പ്ലസ്ടുവിദ്യാർത്ഥി ജീവനൊടുക്കാൻ ശ്രമിച്ചു, പ്രധാനാധ്യാപികയുടെ മാനസിക പീഡനമെന്ന് പരാതി

Advertisement

കൊട്ടാരക്കര. പ്ലസ്ടുവിദ്യാർത്ഥി ജീവനൊടുക്കാൻ ശ്രമിച്ചു. പ്രധാനാധ്യാപികയുടെ മാനസിക പീഡനമെന്നാണ് പരാതി. കൊട്ടാരക്കര ഓടനാവട്ടം കെ ആർ ജി പി എം എച്ച് എസ് എസ്സിലെ വിദ്യാർത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നില ഗുരുതരമായ 17 കാരൻ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇക്കഴിഞ്ഞ ജൂൺ 19 ന് സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് +2 വിദ്യാർത്ഥിയായ 17 കാരനെതിരെ സ്കൂൾ അധികൃതർ നടപടിയെടുത്തിരുന്നു. എന്നാൽ ചെയ്യാത്ത കുറ്റം അടിച്ചേൽപ്പിച്ച് കുറ്റമേൽക്കാൻ പ്രിൻസിപ്പൽ നിർബന്ധിച്ചന്നാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്. സ്ഥലത്തെ സിസിടിവി പരിശോധിക്കണമെന്ന കുട്ടിയുടെ ആവശ്യവും പ്രിൻസിപ്പാൾ നിരാകരിച്ചു. മകൻ തെറ്റുകാരൻ അല്ലെന്ന് സഹപാഠികളും സാക്ഷ്യപ്പെടുത്തിയതായി വീട്ടുകാർ.

കുറ്റം ഏൽക്കാതിരുന്നതോടെ സ്കൂൾ അധികൃതർ കുട്ടിയ്ക്കതിരെ പൊലീസിൽ പരാതി നൽകി. സ്റ്റേഷനിൽ നിന്നും മടങ്ങിയ വിദ്യാർത്ഥി കടുത്ത മാനസിക സമ്മർദ്ദത്തിലായി. നിരപരാധിത്വം ബോധിപ്പിക്കാൻ ക്ലാസ്ടീച്ചറെയടക്കം
ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. ഇതോടെയാണ് അമിതമായ് ഗുളികകൾ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്

ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. മകന്റെ ടി സി ആവശ്യപ്പെട്ടിട്ടും നൽകാൻ സ്കൂൾ അധികൃതർ തയ്യാറാകുന്നില്ലെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. പ്രിൻസിപ്പാളിനെതിരെ CWC യ്കും വിദ്യാഭ്യാസ മന്ത്രിക്കും പോലീസിലും വീട്ടുകാർ പരാതി നൽകി.

Advertisement