ഹൈദരാബാദ്: തെലങ്കാനയിൽ സ്കൂളുകളില്ലാത്ത ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും 571 പുതിയ സ്കൂളുകൾ സ്ഥാപിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. 20-ൽ കൂടുതൽ വിദ്യാർത്ഥികളുള്ള പ്രദേശങ്ങളിലാണ് സ്കൂളുകൾ സ്ഥാപിക്കുക. എല്ലാ സർക്കാർ സ്കൂളുകളിലും കോളേജുകളിലും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുകയാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാനുള്ള പ്രതിബദ്ധത സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വേനലവധിക്ക് ശേഷം സ്കൂളുകൾ തുറന്നതിന് പിന്നാലെ മുഖ്യമന്ത്രി വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. എല്ലാ വിദ്യാർത്ഥികളും സർക്കാർ സ്കൂളുകളിൽ ചേരുന്നുവെന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസം നേടുന്നുവെന്നും ഉറപ്പാക്കുന്ന ഒരു പുതിയ സംവിധാനം വികസിപ്പിക്കാനാണ് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. എല്ലാ അധ്യാപകരുടെയും നിലവാരം മെച്ചപ്പെടുത്താനും വിദ്യാർത്ഥികൾക്ക് ഭാഷകളോടൊപ്പം നൈപുണ്യ വികസന പരിശീലനവും നൽകുന്നതിനായി വിദ്യാഭ്യാസ സമ്പ്രദായത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ഹൈസ്കൂൾ തലത്തിൽ നിന്ന് നൈപുണ്യ വികസന പരിശീലനം നൽകണമെന്നും, തെരഞ്ഞെടുക്കുന്ന മേഖലയിൽ മികവ് പുലർത്താൻ ഭാവിയിൽ ഒരു വേദി ഒരുക്കണമെന്നും പറഞ്ഞു. സംസ്ഥാനത്തെ അതിവേഗ നഗരവൽക്കരണം കണക്കിലെടുത്ത്, പുതിയ സ്കൂളുകൾ സ്ഥാപിക്കുന്നതിനായിഎച്ച്എംഡിഎ, മുനിസിപ്പൽ ലേഔട്ടുകളിൽ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പിലെയും മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ആൻഡ് അർബൻ ഡെവലപ്‌മെന്റുകളിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
എസ്.സി, എസ്.ടി, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങൾ നടത്തുന്ന ഇന്റമീഡിയറ്റ് തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകീകരിക്കാനും ഓരോ സ്ഥാപനത്തിലും നിശ്ചിത എണ്ണം വിദ്യാർത്ഥികളുണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകി. കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും പ്രാധാന്യത്തെക്കുറിച്ചും അവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും കൗൺസിലിംഗ് നൽകി വിദ്യാർത്ഥികളെ മാനസികമായി ശക്തരും ഉത്തരവാദിത്തമുള്ള പൗരന്മാരുമാക്കി വളർത്തണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് വേം നരേന്ദർ റെഡ്ഡി, സംസ്ഥാന സർക്കാർ ഉപദേഷ്ടാവ് കെ. കേശവ റാവു, മുഖ്യമന്ത്രിയുടെ പ്രത്യേക സെക്രട്ടറി അജിത്ത് റെഡ്ഡി, മുഖ്യമന്ത്രിയുടെ സെക്രട്ടറി മാണിക് രാജ്, വിദ്യാഭ്യാസ സെക്രട്ടറി യോഗിത റാണ, ഇന്റർമീഡിയറ്റ് ബോർഡ് സെക്രട്ടറി ശ്രീ ദേവ സേന, സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ നരസിംഹ റെഡ്ഡി എന്നിവർ യോഗത്തിൽ പങ്കെടുത്തു.