ശാസ്താംകോട്ട : മുതുപിലാക്കാട് ഭാഗത്ത് ഫോൺ വഴി ആവശ്യപ്പെടുന്നവർക്ക് ഹോം ഡെലിവറിയായി അനധികൃത മദ്യവില്പന നടത്തിയ കുറ്റത്തിന് ഒരാളെ എക്‌സൈസ് അറസ്റ്റു ചെയ്തു. പോരുവഴി ശാസ്താംനടക്ക് സമീപം താമസിക്കുന്ന കൃഷ്ണ തീർത്ഥം വീട്ടിൽ കൃഷ്ണൻകുട്ടിപ്പിള്ള മകൻ കൃഷ്ണകുമാർ ആണ് മുതുപിലാക്കാട് ഭാഗത്തു വച്ച് സ്കൂട്ടറിൽ മദ്യവില്പന നടത്തുന്നതിനിടെ ശാസ്താംകോട്ട എക്‌സൈസ് സർക്കിൾ പാർട്ടിയുടെ പിടിയിലായത്. മുൻപ് മുതുപിലാക്കാട് ഗ്യാസ് ഗോഡൗണിനു സമീപം താമസിച്ചിരുന്ന ഇയാൾ മുതുപിലാക്കാട് ക്ഷേത്ര പരിസരം, ചുഴലിക്കര, പൈപ്പുമുക്ക്, വഞ്ചി മുക്ക് ഭാഗങ്ങളിൽ ആവശ്യക്കാർക്ക് മദ്യവും നിരോധിത പാന്മസാലകളും സ്കൂട്ടറിൽ എത്തിച്ചു കൊടുക്കുകയായിരുന്നു പതിവ്. ഈ വാഹനവും മദ്യവും പാന്മസാലയും വിറ്റ് കിട്ടിയ ഇനത്തിലുള്ള നാല്പത്തി രണ്ടായിരത്തോളം രൂപയും 8 ലിറ്ററിലധികം മദ്യവും ഇയാളിൽ നിന്ന് എക്‌സൈസ് പിടിച്ചെടുത്തു.കുന്നത്തൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈശാഖ് വി പിള്ളയുടെ നിർദേശപ്രകാരം എക്‌സൈസ് ഇൻസ്‌പെക്ടർ സൂര്യയും സംഘവുമാണ് ഇയാളെ പിടികൂടിയത്.മുൻപും നിരവധി തവണ മദ്യവില്പന നടത്തിയ കുറ്റത്തിന് ഇയാൾ എക്‌സൈസിന്റെ പിടിയിലായിട്ടുണ്ട്.മുൻപ് വില്പനക്കായി മദ്യം കടത്തികൊണ്ട് വരവേ എക്‌സൈസിനെ കണ്ട് വീടിനുള്ളിൽ ഒളിച്ച ഇയാളെ വാർഡ് മെമ്പറുടെയും ജനപ്രനിനിധികളുടെയും സാന്നിധ്യത്തിൽ വീടിന്റെ വാതിൽ തകർത്താണ് പിടികൂടിയത്. അന്ന് ഇയാളുടെ വീട്ടിലെ പൂജാമുറിയിൽ നിന്ന് ഏകദേശം 20 ലിറ്ററോളം മദ്യ ശേഖരവും മദ്യവിൽപ്പന ഇനത്തിൽ കിട്ടിയ പണവും സ്കൂട്ടറും പിടികൂടിയിരുന്നു. കൂടാതെ സിനിമാപറമ്പ്-നെടിയവിള റൂട്ടിലെ പെട്രോൾപമ്പിന് പിറകിലെ കാടുപിടിച്ച പുറമ്പോക്കിൽ മദ്യക്കച്ചവടം നടത്തികൊണ്ട് നിൽക്കവേ എക്‌സൈസിനെ കണ്ട് ഓടി രക്ഷപ്പെടുകയും തുടർന്ന് അവിടെ നടത്തിയ പരിശോധനയിൽ ഇയാൾ വിൽപ്പനക്കായി ചാക്കുകളിൽ നിറച്ച് സൂക്ഷിച്ച നിലയിൽ 30 ലിറ്ററോളം മദ്യം കണ്ടെത്തുകയും ഇയാൾക്കെതിരെ കേസെടുക്കയുകയും ചെയ്തിരുന്നു.അൻപത് രൂപ മുതൽ മദ്യം നൽകുമെന്നതിനാൽ പ്രദേശത്തെ ചെറുപ്പക്കാർ മുതൽ പ്രായം ചെന്നവർ വരെ ഇയാളുടെ ഇടപാടുകാർ ആയിരുന്നു. ഇയാളെ പിടികൂടാനായി ഉദ്യോഗസ്ഥർ എത്തുമ്പോൾ ഈ ഇടപാടുകാർ തന്നെ ഇയാളെ ഫോണിൽ വിവരം അറിയിക്കുകയും ഇയാൾ സ്കൂട്ടറിൽ സ്ഥലംവിടുകയും ചെയ്തിരുന്നതിനാൽ ഇയാളെ പിടികൂടുക വളരെ പ്രയാസമായിരുന്നു.പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപ്പേരാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തു വന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


































