ശാസ്താംകോട്ട:രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ കുടുംബ കോടതി ശാസ്താംകോട്ടയിൽ 20 മുതൽ പ്രവർത്തനമാരംഭിക്കും.പൂർണമായും പേപ്പർലസ് സംവിധാത്തിലായിരിക്കും കോടതിയുടെ പ്രവർത്തനം.24 മണിക്കൂറും പ്രവർത്തിക്കുമെന്നതിനാൽ ഏത് സമയത്തും കേസുകൾ ഫയൽ ചെയ്യുന്നതിനും വിവരങ്ങൾ അറിയാനുമുള്ള സംവിധാനവും ഉണ്ടായിരിക്കും.സാധാരണ കുടുംബ കോടതികളിൽ 36 ജീവനക്കാർ വേണ്ടിടത്ത് ഡിജിറ്റൽ കോടതിയിൽ 9 ജീവനക്കാർ മാത്രമേ ആവശ്യമായി വരുന്നുള്ളു.ചവറ കുടുംബ കോടതിയിൽ കുന്നത്തൂർ താലൂക്കിൽ നിന്നും നിലവിലുള്ള 2000 കേസുകൾ ശാസ്താംകോട്ടയിലേക്ക് മാറ്റും.ഇതിനൊപ്പം കൊട്ടാരക്കര താലൂക്കിലെ പുത്തൂർ,പവിത്രേശ്വരം വില്ലേജുകളിലെയും കൊല്ലം താലൂക്കിലെ ഈസ്റ്റ് കല്ലടയിലെ കേസുകളും ഇവിടേക്ക് മാറ്റപ്പെടും.ഇതോടെ മൂവായിരത്തിലധികം കേസുകൾ എത്തുമെന്നാണ് കരുതുതുന്നത്.രാജ്യത്തെ ആദ്യത്തെ മോഡൽ ഡിജിറ്റൽ കുടുംബ കോടതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് നിർവഹിക്കും.ധനകാര്യ വകുപ്പു മന്ത്രി കെ.എൻ ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.ഡിജിറ്റൽ സാങ്കേതികയുടെ സ്വിച്ച് ഓൺ കർമം ജില്ലയുടെ ചുമതല വഹിക്കുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സതീഷ് നൈനാൻ നിർവഹിക്കും.ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിക്കും.കൊടിക്കുന്നിൽ സുരേഷ് എം.പി,സംസ്ഥാന വയോജന കമ്മീഷൻ ചെയർമാൻ കെ.സോമപ്രസാദ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.കൊല്ലം ജില്ലാ പ്രിൻസിപ്പൽ ജഡ്ജി എൻ.വി രാജു സ്വാഗതവും ശാസ്താംകോട്ട മോഡൽ ഡിജിറ്റൽ ഫാമിലി കോടതി ജഡ്ജ് നന്ദിയും പറയും.ചടങ്ങിൽ ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കുമെന്നും ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.സുനിൽ കുമാർ,സെക്രട്ടറി അഡ്വ.ആരിജ കലേഷ്,മറ്റ് ഭാരവാഹികളായ അഡ്വ.എസ്. രഘുകുമാർ,അഡ്വ.തെങ്ങമം ശശി,അഡ്വ. മോഹൻകുമാർ,അഡ്വ.സുധികുമാർ,അഡ്വ.മുജീബ്,അഡ്വ.ശരത് കൃഷ്ണൻ,അഡ്വ.രാജേഷ് തങ്കച്ചൻ എന്നിവർ അറിയിച്ചു.






































