പടിഞ്ഞാറെ കല്ലടയിൽ വൈദ്യുതി നിലച്ചിട്ട് 4 ദിവസം;ഉപരോധ സമരവുമായി കോൺഗ്രസ്

559
Advertisement

ശാസ്താംകോട്ട:പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ വൈദ്യുതി നിലച്ചിട്ട് 4 ദിവസത്തിൽ ഏറെയായിട്ടും പുന:സ്ഥാപിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച്
കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ശാസ്താംകോട്ട കെഎസ്ഇബി അസി.എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു.കാലവർഷം ആരംഭിച്ച ദിവസം മുതൽ പടിഞ്ഞാറെ കല്ലടയിലെ എല്ലാ വാർഡുകളും ഇരുട്ടിലാണ്.കെഎസ്ഇബി ശാസ്താംകോട്ട സെക്ഷൻ പരിധിയിലുള്ള പ്രദേശമാണിവിടം.വൈദ്യുതി മുടക്കത്തെ കുറിച്ച് അന്വേഷിക്കാൻ ഓഫീസിലേക്ക് വിളിച്ചാൽ വ്യക്തമായ മറുപടി ലഭിക്കാറില്ലത്രേ.മിക്കവാറും ഫോൺ തന്നെ എടുക്കാൻ ജീവനക്കാർക്ക് മടിയാണെന്നും പരാതിയുണ്ട്.ഓഫീസിൽ നേരിട്ട് അന്വേഷിച്ചാൽ മരം വീണ് പോസ്റ്റ് തകർന്നതായും ഉടൻ എത്തുമെന്ന ഒഴുക്കൻ മറുപടിയുമാണ് ലഭിക്കുന്നതത്രേ.സെക്ഷൻ ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും മറ്റൊരു കാരണമാണ്.ശാസ്താംകോട്ട സെക്ഷൻ വിഭജിച്ച് കാരാളിമുക്ക് കേന്ദ്രീകരിച്ച് പടിഞ്ഞാറെ കല്ലട പഞ്ചായത്തിനായി ഓഫീസ് തുറക്കുമെന്ന പ്രഖ്യാപനവും നടപ്പായിട്ടില്ല.പ്ലസ്ടു അടക്കം വിവിധ കോഴ്സുകളിലേക്ക് അപേക്ഷ അയക്കാൻ കഴിയാതെ വിദ്യാർത്ഥികളും വലയുകയാണ്.ഈ സാഹചര്യത്തിലാണ് ഉപരോധ സമരവുമായി കോൺഗ്രസ് രംഗത്തെത്തിയത്.ബ്ലോക്ക്‌ പഞ്ചായത്ത് അംഗം വൈ.ഷാജഹാൻ,പഞ്ചായത്ത്‌ അംഗങ്ങളായ ആർ.റജില,ലൈല സമദ്,യൂത്ത് കോൺഗ്രസ്‌ മുൻ ബ്ലോക്ക്‌ പ്രസിഡന്റ് സുരേഷ് ചന്ദ്രൻ,വാർഡ് പ്രസിഡന്റ് നിയാസ് കോട്ടക്കുഴി,ബ്ലോക്ക് സെക്രട്ടറി ഫൈസൽഖാൻ തുടങ്ങിയവർ നേതൃത്വം നൽകി.അടിയന്തിര പ്രാധാന്യത്തോടെ വൈദ്യുതി പുനഃസ്ഥാപിക്കാമെന്ന ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

Advertisement