ശാസ്താംകോട്ട:കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ ഉപവരണാധികാരിയായ തഹസീൽദാർ സമക്ഷം നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പുറത്തേക്ക് വരുമ്പോൾ ഓടിവന്ന മകളുടെ വികാര നിർഭരമായ മുത്തം .
ഉല്ലാസിനിത് മൂന്നാമൂഴമാണ്. ഏഴാം ക്ലാസുകാരിയാണ് മകൾ ഋതു. 15 വർഷമായി കോവൂർ കുഞ്ഞുമോൻ്റെ പ്രതിപക്ഷത്ത് സദാ ഉല്ലാസുണ്ട്. കല്യാണ വീട്ടിലും മരണ വീട്ടിലും യോഗങ്ങളിലും ഉല്ലാസിനും ഇലക്ഷൻ സമയത്തെ ഊരു ചുറ്റലല്ല. കോൺഗ്രസുകാർ എല്ലാ പരിപാടിയിലും ഉല്ലാസിനെ വിളിക്കും. ഉല്ലാസ് പ്ലസ് യൂത്ത് കോൺഗ്രസ് അതാണ് കുന്നത്തൂരിലെ യുഡി എഫ്. അതുകൊണ്ടു തന്നെ സീറ്റുമോഹവുമായി കോൺഗ്രസുകാർ ആരും ഇപ്പോഴില്ല, കുഞ്ഞു മോനെ മറിക്കാൻ കൊടിക്കുന്നിൽ വരുമെന്നൊരു ഫ്ലാഷ് ഇടയ്ക്കു കേട്ടു. പക്ഷേ കുന്നത്തൂർ ആർ എസ് പി ക്ക് കൈമാറിയെന്നതിനാൽ പിന്നീട് ആ ചോദ്യം ഉയർന്നില്ല. കേരളത്തിൽ ഏറ്റവുമാദ്യം ഡിക്ലയർ ചെയ്ത സീറ്റും ഉല്ലാസിൻ്റേതാണ്. കുന്നത്തൂരെ കോൺഗ്രസുകാർക്ക് ഇപ്പോൾ ടെൻഷനില്ല, കുറച്ചു പേർ മഹേഷിനും കുറച്ചു പേർ വിഷ്ണുവിനുമൊപ്പം പോകും. ഇനി കുറച്ചു പേർ കുഞ്ഞുമോനൊപ്പവും പോകുമെന്ന അടക്കം പറച്ചിലും കേൾക്കാം. എന്തായാലും 15 വർഷമായി പ്രതിപക്ഷം എന്നാൽ ഉല്ലാസ് തന്നെ. പരിസ്ഥിതി , തടാകം, കല, തൊഴിൽ, വെള്ളം, റോഡ് എല്ലാം പഠിച്ചു പോയിട്ടുണ്ട്
കണ്ണട മാറ്റി മകൾക്കുമൊരു മുത്തം ഉല്ലാസും നൽകി.2021 ലെ തെരഞ്ഞെടുപ്പിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന ഋതു,പിതാവിന് വോട്ടഭ്യർത്ഥിച്ചു കൊണ്ട് പുറത്തിറങ്ങിയ വീഡിയോ ഏറെ വൈറലായിരുന്നു.മാതാപിതാക്കളായ തങ്കപ്പനും സുധർമ്മയും ഭാര്യ ആശയും പത്രികാ സമർപ്പണത്തിന് എത്തിയിരുന്നു.മാതാപിതാക്കളുടെ കാൽ തൊട്ടു വന്ദിച്ച ശേഷമാണ് പത്രിക സമർപ്പിച്ചത്.




































