പടിഞ്ഞാറേ കല്ലട:പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുവാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും,പഞ്ചായത്ത് ഭരണസമിതിയുടെയും അടിയന്തിര യോഗം പഞ്ചായത്ത് ഹാളിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു.കുന്നത്തൂർ താലൂക്കിലെ ജലസ്രോതസ് കൊണ്ട് താലൂക്കിലെ ജനങ്ങൾക്ക് കുടിവെള്ളം നൽകാതെ കൊല്ലം സിറ്റിയിൽ വെള്ളം കൊടുക്കുവാൻ തീരുമാനിച്ചാൽ അത് തടയുമെന്ന് എംഎൽഎ മുന്നറിയിപ്പ് നൽകി.യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ:
എല്ലാ ദിവസവും പടിഞ്ഞാറേ കല്ലടയ്ക്ക് വെള്ളം പമ്പ് ചെയ്യണം,രണ്ട് ദിവസം ഇടവിട്ടുള്ള വാർഡ് സപ്ലൈ കൃത്യമായി നടക്കണം,വാട്ടർ സപ്ലൈ പ്ലാന്റിൽ സ്ഥാപിച്ചിരിക്കുന്ന ഫീഡറിൽ നിന്നും മറ്റിടങ്ങളിലേക്ക് പോകുന്ന വൈദുതി കണക്ഷൻ കട്ട് ചെയ്തു വാട്ടർ അതോറിട്ടിക്ക് മാത്രമുള്ളതാക്കുക,കൂടുതൽ എച്ച്.പി.യുള്ള മോട്ടോർ സ്ഥാപിക്കുവാനും,കൂടുതൽ സംഭരണ ശേക്ഷിയുള്ള ടാങ്കുകളും സ്ഥാപിക്കുവാനുള്ള നടപടി ജില്ലാ ഭരണകൂടം വഴി നടപ്പിലാക്കുക.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ,വാട്ടർ അതോറിറ്റി മെമ്പർ ഉഷാലയം ശിവരാജൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ്,എൽ.സുധ,വികസന-ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാന്മാരായ.കെ.സുധീർ, ജെ.അംബിക കുമാരി,കൊല്ലം എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസി എഞ്ചിനീയർ,മെമ്പറന്മാരായ എൻ.ഓമനക്കുട്ടൻപിള്ള,ഷീലാകുമാരി,സിന്ധു,പഞ്ചായത്ത് സെക്രട്ടറി ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.