മുംബൈ: ഭീകരാക്രമണത്തിന് നാല് ദിവസം മുൻപ് ഭീകരർ പഹൽഗാമിൽ എത്തിയെന്ന സൂചന നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണത്തിനു മുൻപ് പഹൽഗാം സന്ദർശിച്ച പുണെ മലയാളിയായ ശ്രീജിത്ത് രമേശൻ പകർത്തിയ വിഡിയോയിലാണു ഭീകരർ എന്നു സംശയിക്കുന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
ശ്രീജിത്തിന്റെ ആറു വയസ്സുകാരിയായ മകൾ നൃത്തം ചെയ്യുന്നതിനിടെ പിന്നിലൂടെ രണ്ടു പേർ നടന്നു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഭീകരാക്രമണം നടന്ന ബൈസരൺവാലി മേഖലയിൽ നിന്ന് ഏഴര കിലോമീറ്റർ അകലെ ബേതാബ് വാലിയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. ഈ മാസം 18നാണ് ഈ മലയാളി കുടുംബം കശ്മീരിലെത്തിയത്. വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് 24ന് പുണെയിൽ തിരിച്ചെത്തി.
പൊലീസ് പുറത്തുവിട്ട ഭീകരരുടെ നാല് ചിത്രങ്ങൾ കണ്ടപ്പോഴാണ് സാമ്യം തോന്നിയതെന്ന് ശ്രീജിത്ത് പറഞ്ഞു. അവരുടെ ഹെയർസ്റ്റൈൽ, ശരീരപ്രകൃതി എന്നിവയിൽ സാമ്യം തോന്നി. ഇക്കാര്യം ഡൽഹി എൻഐഎ ഓഫിസിൽ അറിയിച്ച ശ്രീജിത്ത്, മുംബൈ എൻഐഎ ഓഫിസിലെത്തി ദൃശ്യങ്ങൾ കൈമാറി. വിശദമായ മൊഴിയും രേഖപ്പെടുത്തി. ദൃശ്യങ്ങളെക്കുറിച്ച് എൻഐഎ സ്ഥിരീകരണം നടത്തിയിട്ടില്ല.