ശാസ്താംകോട്ട:സർക്കാരിൻ്റെ നാലാം വാർഷികത്തിൻ്റെ മറവിൽ ശാസ്താംകോട്ട തടാകതീരത്തെ മുളകൾ മുറിച്ചു കടത്താൻ നീക്കം സംഭവത്തിൽ പിന്നിൽ പ്രവർത്തിച്ചത് ഹരിത കേരളം മിഷനെന്ന് അന്വേഷണത്തിൽ വ്യക്തമായി.ഹരിത കേരളം മിഷന് വാർഷികാഘോഷത്തിൻ്റെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്ത് സ്റ്റാൾ കെട്ടാനും അലങ്കാര പ്രവർത്തനങ്ങൾ നടത്തുന്നതിനും വേണ്ടിയാണ് മുളകൾ മുറിച്ചു മാറ്റിയെതെന്നാണ് കണ്ടെത്തൽ.പള്ളിശേരിക്കൽ സ്വദേശിയായ ഹരിത കേരളം കോ-ഓർഡിനേറ്ററാണ് പിന്നിൽ പ്രവർത്തിച്ചത്.മുളകൾ മുറിച്ചു മാറ്റുന്നതിന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന് ഇദ്ദേഹം ഇ മെയിൽ വഴി അപേക്ഷ നൽകിയിരുന്നു.എന്നാൽ റോഡ്സ് വിഭാഗം തീരുമാനം എടുക്കുന്നതിന് മുൻപേ മരങ്ങൾ മുറിച്ചു മാറ്റുകയായിരുന്നു.തടാകത്തിൻ്റെ സംരക്ഷണവും വനവത്ക്കരണത്തിൻ്റെ ഭാഗവുമായി വർഷങ്ങൾക്കു മുമ്പ് നട്ടുപിടിപ്പിച്ച മുളകളാണ് വെട്ടി മാറ്റിയത്. വാട്ടർ അതോറിറ്റിക്ക് തെക്കുവശം പമ്പ് ഹൗസിനു സമീപം കായലിനോടും റോഡിനോടും ചേർന്ന് അഗാധമായ ഗർത്തമായിരുന്നു.നിരന്തര ആവശ്യത്തെ തുടർന്ന് വാട്ടർ അതോറിറ്റി ഇവിടെ സംരക്ഷണ ഭിത്തി കെട്ടുകയും നാട്ടുകാരും തടാക സംരക്ഷണ പ്രവർത്തകരും ചേർന്ന് പണം ചെലവഴിച്ച് മണ്ണ് നിറയ്ക്കുകയും മരങ്ങൾ വച്ച് പിടിപ്പിക്കുകയുമായിരുന്നു.തടാകത്തിൻ്റെ നിലനിൽപ്പിന് ദോഷകരമായ അക്കേഷ്യ മരങ്ങൾ മുറിച്ചു മാറ്റിയ ശേഷമാണ് മുളകൾ നട്ടുപിടിപ്പിച്ചത്.ഫിൽറ്റർ ഹൗസ് ജംഗ്ഷൻ ഭാഗത്ത് ഇന്ന് രാവിലെ 11 ഓടെയാണ് സംഭവം.മുളകൾ കൂട്ടത്തോടെ മുറിച്ച് 10 അടി നീളത്തിൽ അടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട കോൺഗ്രസ് നേതാവ് തുണ്ടിൽ നൗഷാദിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് പരാതിയുമായി രംഗത്തെത്തിയത്.റോഡ്സ് വിഭാഗത്തിൻ്റെ നിർദ്ദേശമനുസരിച്ച് കൊല്ലത്ത് നടക്കുന്ന സർക്കാർ വാർഷികത്തിനായാണ് തങ്ങൾ മുള മുറിക്കുന്നതെന്നാണ് യുവാക്കൾ വ്യക്തമാക്കിയത്.തുടർന്ന് കോൺഗ്രസ് പ്രവർത്തവർ വിവരം പൊലീസിൽ അറിയിക്കുകയും ബ്ലോക്ക് പഞ്ചായത്തംഗം കൂടിയായ തുണ്ടിൽ നൗഷാദ് ജില്ലാ കളക്ടറുമായി ബന്ധപ്പെടുകയും ചെയ്തു.എന്നാൽ മുള മുറിക്കാൻ ആർക്കും നിർദ്ദേശം നൽകിയതായി അറിയില്ലെന്നാണ് കളക്ടർ അറിയിച്ചത്.അതിനിടെ മരം മുറിയുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലെടുത്ത ഏഴോളം യുവാക്കളെ പിന്നീട് വിട്ടയച്ചു