ന്യൂഡെല്‍ഹി. ഒൻപതു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട് കേസിൽ ഒളിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞിട്ടും പിടികൂടാത്തതിൽ പൊലീസിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു.
നെഹ്റു വിഹാറിൽ ഇന്നലെ രാത്രിയാണ് സംഭവം. ഐസ് പാക്കറ്റുമായി വീട്ടിൽ നിന്ന് പുറത്തിറങ്ങിയതാണ് പെൺകുട്ടി. വൈകിയും തിരിച്ചെത്താത്തതോടെ ബന്ധുക്കൾ അന്വേഷിച്ചിറങ്ങി. അടുത്തുള്ള അപാർട്ട്മെൻറിലേക്ക് പോകുന്നത് ചിലർ കണ്ടിരുന്നു. പൂട്ടി കിടന്ന ഗ്രിൽ തകർത്ത് നടത്തിയ പരിശോധനയിലാണ് ഉപേക്ഷിച്ച നിലയിൽ സ്യൂട്ട് കേസ് ശ്രദ്ധയിൽപ്പെട്ടത്. തുറന്നു നോക്കിയപ്പോൾ കുട്ടി അതിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടനെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പ്രാഥമിക പരിശോധനയിൽ കുട്ടിയുടെ മുഖത്തു പരിക്കേറ്റതായും, പീഡനത്തിന് ഇരയായതായും വ്യക്തമായി. ഫോറൻസിക് വിഭാഗം സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു. കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരം ദയാൽപൂർ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തു. അന്വേഷണം തുടരുന്നുണ്ടെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയ വീട്ടുടമ ഒളിവിലാണ്. ഇയാളെ പിടികൂടാൻ വൈകുന്നതിനെതിരെ പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.
അതെ സമയം ഒൻപത് വയസുകാരിയുടെ മരണത്തിൽ ബിജെപി സർക്കാരിനെ വിമർശിച്ചു ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത് എത്തി. ഒന്‍പതുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവം എല്ലാവരെയും ഞെട്ടിച്ചു എന്നും ഡൽഹിയിലെ ക്രമസമാധാന നില ബിജെപി തകർക്കുകയാണെന്ന് കെജ്രിവാൾ ആരോപിച്ചു