ഗുജറാത്തില്‍ പണിമുടക്കിയ ആരോഗ്യ വകുപ്പ് ജീവനക്കാരെ സർക്കാർ കൂട്ടത്തോടെ പിരിച്ച് വിട്ടു

Advertisement

അഹമ്മദാബാദ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്കിയ ഗുജറാത്തിലെ ആരോഗ്യ വകുപ്പ് ജീവനക്കാരെ സർക്കാർ കൂട്ടത്തോടെ പിരിച്ച് വിടുന്നു. അവശ്യ സേവന നിയമം ചുമത്തി രണ്ടായിരത്തോളം പേരെയാണ് ആദ്യ ഘട്ടത്തിൽ പിരിച്ച് വിട്ടത്. അയ്യായിരത്തോളം പേർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ് പത്ത് ദിവസമായി സമരം ചെയ്യുന്നത്. ശമ്പള വർധന, ടെക്‌നിക്കല്‍ ഗ്രേഡ് പേ അനുവദിക്കുക,വകുപ്പ് പരീക്ഷകള്‍ ഒഴിവാക്കുക തുടങ്ങീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. മാര്‍ച്ച് 7-മുതല്‍ ഓണ്‍ ലൈന്‍, ഓഫ് ലൈന്‍ ജോലികള്‍ ബഹിഷ്‌കരിച്ചു. മാര്‍ച്ച് 17 മുതലാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.അഞ്ച് വർഷമായി ഇതേ ആവശ്യങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും സർക്കാർ വഴങ്ങാത്തതിനാലാണ് പ്രത്യക്ഷ സമരത്തിലേക്ക് കടന്നതെന്ന് സമര സമിതി പറയുന്നു. .