പടിഞ്ഞാറെ കല്ലട. കാലങ്ങളായി തരിശുകിടന്ന ചക്കുളം ഏലയിൽ വീണ്ടും കതിരണിഞ്ഞു. തരിശുനിലം കൃഷി പദ്ധതിയുടെ ഭാഗമായി ജാസ്മിൻ കോട്ടക്കുഴി അഞ്ച് ഏക്കർ പാടശേഖരത്ത് ഇറക്കിയ കൃഷിയുടെ കൊയ്ത്തുത്സവം ആവേശപൂർവ്വം നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത്കുമാർ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.
ഒരുകാലത്ത് ഒന്നാം പൂവും രണ്ടാം പൂവും കൃഷി ചെയ്തിരുന്ന സജീവമായ പാടശേഖരമായിരുന്നു ചക്കുളം ഏല. എന്നാൽ ജലനിയന്ത്രണ സംവിധാനങ്ങൾ തകരാറിലായതോടെ കൃഷി തുടരാനാവാതെ കർഷകർക്ക് പാടം ഉപേക്ഷിക്കേണ്ടി വന്നു. വർഷങ്ങളോളം കൃഷി ഇറക്കാതെ കിടന്ന ഈ ഭൂമിയാണ് കഠിനാധ്വാനത്തിലൂടെ ജാസ്മിൻ കോട്ടക്കുഴി വീണ്ടും കൃഷിയോഗ്യമാക്കി മാറ്റിയത്. നൂറുമേനി വിളവാണ് ഈ സീസണിൽ പാടശേഖരത്ത് ലഭിച്ചിരിക്കുന്നത്.
വലിയപാടം എൽ.പി. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും കൊയ്ത്തുത്സവത്തിൽ പങ്കാളികളായി. പുതുതലമുറയ്ക്ക് കൃഷി നേരിട്ട് കണ്ടറിയാനുള്ള അവസരവും ചടങ്ങ് ഒരുക്കി. ദിനകർ കോട്ടക്കുഴി, സ്കൂൾ പ്രധാനാധ്യാപകൻ ബിജു, സുദർശനൻ, സാബു, ജാസ്മിൻ കോട്ടക്കുഴി, കൃഷി ഭവൻ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


































