ശൂരനാട്:ശൂരനാട് തെക്ക് പതാരം കുമരംചിറ ദേവീ ക്ഷേത്രത്തിൽ ഉത്സവത്തിൻ്റെ ഭാഗമായി നടന്ന കെട്ടുകാഴ്ച വർണാഭമായി.വൈകിട്ട് 5 ഓടെ കെട്ടുകാഴ്ചകൾ ഓരോന്നായി ക്ഷേത്രത്തിനോട് ചേർന്നുള്ള വിശാലമായ വയലിൽ അണിനിരന്നു.
ശൂരനാട് തെക്ക്, ശാസ്താംകോട്ട,മൈനാഗപ്പള്ളി പഞ്ചായത്തുകളിലെ വിവിധ കരകളിൽ നിന്നും നേർച്ചയായും നൂറുകണക്കിന് കെട്ടുരുപ്പടികളാണ് കുമരംചിറയിൽ നയനാനന്ദകരമായ കാഴ്ചയൊരുക്കിയത്.ദേവിയുടെ അനുഗ്രഹം വാങ്ങിയ ശേഷം കെട്ടുകാഴ്ചകൾ ഓരോന്നായി ക്ഷേത്രത്തിലെത്തി വലം വെച്ചു.

രാത്രി ഏറെ വൈകിയാണ് ഇവിടെ കെട്ടുകാഴ്ചകൾ അവസാനിക്കുന്നത്.കുംഭച്ചൂടിനെ അവഗണിച്ചും ആയിരങ്ങളാണ് കുമരംചിറയിലേക്ക് ഒഴുകിയെത്തിയത്.പോലീസ് – ഫയർഫോഴ്സ് -ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ സജ്ജമാക്കിയിരുന്നു.


































