പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ രാത്രി വിളിച്ചുവരുത്തി നിർദേശങ്ങളറിയിച്ച് ഇന്ത്യ; ഭീകരാക്രമണത്തെ അപലപിച്ച് കാനഡ

Advertisement

ന്യൂഡൽഹി: പാകിസ്ഥാൻ ഹൈക്കമ്മീഷനെ വിളിച്ചുവരുത്തി ഇന്ത്യ. അർധരാത്രി വിളിച്ചുവരുത്തിയാണ് ഇന്ത്യയുടെ നിർദേശങ്ങൾ അറിയിച്ചത്. കശ്മീർ ഭീകരാക്രമണത്തെ അപലപിച്ച് കാനഡയും രം​ഗത്തെത്തി. മൗനം ചർച്ചയായതോടെയാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി പ്രതികരണമറിയിച്ചത്.

ലോകരാജ്യങ്ങളെല്ലാം ഇന്ത്യയുടെ കൂടെ നിൽക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. കശ്മീരിലെ ജനങ്ങളും ഭീകരാക്രണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രം​ഗത്തെത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് സഹായം വാ​ഗ്ദാനം ചെയ്തു.

നയതന്ത്ര രംഗത്ത് ഇന്ത്യയുടെ കടുത്ത നീക്കങ്ങൾ ചർച്ച ചെയ്യാൻ പാകിസ്ഥാൻ ദേശീയ സുരക്ഷ കൗൺസിൽ യോഗം ഇന്ന് ചേരും. സിന്ധു നദീജല കരാർ മരിപ്പിക്കാനുള്ള തീരുമാനം അടക്കം യോഗം വിലയിരുത്തും. പാകിസ്ഥാനിലെ മുതിർന്ന മന്ത്രിമാർ ഇന്നലെ ഇന്ത്യയുടെ നീക്കങ്ങൾക്കെതിരെ രംഗത്തു വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷകാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി യോഗം സേനകൾക്ക് ജാഗ്രതാ നിർദ്ദേശം നല്കിയിരുന്നു. പഹൽഗാം ആക്രമണത്തിനു പിന്നിലെ ഭീകരർക്കായി സുരക്ഷ സേനകൾ തെര‍ച്ചിൽ ശക്തമാക്കി.