ശാസ്താംകോട്ട:കുന്നത്തൂർ താലൂക്കിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായ ശാസ്താംകോട്ട കാർഷിക ഗ്രാമവികസന ബാങ്കിലേക്കുള്ള ഭരണ സമിതി തെരഞ്ഞെടുപ്പ് ഞായറാഴ്ച ഐസിഎസ് മിലാദേ ഷെരീഫ് ഹയർസെക്കൻ്ററി സ്കൂളിൽ നടക്കും.രാവിലെ 8 മുതൽ വൈകിട്ട് 4 വരെയാണ് പോളിംഗ്.
രൂപീകൃതമായ കാലം മുതൽ കോൺഗ്രസ് ഭരണത്തിലുള്ള ബാങ്കിൽ ഇക്കുറി കോൺഗ്രസിലെ ഔദ്യോഗിക -വിമതപക്ഷ സ്ഥാനാർത്ഥികൾ നേർക്കുനേർ ഏറ്റുമുട്ടുവെന്ന പ്രത്യേകതയുമുണ്ട്.120000 ത്തോളം അംഗങ്ങൾ മെമ്പർമാരായിട്ടുള്ള ഈ ബാങ്കിൽ മൂവായിരത്തോളം പേർ വോട്ട് ചെയ്യാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.പൊതു തെരഞ്ഞെടുപ്പു പോലെ വീറും വാശിയുമേറിയ പോരാട്ടമാണ് താലൂക്കിലെ 7 പഞ്ചായത്തുകളിലും ഇരുകൂട്ടരും നടത്തിവരുന്നത്.
13 അംഗ ഭരണസമിതിയിൽ 40 വയസിൽ താഴെ പ്രായമുള്ള ജനറൽ വിഭാഗത്തിൽ നിന്നും അമീർ നൂറുദീൻ കുട്ടി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇദ്ദേഹം ഔദ്യോഗിക പാനലിലെ സ്ഥാനാർത്ഥിയാണ്.നിലവിലെ ബാങ്ക് പ്രസിഡൻ്റ് അരവിന്ദാക്ഷൻപിള്ള നേതൃത്വം നൽകുന്ന ഔദ്യോഗിക പാനലിലാണ് ഡിസിസി പ്രസിഡൻ്റ് അംഗീകാരം നൽകിയിരിക്കുന്നത്.ആർ.പങ്കജാക്ഷൻപിള്ള,സി.കെ പൊടിയൻ,ബിജുരാജൻ, വി.വേണുഗോപാല കുറുപ്പ്, വൈ.ഷാജഹാൻ,എസ്.സുഭാഷ്,സോമൻ പിള്ള,നസീറ,ലിസി.ജി,പി.കെ രവി,കെ.സുകുമാരർ നായർ,നാസില എന്നിവരാണ് ഔദ്യോഗിക പാനലിൽ മത്സരിക്കുന്നത്.ഇവരിൽ കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡൻ്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ കെ.സുകുമാരർ നായരാണ് പ്രസിഡൻ്റ് സ്ഥാനാർത്ഥി.ബാങ്ക് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ലഭിക്കാതെ പോയവർ,തങ്ങളുടെ അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ചും നേതൃത്വത്തെ വെല്ലുവിളിച്ചുമാണ് വിമതപക്ഷത്ത് മത്സരിക്കുന്നത്.ഡിസിസി ജനറൽ സെക്രട്ടറി കാഞ്ഞിരവിള അജയകുമാറിൻ്റെ നേതൃത്വത്തിലാണ് വിമതപക്ഷം മത്സരരംഗത്തുള്ളത്.അതിനിടെ സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് കനത്ത പോലീസ് സുരക്ഷയും ഏർപ്പെടുത്തി


































