പുനലൂര്‍.വാങ്ങിയ കസേരകളുടെ പണം നൽകാത്തതിനാൽ പുനലൂർ നഗരസഭയിലെ
കസേരകൾ തിരിച്ചെടുത്ത് സ്വകാര്യ കമ്പനി. കൗൺസിൽ ഹാളിലേക്ക് വാങ്ങിയ 40 റിവോൾവിങ് ചെയറുകളാണ് തിരിച്ചു കൊണ്ടുപോയത്. മാനദണ്ഡങ്ങൾ പാലിക്കാതെ വൈസ് ചെയർമാൻ സ്വന്തം ഇഷ്ടപ്രകാരം വാങ്ങിയതെന്ന് നഗരസഭാസെക്രട്ടറി. കസേര വിവാദം ആയുധമാക്കി പ്രതിപക്ഷവും രംഗത്തെത്തി.
പുനലൂർ നഗരസഭയിലെ ഈ വർഷത്തെ ബജറ്റ് ദിനത്തിലാണ് കൗൺസിൽ ഹാളിൽ പുത്തൻ കസേരകൾ പ്രത്യക്ഷപ്പെട്ടത്. ഇതു കണ്ട സെക്രട്ടറി ഇക്കാര്യം ചെയർപേഴ്സനോടും വൈസ് ചെയർമാനോടും ചോദിച്ചു. കൃത്യമായ മറുപടി ഉണ്ടായില്ലെങ്കിലും ദിവസങ്ങൾ കഴിഞ്ഞതോടെ കസേര പർച്ചേസ് ചെയ്ത കമ്പനിയുടെ ബില്ലെത്തി. 40 കസേരകൾക്ക് മൂന്നു ലക്ഷത്തി എൺപത്തി ആറായിരം രൂപ. കസേര ഒന്നിന് പതിനായിരം രൂപയ്ക്കടുത്ത്. 50,000 രൂപയ്ക്ക് മേലുള്ള പർച്ചേസിങ്ങിന് പ്രോജക്ട് വെച്ച് അംഗീകാരം വേണമെന്ന് സെക്രട്ടറി.
പലതവണ കയറിയിറങ്ങിയ കമ്പനിക്കാർ പണം കിട്ടാതായതോടെ
കസേരകൾ തിരിച്ചെടുത്തു. ഇതോടെ വിഷയം ഉയർത്തി പ്രതിപക്ഷവും രംഗത്തെത്തി
പ്രതിപക്ഷത്തിനു പുറമേ വൈസ് ചെയർമാനും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വിഷയത്തെ ചൊല്ലി വാക്കേറ്റം ഉണ്ടായതോടെ മുന്നണിക്കുള്ളിലെ ചേരിപ്പോരും മറനീക്കി പുറത്തുവന്നു.