പണി പാളി,സ്വകാര്യ ബസുകൾ ഭരണിക്കാവ് സ്റ്റാൻഡിൽ കയറുമെന്ന് ബസ്സ് ഉടമകൾ

Advertisement

കുന്നത്തൂർ: ആഗസ്ത് ഒന്നു മുതൽ ഏറെ കൊട്ടിഘോഷിച്ച് ഭരണിക്കാവ് ബസ് സ്റ്റാൻ്റിൻ്റെ പ്രവർത്തനം ആരംഭിക്കുകയും ദിവസങ്ങൾക്കുള്ളിൽ നിർത്തലാക്കുകയും ചെയ്യുന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ബസ്സ് ഉടമകൾ അറിയിച്ചു.പതിവ് പോലെ ബുധനാഴ്ചയും തുടർന്നും ബസുകൾ സ്റ്റാൻ്റിൽ കയറേണ്ടെന്ന നിലപാട് അംഗീകരിക്കില്ലെന്നും സ്വകാര്യബസുകൾ പൂർണമായും സ്റ്റാൻ്റിൽ കയറുമെന്നും പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കുന്നത്തൂർ -കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി അറിയിച്ചു.

അസൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും ബസ് ജീവനക്കാരും യാത്രക്കാരും സ്റ്റാൻ്റിൻ്റെ പ്രവർത്തനത്തോട് സഹകരിച്ചിരുന്നു.മുൻകാലങ്ങളിൽ സ്റ്റാൻ്റ് പ്രവർത്തിച്ചപ്പോഴും സ്വകാര്യ ബസുകൾ പൂർണമായും സഹകരിച്ചിരുന്നു.എന്നാൽ കെഎസ്ആർടിസി ബസുകൾ ഇതിനു വിരുദ്ധമായതോടെയാണ് തങ്ങളും സ്റ്റാൻ്റിൽ കയറേണ്ടെന്ന നിലപാട് സ്വീകരിച്ചത്.എന്നാൽ സ്റ്റാൻ്റിൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊലീസിന്റെയും ഗതാഗതവകുപ്പിൻ്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ
കൈക്കൊണ്ട തീരുമാനങ്ങൾ സ്വകാര്യ ബസുകളും അനുസരിക്കുകയുണ്ടായി.ഇതോടെ ഭരണിക്കാവിലെ രൂക്ഷമായ ഗതാഗതകുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണാനും സാധിച്ചിരുന്നു.ഗതാഗത കുരുക്കിൻ്റെ പേരിൽ വൻ തുകയാണ് ദിവസവും പിഴ അടച്ചു കൊണ്ടിരിക്കുന്നത്.സ്റ്റാൻ്റിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തങ്ങളുടെ പ്രതിനിധികളെ ക്ഷണിച്ചിരുന്നില്ല.സ്റ്റാൻ്റിൽ കയറുന്ന ബസുകൾ തടയുമെന്ന ഒരു വിഭാഗത്തിൻ്റെ ഭീഷണി കാര്യമാക്കുന്നില്ലെന്നും നിയമപരമായി പോരാടുമെന്നും പോലീസിനും മോട്ടോർ വാഹന വകുപ്പിനും ജില്ലാ കളക്ടർക്കും പരാതി നൽകിയെന്നും പ്രസിഡന്റ് കുമ്പളത്ത് രാജേന്ദ്രൻ,സെക്രട്ടറി സഫാ അഷ്റഫ് എന്നിവർ അറിയിച്ചു.

Advertisement