ഭരണിക്കാവ് ബസ് സ്റ്റാൻഡിൻ്റെ പ്രവർത്തനം വ്യാപാരികൾ അട്ടിമറിച്ചുവെന്നത് അവാസ്തവമെന്ന് ഏകോപന സമിതി

Advertisement

ശാസ്താംകോട്ട:ഭരണിക്കാവ് ബസ് സ്റ്റാൻഡിൻ്റെ പ്രവർത്തനം വ്യാപാരികൾ അട്ടിമറിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണിക്കാവ് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു .

സ്റ്റാൻ്റിൻ്റെ പ്രവർത്തനത്തെയല്ല നടപ്പിലാക്കിയ രീതി മൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളെയാണ് എതിർത്തത്.കഴിഞ്ഞ 23ന് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻ്റ് പുന: പ്രവർത്തിപ്പിക്കാനും ഭരണിക്കാവിലെ സ്റ്റോപ്പുകളിൽ ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കാനുമാണ് തീരുമാനിച്ചിരുന്നത്.എന്നാൽ ഈ മാസം 1 മുതൽ സ്റ്റോപ്പുകളിൽ യാത്രക്കാരെ ഇറക്കാതെയുള്ള പരിഷ്ക്കാരമാണ് ഉദ്യോഗസ്ഥർ നടപ്പിലാക്കിയത്.നിലവിലെ പരിഷ്ക്കാരം മൂലം ഗതാഗത കുരുക്ക് വർദ്ധിക്കുകയും സ്റ്റാൻ്റിലേക്കുള്ള റോഡിന് വീതിയില്ലാത്തതിനാൽ ബസുകൾ പുറത്തേക്കിറങ്ങുമ്പോൾ പ്രധാന പാതകളിൽ ഗതാഗത കുരുക്ക് വർദ്ധിക്കുന്നു.ബസുകൾ നിലവിലെ സ്റ്റോപ്പുകളിൽ നിർത്താത്തതിനാൽ വിവിധ സ്ഥാപനങ്ങളിലേക്ക് പോകേണ്ട വിദ്യാർത്ഥികൾ,സ്ത്രീകൾ,പ്രായമായവർ രോഗികൾ എന്നിവരടക്കമുള്ളവർക്ക് ദീർഘദൂരം നടക്കേണ്ടി വരികയും സമയനഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നതായും ഇത് യാത്രാദുരിതം വർദ്ധിപ്പിക്കുന്നതായും വ്യാപാരികൾ പറയുന്നു.

ബസ് ബേയുടെ കാര്യക്ഷമതയില്ലായ്മയും സ്റ്റാൻ്റിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും മറ്റൊരു പ്രധാന പ്രശ്നമാണ്.ഇതിനു പരിഹാരമായി സ്റ്റാൻ്റിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും ബസ് പാർക്കിംഗ് ഒഴിവാക്കി നിലവിലെ സ്റ്റോപ്പുകളിൽ യാത്രക്കാരെ ഇറക്കാനും കയറ്റാനുമുള്ള സൗകര്യം ഉണ്ടാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.ബസ് വേകളിലെ മറ്റ് പാർക്കിംഗ് ഒഴിവാക്കണമെന്നും ഭരണിക്കാവിന് അടുത്തുള്ള ബൈപ്പാസ് റോഡുകൾ യാത്രായോഗ്യമാക്കി ഭരണിക്കാവ് ജംഗ്ഷനിൽ എത്താതെയുള്ള യാത്രയ്ക്ക് വഴിയൊരുക്കി ടൗണിലെ ഗതാഗതകുരുക്ക് കുറയ്ക്കണമെന്നും പ്രസിഡൻ്റ് എ.കെ ഷാജഹാൻ, ജനറൽ സെക്രട്ടറി എ.ബഷീർ കുട്ടി,ട്രഷറർ ജി.അനിൽകുമാർ,സജ്ഞയ് പണിക്കർ, നിസാം ശാസ്താംകോട്ട എന്നിവർ ആവശ്യപ്പെട്ടു.

Advertisement