ശാസ്താംകോട്ട:ഭരണിക്കാവ് ടൗണിലെ ബസ്സ് സ്റ്റോപ്പുമായി ബന്ധപ്പെട്ട് നടത്തിവന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി എംഎൽഎ യുടെ അദ്ധ്യക്ഷതയിൽ കൂടിയ സർവ്വകക്ഷി യോഗ തീരുമാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ തുടർ സമരങ്ങളിലേക്ക്.ജംഗ്ഷനിലെ നാലു റോഡുകളിലേയും ബസ് ബേകളിൽ ബസ് നിർത്തി യാത്രക്കാരെ ഇറക്കിയും കയറ്റിയും ബസ് പാർക്ക് ചെയ്യാതയും സ്റ്റാൻ്റിലേക്ക് പോകുകയെന്ന തീരുമാനം
നടപ്പാക്കാത്തതിനാലാണ് സമരം ആരംഭിക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണിക്കാവ് യൂണിറ്റ് കമ്മറ്റി യോഗം അറിയിച്ചു.ഓണത്തിനു ശേഷം രണ്ടാം ഘട്ട സമരങ്ങൾ ആരംഭിക്കും.പഞ്ചായത്ത് ലൈസൻസ്,തൊഴിൽ നികുതി എന്നിവ ബഹിഷ്കരിക്കുക,അനിശ്ചിതകാല കടയടപ്പു സമരം,അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയ ശക്തമായ തുടർ സമരങ്ങളാണ് നടത്തുവാൻ തീരുമാനിച്ചിട്ടുള്ളത്.സമാധാനപരമായി നടത്തിയ ജനകീയ സമരത്തിൻ്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.തുടർ സമരങ്ങൾക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിൻതുണയും സഹകരണവും ഉണ്ടാകണമെന്നും വ്യാപാരികൾ അഭ്യർത്ഥിച്ചു.യൂണിറ്റ് പ്രസിഡൻ്റ് ഏ.കെ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.എ.ബഷീർ കുട്ടി,ജി.അനിൽകുമാർ,കെ.ജി പുരുഷോത്തമൻ,അബ്ദുൽ ജബ്ബാർ,സജ്ഞയ് പണിക്കർ എന്നിവർ സംസാരിച്ചു






































