും പ്രവർത്തിച്ചു. 1980ൽ ലാത്തൂരിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2004 വരെ ലാത്തൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ഏഴു തവണ ലോക്സഭാംഗമായിരുന്നു. 1980 മുതൽ 1989 വരെ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചു. 1991 മുതൽ 1996 വരെ ലോക്സഭ സ്പീക്കറായിരുന്നു. 2010 മുതൽ 2015വരെ പഞ്ചാബ് ഗവർണറായി സേവനം അനുഷ്ഠിച്ചു.





































