കൊല്ലം: ജില്ലയിലെ 28,940 വിദ്യാർത്ഥികളാണ് ഇന്ന് പത്താം ക്ളാസ് പരീക്ഷ എഴുതുന്നത്. ഇതിൽ 14,673 പേർ ആൺകുട്ടികളും 14,267 പേർ പെൺകുട്ടികളുമാണ്. കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ 15,390 വിദ്യാർത്ഥികളും കൊട്ടാരക്കരയിൽ 7,340 വിദ്യാർത്ഥികളും പുനലൂർ 6,210 വിദ്യാർത്ഥികളും പരീക്ഷയെഴുതും. മൂന്ന് വിദ്യാഭ്യാസ ജില്ലകളിലുമായി 228 പരീക്ഷകേന്ദ്രങ്ങളാണ് സജ്ജമാക്കിയത്. കൊല്ലം വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതൽ പരീക്ഷാകേന്ദ്രങ്ങൾ – 111 . കുറവ് കേന്ദ്രങ്ങളുള്ളത് പുനലൂർ വിദ്യാഭ്യാസ ജില്ലയിലാണ്-53. പരീക്ഷാ ദിവസം രാവിലെ 6.30 ഓടെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉ ദ്യോഗസ്ഥർ ട്രഷറികളിൽ നിന്നും ബാങ്കുകളിൽ നിന്നും ചോദ്യപേപ്പറുകൾ ശേഖരിച്ച് രാവിലെ 8.30 ന് മുൻപായി സ്കൂളുകളിൽ പൊലീസിന്റെ സുരക്ഷാ അകമ്പടിയോടെ എത്തിക്കും. പരീക്ഷാനടത്തിപ്പിനായി ചീഫ് സൂപ്രണ്ട്,ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റർമാർ എന്നിവരെ നിയമിച്ചു.ചോദ്യ പേപ്പർ പരീക്ഷാദിവസങ്ങളിൽ കേന്ദ്രങ്ങളിലെത്തിക്കാനും പരീക്ഷാ മോണിറ്ററിംഗിനായി വിദ്യഭ്യാസ ജില്ലാ തലം പ്രത്യേക സ്ക്വാഡുകളും രൂപീകരിച്ചു. ഐ.ടി പരീക്ഷ നേരത്തെ പൂർത്തിയായതിനാൽ ഒമ്പത് പരീക്ഷകളാണ് നടക്കാനുള്ളത്. ഇന്ന് രാവിലെ മലയാളം പരീക്ഷയോടെ തുടങ്ങി 30 ന് ബയോളജി പരീക്ഷയോടെയാണ് പത്താംക്ലാസ് പരീക്ഷകൾ അവസാനിക്കുക. പരീക്ഷയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി വിദ്യാഭ്യാസവകുപ്പ് അധികൃതർ അറിയിച്ചു.
പ്ലസ് വൺ പരീക്ഷയും ഇന്നുമുതൽ
ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്ലസ് വൺ 26,308, പ്ലസ് ടു 29,545, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ 4,500, പ്ലസ് ടു 4,000 പേരാണ് പരീക്ഷയെഴുതുക. പ്ലസ് വൺ വിഭാഗത്തിന് ഉച്ചയ്ക്കും പ്ലസ്ടുവിനു രാവിലെയുമാണ് പരീക്ഷ. പ്ലസ് വൺ പരീക്ഷകൾ ഇന്ന് മുതൽ 27 വരെയും പ്ലസ് ടു പരീക്ഷകൾ നാളെ (6) മുതൽ 28 വരെയുമാണ് നടക്കുക.




























