കുന്നത്തൂർ:കൊല്ലം മരുത്തടിയിൽ
ക്ഷേത്രോത്സവത്തിനിടെ തടിക്കഷണം
കൊണ്ട് അക്രമികൾ തലയ്ക്ക് അടിച്ചതിനെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ഹരികൃഷ്ണൻ്റെ വേർപാട് നാടിന് നൊമ്പരമായി.
നാട്ടുകാർക്കും വീട്ടുകാർക്കും ഒരു പോലെ നല്ലതു മാത്രമേ ഹരികൃഷ്ണനെ കുറിച്ച് പറയാനുള്ളു.പാൻക്രിയാസിസ് രോഗിയായ കുന്നത്തൂർ ഐവർകാല കിഴക്ക് സോപാനം വീട്ടിൽ ജയസേനനും
കൈയ്ക്ക് വികലാംഗത്വമുള്ള രജനിക്കും ഇളയ മകനായ ഹരികൃഷ്ണൻ ആയിരുന്നു എല്ലാമെല്ലാം.വീട്ടിലെയും നാട്ടിലെയും കാര്യങ്ങളിൽ പിതാവിൻ്റെ
രോഗാവസ്ഥയിൽ അവനായിരുന്നു മുന്നിൽ നിന്നിരുന്നത്.
മണക്കാല ഗവ.പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയായ ഹരികൃഷ്ണൻ
സൈനികനാവാനാണ് കൊതിച്ചത്.രാജ്യ സേവനത്തിനൊപ്പം,തൻ്റെ നിർദ്ധന കുടുംബത്തിന് താങ്ങും തണലുമാകുകയെന്നതായിരുന്നു ലക്ഷ്യം.ഇതിനായി ചെറിയ പ്രായം മുതൽ എല്ലാ ദിവസവും പുലർച്ചെ കിലോമീറ്ററുകളോളം ഓടുന്നത് ഉൾപ്പെടെയുള്ള പ്രാക്ടീസ് നടത്തുന്ന പതിവും ഉണ്ടായിരുന്നു.അടുത്ത് നടക്കാൻ പോകുന്ന റിക്രൂട്ട്മെൻ്റിൽ പങ്കെടുക്കുന്നതിനു വേണ്ടിയുള്ള കഠിന പരിശീലനത്തിലായിരുന്നു.എന്നാൽ വീട്ടുകാരുടെയും നാട്ടുകാരുടെയും മനസിലെ വിങ്ങലായി അവൻ മാറാൻ അധിക സമയം വേണ്ടി വന്നില്ല.നിർദ്ധന കുടുംബത്തിൻ്റെ പ്രതീക്ഷയാണ് ഒറ്റ നിമിഷം കൊണ്ട് അക്രമികൾ തല്ലി തകർത്തത്.വീടിനു സമീപത്തുള്ള ഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത ശേഷമാണ് ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും സഹോദരി ഭർത്താവിനൊപ്പം മരുത്തടിയിലേക്ക്
പോയത്.തിരുവാഭരണഘോഷയാത്ര കണ്ടുനിൽക്കെ മദ്യപിച്ചെത്തിയ
ക്ഷേത്രം ഭാരവാഹികളാണ് മകൻ്റെ പ്രായം മാത്രമുള്ള ഹരികൃഷ്ണനെ ആക്രമിച്ചത്.ഇത് പരിഹരിച്ച ശേഷം നിമിഷങ്ങൾക്കുള്ളിലാണ് അക്രമികൾ വീണ്ടുമെത്തി ഹരികൃഷ്ണനെയും സഹോദരനെയും ആക്രമിച്ചത്.തടിക്കഷണം കൊണ്ട് തലയ്ക്ക് അടിയേറ്റ ഹരികൃഷ്ണൻ അബോധാവസ്ഥയിൽ നിലത്തു വീഴുകയും ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹരികൃഷ്ണൻ വെൻ്റിലേറ്ററിൽ കഴിയവേ മസ്തിഷ്ക മരണത്തിന് കീഴടങ്ങുകയായിരുന്നു.


































