കടയ്ക്കൽ: കുമ്മിളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾ പുല്ലുപന ഇരട്ടകുളം നെല്ലിക്കാട്ടിൽ വീട്ടിൽ മുഹമ്മദ് റാഫി – ഷൈനിമോൾ ദമ്പതികളുടെ മകൾ ഫാത്തിമ മുബഷിറ (14) ആണ് മരിച്ചത്. ചിതറ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.
ഇന്ന് രാവിലെ ഒൻപത് മണിയോടെ പഠിക്കാനായി മുറിയിൽ കയറിയതായിരുന്നു ഫാത്തിമ. ഉച്ചയ്ക്ക് 12 മണിയോടെ ആഹാരം കഴിക്കാൻ വിളിക്കാനായി ഉമ്മൂമ്മ ചെന്നപ്പോഴാണ് കുട്ടിയെ മുറിക്കുള്ളിൽ അനക്കമില്ലാതെ കമഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കടയ്ക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണകാരണം നിലവിൽ വ്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.






























