ശാസ്താംകോട്ട :കുന്നത്തൂർ താലൂക്ക് വികസന സമിതി യോഗം അംഗങ്ങൾ ബഹിഷ്കരിച്ചു.തുടർച്ചയായി താലൂക്ക് വികസന സമിതി എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്ക്കരണം.ഭരണിക്കാവ് ജംഗ്ഷനിലെ അശാസ്ത്രീയമായ ട്രാഫിക് സിഗ്നൽ ലൈറ്റ് പരിഷ്കരിക്കുന്നതിന് കഴിഞ്ഞ താലൂക്ക് സമിതി യോഗം കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന് തീരുമാനമെടുത്തിരുന്നു.ട്രാഫിക് സിഗ്നൽ ലൈറ്റ് 14 ദിവസത്തേക്ക് ഓഫ് ചെയ്യുകയും അതിനുശേഷം ഓരോ റൂട്ടിലേക്കുമുള്ള ട്രാഫിക് തിരക്കുകൾ പോലീസും ജോയിന്റ് ആർടിഒ കൂട്ടായി പരിശോധന നടത്തുകയും ചെയ്യണമെന്നതായിരുന്നു പ്രധാന തീരുമാനം.അശാസ്ത്രീയമായി ഇപ്പോൾ മാർക്ക് ചെയ്തിരിക്കുന്ന ബസ് ബേ പുന.ക്രമീകരിക്കുകയും ബസ് സ്റ്റേഷനിലേക്ക് പ്രൈവറ്റ് ബസ്സും കെഎസ്ആർടിസിയും കയറ്റുന്നതിനും
അനകൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിനും തീരുമാനമെടുത്തിരുന്നു.ശാസ്താംകോട്ട പഞ്ചായത്തും പോലീസും ജോയിന്റ് ആർടിഒയും താലൂക്ക് വികസന സമിതിയിലെ 3 അംഗങ്ങളും കുന്നത്തൂർ തഹസിൽദാർ,എംഎൽഎയുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് അന്തിമ തീരുമാനമെടുത്തതിനു ശേഷം സിഗ്നൽ ലൈറ്റ് പ്രവർത്തിച്ചാൽ മതിയെന്ന് എടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്നാണ് ആക്ഷേപം.ശാസ്താംകോട്ട പഞ്ചായത്ത് അധികൃതർ ബോധപൂർവം തീരുമാനം അട്ടിമറിച്ചതായി ആരോപിച്ച് വികസന സമിതി യോഗം ആരംഭിച്ച ഉടൻ യോഗത്തിൽ പങ്കെടുത്ത വിവിധ രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികൾ ഉൾപ്പെടെ യോഗം ബഹിഷ്ക്കരിക്കുകയായിരുന്നു. മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ,ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സാബു ചക്കുവള്ളി,കുറ്റിയിൽ നിസാം,വൈ.ഗ്രിഗറി എന്നിവർ യോഗം.ബഹിഷ്കരിച്ച് പുറത്തിറങ്ങുകയായിരുന്നു.