പാഴായത് ഒരു കോടി;കോവൂർ കോളനിയിലെ അംബേദ്കർ ഗ്രാമം പദ്ധതി തുടങ്ങിടത്തു തന്നെ!

Advertisement

ശാസ്താംകോട്ട:മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കോവൂർ കോളനിയുടെ അടിസ്ഥാന വികസനം ലക്ഷ്യമിട്ട് നടപ്പാക്കാൻ വിഭാവനം ചെയ്ത അംബേദ്കർ ഗ്രാമം പദ്ധതി പാതി വഴിയിൽ നിലച്ചതായി പരാതി.പട്ടികജാതി വികസന വകുപ്പ് മുഖാന്തിരം സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി ആരംഭിച്ചത്.എന്നാൽ രണ്ട് വർഷം പിന്നിട്ടിട്ടും തുടങ്ങിയിടത്തു തന്നെ പദ്ധതി നിൽക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.വീട്ടു പുരയിടങ്ങൾക്ക് സംരക്ഷണ ഭിത്തി,ഇട റോഡുകൾ ടൈൽ പാകി മോടിപിടിപ്പിക്കുക,റോഡ് നവീകരണം എന്നിവയാണ് നടപ്പാക്കേണ്ടിയിരുന്നത്.എന്നാൽ ഉദ്ഘാടന മാമാങ്കം കഴിഞ്ഞതോടെ നിർമ്മാണ പ്രവർത്തനങ്ങളും നിലയ്ക്കുകയായിരുന്നുവത്രേ പാവപ്പെട്ടവർ മാത്രം അധിവസിക്കുന്ന 85 വീടുകളാണ് കോളനിയിലുള്ളത്.ഇതിൽ പല വീടുകളുടെയും നിലനിൽപ്പ് തന്നെ ഭീഷണിയിലാണ്.

കോളനിയുടെ തെക്ക് ഭാഗത്ത് കല്ലുവെട്ടി മാറ്റിയ വലിയ കുഴിയിലേക്ക് മൂന്നോളം വീടുകളിലെ ശുചിമുറികൾ ഏതു നിമിഷവും നിലംപതിക്കാറായ അവസ്ഥയിലാണ്.പദ്ധതിയിൽ വ്യാപക ക്രമക്കേട് നടന്നിട്ടുള്ളതായി സൂചനയുണ്ട്.തുടക്കത്തിൽ ചില നിർമ്മാണ സാമഗ്രികൾ ഇറക്കിയ ശേഷം കരാറുകാരൻ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും,പദ്ധതിയെ കുറിച്ച് തിരക്കുമ്പോൾ പ്രദേശവാസി കൂടിയായ എംഎൽഎ കൈമലർത്തുകയാണെന്നും നാട്ടുകാർ പറയുന്നു.അതിനിടെ കോവൂർ അംബേദ്കർ ഗ്രാമം പദ്ധതി അടിയന്തിരമായി നടപ്പാക്കണമെന്നും അല്ലാത്തപക്ഷം എംഎൽഎ ഓഫീസ് ഉപരോധമടക്കം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും ആർവൈഎഫ് മൈനാഗപ്പള്ളി ലോക്കൽ സമ്മേളനം മുന്നറിയിപ്പ് നൽകി.സംസ്ഥാന കമ്മിറ്റിയംഗം ഡോ.വിഷ്ണു സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.എൽ.സി പ്രസിഡൻ്റ് ശ്യാം മണ്ണൂർക്കാവ് അധ്യക്ഷത വഹിച്ചു.ഉല്ലാസ് കോവൂർ,ജി.ശ്രീകുമാർ,എസ്.അനിൽ കുമാർ,സരിതാ ഓമനക്കുട്ടൻ,ബി.മണിക്കുട്ടൻ,അഷ്ക്കർ റസാഖ്,എസ്.സജിത്ത്,ബി.പദീപ്, പ്രസന്നൻ പുന്നമൂട്,കെ.ഓമനക്കുട്ടൻ,അഭിനവ്, ബിനു നാഥ് എന്നിവർ സംസാരിച്ചു.ഭാരവാഹികൾ:അഷ്ക്കർ റസാഖ്(പ്രസിഡന്റ്),ശ്യാം മണ്ണൂർക്കാവ് (സെക്രട്ടറി).