കുവൈറ്റിൽ നേരിട്ടത് തൊഴിൽ പീഡനവും പട്ടിണിയും കാരാഗൃഹവും;അശ്വതിയും ജിഷയും സുരക്ഷിതരായി നാടിൻ്റെ സ്നേഹ തണലിലേക്ക് മടങ്ങിയെത്തി

671
Advertisement

ശാസ്താംകോട്ട(കൊല്ലം):വീട്ടു ജോലിക്കായി കുവൈറ്റിലേക്ക് പോയി കടുത്ത തൊഴിൽപീഡനവും മാനസിക സമ്മർദ്ദങ്ങളും അനുഭവിച്ച മലയാളി യുവതികളെ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഇടപെടലിനെ തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു.കൊല്ലം ശാസ്താംകോട്ട സ്വദേശി അശ്വതി,തൃശ്ശൂർ സ്വദേശി ജിഷ എന്നിവരാണ്  സുരക്ഷിതമായി നാട്ടിലെത്തിയത്.നാല് മാസം മുൻപാണ് ഇരുവരും ജോലിക്കായി കുവൈറ്റിൽ പോയത്.വിശ്രമമില്ലാതെ ദൈനംദിന ജോലികൾ ചെയ്യേണ്ടി വന്ന ഇവർക്ക് കൃത്യമായി ഭക്ഷണം പോലും ലഭിച്ചിരുന്നില്ല.രണ്ട് അറബി വീടുകളിലായി ജോലി നോക്കിയിരുന്ന  ഇവർ പിന്നീട് അവിടെ നിന്ന് രക്ഷപ്പെടുകയും ഏജന്റിന്റെ അടുക്കൽ അഭയം തേടുകയുമായിരുന്നു.എന്നാൽ ഏജന്റ് യുവതികളെ രണ്ട് മുറികളിലായി പൂട്ടിയിട്ടു.ആഹാരവും നൽകിയിരുന്നില്ല.അശ്വതിയുമായി ബന്ധപ്പെടാൻ കഴിയാതായതോടെ ഭർത്താവ് സേതു ഏജന്റുമായി ബന്ധപ്പെട്ടു.അശ്വതി തങ്ങളുടെ പക്കലുണ്ടെന്നും നഷ്ടപരിഹാരമായി 2ലക്ഷം രൂപ നൽകിയാൽ മാത്രമേ നാട്ടിലേക്ക് അയക്കാനാകൂവെന്നും ഏജന്റ് അറിയിച്ചു.പരാതി നൽകുകയാണെങ്കിൽ  അശ്വതിയെ ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തി.ഇത്തരം ഭീഷണികൾ കാരണം കുടുംബം ആദ്യം നിയമനടപടികളിൽ നിന്ന് പിന്മാറുകയായിരുന്നു.ഇതിനിടെ അശ്വതിയുടെ സുഹൃത്ത് വഴി വിവരം ലഭിച്ച കോൺഗ്രസ് നേതാവ് ദിനകർ കോട്ടക്കുഴി കുവൈറ്റിലെ ഏജൻസിയെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.തുടർന്ന് കുവൈറ്റിലുള്ള മനുഷ്യാവകാശ പ്രവർത്തകയുടെ സഹായത്തോടെ ഇരുവരെയും ഏജൻ്റിൻ്റെ കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ച് വാഹനത്തിൽ ഇന്ത്യൻ എംബസിയിൽ എത്തിക്കുകയായിരുന്നു.വിവരം ശ്രദ്ധയിൽപ്പെട്ട കൊടിക്കുന്നിൽ സുരേഷ് എം.പി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും ഇരുവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാൻ വഴിയൊരുക്കുകയും ചെയ്തു.പിന്നീട്
നോർക്ക റൂട്സിന്റെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലിൽ
കുവൈറ്റിൽ വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്ന പാലക്കാട്‌ പട്ടാമ്പി സ്വദേശി ഫസീലയെയും രക്ഷപ്പെടുത്തുകയുണ്ടായി.പരാതിയുടെ അടിസ്ഥാനത്തിൽ ഏജന്റിനെയും കൂട്ടാളിയെയും കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു.

Advertisement