മലപ്പുറം. ചുങ്കത്തറയിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പതിനാലുകാരൻ കിണറ്റിൽ വീണു.40 അടിയിലേറെ താഴ്ചയുള്ള വെള്ളമില്ലാത്ത കിണറ്റിലേക്കാണ് കുട്ടി വീണത്.നിലമ്പൂർ അഗ്നിരക്ഷാ സേന കുട്ടിയെ രക്ഷപ്പെടുത്തി.
ചുങ്കത്തറ മാംബൊയിൽ സ്വദേശി അദിനാൻ ആണ് അപകടത്തിൽപ്പെട്ടത്. ഫുട്ബോൾ കളിക്കുന്നതിനിടെ പന്ത് എടുക്കാൻ ഓടുന്നതിനിടെയാണ് നിർമ്മാണം നടക്കുന്ന കിണറ്റിലേക്ക് കുട്ടി കാൽ വഴുതി വീണത്.വെള്ളമില്ലാത്ത ഏകദേശം 40 അടിയോളം ആഴമുള്ള കിണറ്റിലേക്കാണ് വീഴ്ച. രക്ഷിക്കാൻ ഇറങ്ങിയ നാട്ടുകാരനും കിണറ്റിൽ കുടുങ്ങി.ഒടുവിൽ നിലമ്പൂർ ഫയർഫോഴ്സ് എത്തി ഇരുവരെയും രക്ഷപ്പെടുത്തി.
പരിക്കേറ്റ കുട്ടിയെ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ കാലിനാണ് പരിക്ക്.വേനൽ അവധിക്കാലത്ത് കുട്ടികൾ പുറത്തു കളിക്കുമ്പോഴും ജലാശയങ്ങൾക്കരികിലേക്ക് പോകുമ്പോഴും രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അഗ്നിരക്ഷാ സേന മുന്നറിയിപ്പ് നൽകുന്നു.


































