കോളജ് വിദ്യാര്‍ഥിനിയെ വാടക മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി…. ആണ്‍സുഹൃത്തിനായി പോലീസ് അന്വേഷണം

Advertisement

ബെംഗളൂരുവില്‍ വാടക മുറിയില്‍ കോളജ് വിദ്യാര്‍ഥിനിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളുരു ആചാര്യ കോളേജിലെ അവസാന വര്‍ഷ ബിബിഎം വിദ്യാര്‍ഥിനിയായ ദേവിശ്രീ (21)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രേംവര്‍ധനായി പൊലീസ് തിരച്ചില്‍ തുടങ്ങി. ദേവിശ്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നിഗമനം.
ഞായറാഴ്ച മാനസ എന്ന സ്ത്രീയാണ് മുറി വാടകയ്‌ക്കെടുത്തത്. രാവിലെ 9:30ഓടെ വാടക മുറിയില്‍ എത്തിയ പ്രേമും ദേവിശ്രീയും രാത്രി 8:30 വരെ അവിടെ ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് പ്രേംവര്‍ധന്‍ മുറി പുറത്തുനിന്ന് പൂട്ടി കടന്നുകളയുകയായിരുന്നു. ദേവിശ്രീയുടെ മരണത്തില്‍ പ്രേം വര്‍ധന് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
വിദ്യാര്‍ഥിനിയുടെ മരണത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആന്ധ്രാപ്രദേശ് സ്വദേശിയും നിലവില്‍ ബെംഗളൂരുവില്‍ താമസക്കാരനുമായ ജയന്ത്.ടി എന്നയാള്‍ മാദനായകനഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 103(1) പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
ഒളിവില്‍ പോയ പ്രേമിനെ കണ്ടെത്താന്‍ അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. നിര്‍ണായക സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇയാളെ എത്രയും വേഗം പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Advertisement