ശാസ്താംകോട്ട. കഴിഞ്ഞ രണ്ട് വർഷക്കാലമായി സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന കടുത്ത നീതി നിഷേധം ആണ് യൂണിഫോം കിട്ടാതിരിക്കലെന്ന് ബ്ളോക്ക് പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ തുണ്ടില്‍ നൗഷാദാണ് മന്ത്രി വി ശിവന്‍കുട്ടിയോട് ചൂണ്ടിക്കാട്ടിയത്.
സാധാരണക്കാരന്റെയും, അതിസാധാരണക്കാരുടേയും മക്കൾ ആശയമായി കാണുന്ന സർക്കാർ ഹൈസ്‌കൂളിൽ കഴിഞ്ഞ രണ്ട് വർഷക്കാലമായി യൂണിഫോം ലഭ്യമാക്കുന്നില്ല. എന്നാൽ അതേ സമയം തന്നെ സമീപത്തെ എയ്‌ഡഡ് വിദ്യാലയങ്ങളിൽ യൂണിഫോം ലഭിക്കുന്നതായി കാണുന്നു.
മദ്ധ്യവേനൽ അവധികഴിഞ്ഞ് സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന പുസ്‌തകങ്ങളും യൂണിഫോമും നൽകി എയ്‌ഡഡ് വിദ്യാലയങ്ങൾ സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ വലിയതോതിൽ അടർത്തി മാറ്റുന്ന അവസ്ഥയുണ്ട്. അതേസമയം തന്നെ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് യൂണിഫോമിന് ഫണ്ട് ലഭിക്കുന്നുമില്ലെന്നും നൗഷാദ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
രക്ഷിതാക്കളുടെ ചോദ്യങ്ങൾക്കു മുന്നിൽ കേന്ദ്രവിവേചനം എന്നോ കേന്ദ്രത്തിന്റെ ഫണ്ട് ലഭിക്കുന്നില്ല എന്നോ ഈ വിഷയത്തിൽ മറുപടി നൽകിയാൽ അത് ഉൾക്കൊള്ളാൻ അവർക്ക് ആവുന്നില്ല . അവരുടെ കുട്ടികൾക്കുളള ഒരു നീതിനിഷേധമായി മാത്രമേ അവരിതിനെ കാണുകയുള്ളു. ആയതിനാൽ ഈ അവസ്ഥയ്ക്ക് എത്രയും വേഗം ഒരു പരിഹാരം കണ്ടെത്തണമെന്നും സർക്കാർ സ്‌കൂളിലെ കുട്ടികൾക്ക് കൂടി യുണിഫോം അനുവദിച്ച് പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളെ കേന്ദ്രത്തിന്റെ പേര് പറഞ്ഞ് രണ്ടു തട്ടിൽ കാണുന്ന സംസ്ഥാന സർക്കാരിൻ്റെ വിവേചനം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.