സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയെടുത്തു, സിപിഎം പോരുവഴി ലോക്കൽ കമ്മിറ്റി അംഗത്തിന് എതിരെ പോലീസ് കേസെടുത്തു

1566
Advertisement

ശാസ്താംകോട്ട: വിവിധ സ്വകാര്യ മാനേജ്മെന്റ് സ്കൂളുകളിൽ ക്ലാർക്ക് ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ സിപിഐഎം പോരുവഴി ലോക്കൽ കമ്മിറ്റി അംഗം ബേബികുമാറിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. പോരുവഴി അമ്പലത്തുംഭാഗം കുന്നുവിളയിൽ വീട്ടിൽ അശോകന്റെ പരാതിയിൽ ശൂരനാട് പൊലീസാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്.

ബേബികുമാറിന് പുറമെ ബന്ധുവും കുന്നത്തൂർ സ്വദേശിയുമായ പ്രേംഷാജി, പോരുവഴി സുനിൽകുമാർ, അനിൽകുമാർ, ജയന്ത്‌ എന്നിവർക്കെതിരെയാണ് കേസ്. എല്ലാവരും ഒളിവിൽ പോയെന്നും അറസ്റ്റ് ചെയ്യാനായി അന്വേഷണം പുരോഗമിക്കുകയാണെന്നും ശൂരനാട് പോലീസ് അറിയിച്ചു. കേസെടുത്തതിന് പിന്നാലെ ബേബികുമാർ കർണാടകത്തിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഹൈകോടതിയിൽ മുൻ‌കൂർ ജാമ്യത്തിനുള്ള ശ്രമങ്ങളും പ്രതികൾ തുടങ്ങി.

അശോകന്റെ മകൻ അനൂപിന് എൻ എസ് എസ്, എസ് എൻ ഡി പി മാനേജ്‌മെന്റുകളുടെ ഏതെങ്കിലും സ്കൂളിൽ ക്ലർക്ക് ആയി ജോലി തരപ്പെടുത്താം എന്ന ഉറപ്പുമായി 2020 ജനുവരിയിലാണ് ബേബികുമാറും സംഘവും അശോകനെ കാണുന്നത്. ബേബികുമാറിനെ വിശ്വസിച്ച അശോകൻ 2020 ജൂൺ 24 ന് ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ കൊടുത്തു. ഇതിനു പിന്നാലെ ജൂലൈ 6 ന് എട്ട് ലക്ഷം രൂപ കൂടി ബേബികുമാറിനും പ്രേം ഷാജിക്കുമായി കൊടുത്തു.

വർഷങ്ങൾ കഴിഞ്ഞിട്ടും നിയമന ഉത്തരവ് ലഭിക്കാതെ വന്നപ്പോൾ അശോകൻ നടത്തിയ അന്വേഷണം ആണ് തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്. പലരിൽ നിന്നായി ഇത്തരത്തിൽ ഇവർ കോടികൾ വാങ്ങിയെന്നു മനസ്സിലാക്കിയ സിപിഎം പ്രവർത്തകൻ കൂടിയായ അശോകൻ പാർടിക്ക് പരാതി കൊടുത്തു. സംസ്ഥാന സെക്രെട്ടറിക്ക് വരെ പരാതി നൽകിയിട്ടും പണം തിരികെ നൽകിപ്പിക്കാതെ ബേബിയെ സഹായിക്കുക ആയിരുന്നു പാർട്ടി എന്ന് അശോകൻ ആരോപിക്കുന്നു.

പാർട്ടി അവഗണിച്ചതോ ടെയാണ് അശോകൻ പരാതിയിമായി പോലീസിനെ സമീപിച്ചത്. പരാതിയിൽ കേസ് എടുക്കാതിരിക്കാൻ സിപിഎം നേതാക്കൾ ഇടപെട്ടെങ്കിലും തെളിവുകൾ ശക്തമായിരുന്നതിനാൽ പോലീസിന് കേസ് എടുക്കാതെ മറ്റ് നിവർത്തി ഇല്ലാതെ വന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here