ശാസ്താംകോട്ട . പടിഞ്ഞാറേകല്ലട വിളന്തറയില്‍ ഏഴ് മാസം മുമ്പ് പരന്ന അലമുറ ഇന്നില്ല, കൂടിയ നാട്ടുകാരുടെ കണ്ണില്‍ നനവും തൊണ്ടയില്‍ തിങ്ങിയ ഗദ്ഗദവും ബാക്കിയായി, സഹപാഠിയെ സഹായിക്കാനുള്ള വ്യഗ്രതയില്‍ സ്കൂള്‍ സൈക്കിള്‍ ഷെഡിനുമുകളില്‍ ഷോക്കേറ്റു വീണ് വിറങ്ങലിച്ചത് ഒരു കുടുംബത്തിന്‍റെ സ്വപ്നമായിരുന്നു. എന്നാല്‍ മിഥുന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുവാനുള്ള പ്രതിബന്ധത അധികൃതര്‍ കാട്ടിയിരിക്കുന്നു.മന്ത്രി വി ശിവന്‍കുട്ടി കുടുംബത്തിന് കൈമാറിയത് പ്രായശ്ചിത്തത്തിന്‍റെ താക്കോല്‍, ജനം ഈറന്‍ മിഴികളോടെ അതു കണ്ടുനിന്നു.
വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട എട്ടാം ക്ലാസ്സുകാരന്‍ മിഥുന്റെ വിയോഗം ഇന്നും ഉണങ്ങാത്ത മുറിവാണ്. സ്‌കൂള്‍ മുറ്റത്തെ കളിചിരികള്‍ക്കിടയില്‍ അപ്രതീക്ഷിതമായി എത്തിയ മരണം ആ കുരുന്നിനെ തട്ടിയെടുത്തപ്പോള്‍, വിറങ്ങലിച്ചു നില്‍ക്കാനേ നമുക്ക് സാധിച്ചുള്ളൂ മന്ത്രി ഫേസ് ബുക്കിലെഴുതി.
മിഥുന്‍ തന്റെ കുടിലിന്റെ ചുവരില്‍ വരച്ചുചേര്‍ത്ത വലിയൊരു സ്വപ്നമായിരുന്നു ഒരു നല്ല വീട്. ഇന്ന് അവന്റെ ആ സ്വപ്നം ‘മിഥുന്‍ ഭവനം’ എന്ന പേരില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. പക്ഷേ, ആ മനോഹരമായ വീടിന്റെ ഉമ്മറത്ത് മിഥുനില്ല എന്ന വേദന നമ്മെയെല്ലാം വേട്ടയാടുന്നുണ്ട്
മിഥുന്റെ ആഗ്രഹം സഫലമാക്കാന്‍ മുന്നിട്ടിറങ്ങിയ കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിനെ ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. കുട്ടികളില്‍ നിന്ന് ഒരു രൂപ പോലും പിരിക്കാതെ, വെറും ആറുമാസം കൊണ്ട് 1000 സ്‌ക്വയര്‍ ഫീറ്റില്‍ 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ വീട് പണിതീര്‍ത്തത്. ഇത് അങ്ങേയറ്റം മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും മന്ത്രി അറിയിച്ചിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ 17 ന് ആയിരുന്നു മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സംഭവത്തിനുശേഷം വീട്ടിലെത്തിയ വിദ്യാഭ്യാസ മന്ത്രിയാണ് മിഥുന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. 1000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള വീടിന് മന്ത്രി ശിവന്‍കുട്ടിയാണ് കല്ലിട്ടത്. 20 ലക്ഷം രൂപ ചെലവ് വന്ന വീട്ടില്‍ മൂന്നുമുറിയും ഹാളും അടുക്കളയും സിറ്റൗട്ടും രണ്ട് ശുചിമുറിയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. കരുനാഗപ്പള്ളിയിലുള്ള പാലക്കോട്ട് ബില്‍ഡേഴ്സിനായിരുന്നു നിര്‍മാണ ചുമതല. അഞ്ചുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചാണ് വീട് കൈമാറിയിരിക്കുന്നത്. വീടിന് പുറമെ, മിഥുന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 10 ലക്ഷവും വിദ്യാഭ്യാസ വകുപ്പ് മൂന്നുലക്ഷവും കെഎസ്ഇബി 10 ലക്ഷവും കെഎസ്ടിഎ 11 ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കിയിരുന്നു. സ്‌കൂള്‍ മാനേജ്മെന്റും 10 ലക്ഷം രൂപ നല്‍കി.


































