ശാസ്താംകോട്ട: രണ്ട് വർഷം മുമ്പ് മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ അംഗീകാരം നൽകിയ കാരാളിമുക്ക് – റെയിൽവേ സ്റ്റേഷൻ -കുറ്റിയിൽ മുക്ക് റോഡ് നിർമാണം ശാസ്ത്രീയമായി പുന:സംവിധാനം ചെയ്യണമെന്ന് കല്ലട മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദ് കോസ് ആവശ്യപ്പെട്ടു.
നവകേരള സദസ്സിൽ, ഓരോ അസംബ്ലി മണ്ഡലത്തിലും പുതിയ പദ്ധതികൾക്കായി നീക്കിവച്ചത് 7 കോടി രൂപ വീതമാണ്. അഞ്ചു കോടിയുടെ ശാസ്താംകോട്ട തടാക സംരക്ഷണവും രണ്ടു കോടി ചെലവിട്ടുള്ള കാരാളിമുക്ക് – റെയിൽവേ സ്റ്റേഷൻ -കുറ്റിയിൽ മുക്ക് റോഡ് പുന രുദ്ധാരണവുമാണ് കുന്നത്തൂരിലെ പദ്ധതികൾ.
ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച്, 1.68 കോടി ചെലവിൽ പൊതുമരാമത്ത് വകുപ്പ് അഞ്ചു പ്രാവശ്യം ടെൻഡർ ക്ഷണിച്ചെങ്കിലും കരാറുകാരാരും പ്രവൃത്തി ഏറ്റെടുക്കാൻ മുന്നോട്ട് വന്നിട്ടില്ല. തുടർന്ന്, രണ്ടാഴ്ച മുമ്പ് ആറാം തവണയും റീ ടെൻഡർ ചെയ്ത് കാത്തിരിക്കുകയാണ് അധികൃതർ. അപകടസാധ്യതകൾ ഒഴിവാക്കി, ഉന്നത നിലവാരത്തിൽ 3 കി. മീറ്റർ വരുന്ന റോഡ് നിർമാണ ത്തിന് വകയിരുത്തിയ തുക അപര്യാപ്തമാണ്. അതനുസരിച്ചു നവകേരളസദസ്സിലെ പദ്ധതികളുടെ
വിഹിതം പുനർനിർണയിക്കണ മെന്ന ആവശ്യമുയരുന്നുണ്ട്.
കാരാളിമുക്ക് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപത്തു നിന്നും റെയിൽവേ സ്റ്റേഷൻ വഴി കുറ്റിയിൽ മുക്ക് വരെ ബി.എം.ബി. സി സാങ്കേതിക നിലവാരത്തിലുള്ള റോഡ് നിർമാണത്തിനാണ് ടെൻഡർ വിളിച്ചത്. പി.ഡബ്ലിയൂ. ഡി കരുനാഗപ്പള്ളി സബ് ഡിവിഷൻ പരിധിയിൽ വരുന്ന പ്രവൃത്തി യാണിത്. വർഷങ്ങളായി തകർന്നു കിടക്കുന്ന ഈ റോഡിലൂടെയുള്ള വാഹനയാത്ര വളരെ ദുഷ്കരമാണ്.
ഇരു ദിശകളിലുമായി നിലവിൽ 55 ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള സ്റ്റേഷനെന്ന നിലയയിൽ ശാസ്താംകോട്ട വികസിച്ചതോടെ രാപകൽ ഭേദമില്ലാതെ നൂറ് കണക്കിന് യാത്രക്കാരാണ് ഈ റോഡ് വഴി കടന്നു പോകുന്നത്. റെയിൽവേ സ്റ്റേഷന്റെ വാർഷിക ടിക്കറ്റ് വരുമാനം 3. 25 കോടി കടന്നത് തന്നെ ഈ റോഡിന്റെ പ്രാധാന്യം വെളിവാക്കുന്നു. മാത്രമല്ല,എൻ. എച്ച് 66 നെയും എൻ.എച്ച്183 നെയും കൂട്ടിയിണക്കുന്ന ,ദേശീയപാതയുടെ അനുബന്ധമായി ശങ്കരമംഗലം – ഭരണിക്കാവ് റോഡിനെ ദേശീയ പാത അതോറിറ്റി പ്രഖ്യാപിച്ചതാണ്. ആ വിധം തിരക്കുള്ള റോഡിൽ,കാരാളിമുക്ക് റെയിൽവേ ഓവർബ്രിഡ്ജിനോട് ചേർന്ന് തന്നെയുള്ള റെയിൽവേസ്റ്റേഷനിലേക്കുള്ള റോഡിന്റെ തുടക്കം ആശങ്ക യുണർത്തുന്നതാണ്. കുത്തനെയുള്ള ഇറക്കവും റെയിൽവേ ട്രാക്കും കല്ലട പദ്ധതിയുടെ ഇടുങ്ങിയ അക്വിഡിക്റ്റ് പില്ലറുകളും ഇവിടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. വൻ തിരക്കുള്ള റോഡിലേക്ക് കൊടുംകയറ്റം കയറി, കാഴ്ച മറഞ്ഞുള്ള മടക്കയാത്രയും ഏറെ അപകടകരമാണ്.
ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത്, നാറ്റ്പാക് പോലുള്ള ഏജൻസികളുടെ സഹായത്തോടെ ശാസ്ത്രീയ പഠനം നടത്തി, ഓവർബ്രിഡ്ജിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ചു റോഡിന്റെ തുടക്കം നിശ്ചയിക്കണമെന്ന്, ദ് കോസ് പ്രസിഡന്റ് മംഗലത്ത് ഗോപാല കൃഷ്ണൻ, സെക്രട്ടറി ആർ. അശോകൻ എന്നിവർ ആവശ്യപ്പെട്ടു. റോഡ് തുടങ്ങുന്നതിന്റെ 50 മീറ്റർ വടക്ക് പെട്രോൾ പമ്പിനോട് ചേർന്നുള്ള നിലവിലെ ഇടറോഡ് വഴി പാതയൊരുക്കി അപകടസാധ്യത പൂർണമായും ഒഴിവാക്കണമെന്ന നിർദേശം അവർ മുന്നോട്ട് വച്ചു.
കിടങ്ങിൽ മഹേന്ദ്രൻ,ഡി. ശിവപ്രസാദ്, വി. എസ്. പ്രസന്ന കുമാർ, പി. വിനോദ്, കെ. റ്റി. ശാന്തകുമാർ,എൻ. അംബുജാക്ഷ പണിക്കർ, എ.കെ. സഹജൻ, കാവടിക്കണ്ടം സോമരാജൻ എന്നിവർ സംസാരിച്ചു.

































