ഈ പുഴയും കടന്ന് ..മഴയിൽ തോടായി കുന്നത്തൂർ നെടിയവിള സ്കൂൾ റോഡ്

726
Advertisement

കുന്നത്തൂർ:മഴയിൽ തോടായി മാറിയ കുന്നത്തൂർ നെടിയവിള സ്കൂൾ റോഡ് അപകട ഭീഷണിയാകുന്നു.റോഡിൻ്റെയും ഓടയുടെയും അശാസ്ത്രീയ നിർമ്മാണമാണ് ചാറ്റൽ മഴയിൽ പോലും റോഡ് തോടാകാൻ കാരണമെന്നാണ് ആക്ഷേപം ഉയരുന്നത്.പ്രീ പ്രൈമറി മുതൽ ഹയർസെക്കൻ്ററി വരെ പഠനം നടത്തുന്ന ആയിരത്തിലധികം വിദ്യാർത്ഥികളും പൊതുജനങ്ങളും ആശ്രയിക്കുന്ന കുന്നത്തൂർ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള റോഡാണ് വെള്ളക്കെട്ടായി മാറിയിരിക്കുന്നത്.കുന്നത്തൂർ മൃഗാശുപത്രിയും വില്ലേജ് ഓഫീസും ക്ഷേത്രവും അടക്കമുള്ളവ സ്ഥിതി ചെയ്യുന്നതും ഈ റോഡിനോട് ചേർന്നാണ്.കൂടാതെ സ്കൂൾ ബസുകൾ അടക്കം നിരവധി വാഹനങ്ങളും ഇതു വഴി സഞ്ചരിക്കുന്നു.രാവിലെയും വൈകിട്ടും സ്കൂളിലേക്ക് എത്തുന്ന വിദ്യാർത്ഥികളാണ് വെള്ളക്കെട്ടു മൂലം വലയുന്നത്.റോഡ് തുടങ്ങുന്ന ഭാഗം മുതൽ സ്കൂൾ ഗേറ്റ് വരെ മുട്ടൊപ്പം വെള്ളക്കെട്ടാണ്.ചെറിയ കുട്ടികളടക്കം വെള്ളത്തിൽ വീണ് പരിക്കേൽക്കുന്നത് പതിവാണ്.

വസ്ത്രങ്ങളിൽ ചെളി വെള്ളം പടരുന്നതിനാൽ കുട്ടികൾ നനഞ്ഞ വസ്ത്രത്തോടെ വീടുകളിലേക്ക് മടങ്ങുന്നതും പതിവ് കാഴ്ചയാണ്.ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും വെള്ളക്കെട്ടിൽ തെറിച്ച് വീണ് മൊബൈൽ ഫോണുകൾ തകരാറിലാകുന്നതും നിത്യസംഭവമാണ്.മുൻപ് മഴവെള്ളം ക്ഷേത്ര മൈതാനിയിലൂടെ ഒഴുകി കണ്ണാണി ഏലായിൽ എത്തുകയായിരുന്നു.എന്നാൽ ഓട അടച്ച് സൈഡ് വാൾ കെട്ടിയതോടെയാണ് റോഡിൽ വെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയത്.ഏതാനും മാസം മുമ്പ് റോഡ് ടാർ ചെയ്യുകയും ഓട നിർമ്മാണം നടത്തുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല.ശാസ്ത്രീയമായ രീതിയിലായിരുന്നില്ല നിർമ്മാണം നടത്തിയതെന്നും ഇതിനാലാണ് മഴ വെള്ളം റോഡിൽ കെട്ടി കിടക്കാൻ കാരണമെന്നുമാണ് നാട്ടുകാർ പറയുന്നത്.അതിനിടെ വെള്ളക്കെട്ട് തടയാൻ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുന്നത്തൂർ പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധവുമായെത്തി.സ്കൂൾ മാനേജരെയും അറിയിച്ചു.കാരയ്ക്കാട്ട് അനിൽ,അരുൺ തൈക്കൂട്ടം,ഹരി പുത്തനമ്പലം,ഹരികുമാർ കുന്നത്തൂർ, അനീഷ് പഴവരിക്കൽ,ബാലു മധു,ആരോമൽ എന്നിവർ നേതൃത്വം നൽകി.വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം ഉണ്ടായില്ലെങ്കിൽ വിദ്യാർത്ഥികളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡൻ്റ് ഹരി പുത്തനമ്പലം മുന്നറിയിപ്പ് നൽകി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here