തിരുവനന്തപുരം.കോളേജ് ഡേയിൽ പങ്കെടുത്തില്ലെങ്കിൽ പിഴ അടക്കണം എന്ന വിചിത്ര ഉത്തരവുമായി തിരുവനന്തപുരത്തെ സ്വകാര്യ കോളേജ്. തിരുവനന്തപുരം ഐ എം ഡി ആർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ആണ് വിദ്യാർത്ഥികളിൽ നിന്ന് പിഴയിടാൻ സർക്കുലർ ഇറക്കിയത്. പിഴ അടച്ചില്ലെങ്കിൽ ഹാൾടിക്കറ്റ് തടഞ്ഞു വയ്ക്കും എന്ന് പ്രിൻസിപ്പാലിന്റെ സർക്കുലറിൽ. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ കോളേജിനെതിരെ നടപടി സ്വീകരിക്കുമെന്ന് കേരള സർവകലാശാല വിസി ബിഗ് ടീവിയോട്
തിരുവനന്തപുരം ചെറിയ കോണ്ണിയിൽ പ്രവർത്തിക്കുന്ന IMDR കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ മാർച്ച് 30 ന് നടന്ന കോളേജ് ഡേയുമായി ബന്ധപ്പെട്ടാണ് ഉത്തരവ് ഇറക്കിയത്. കോളേജ് ഡേയിൽ പങ്കെടുക്കാത്ത കുട്ടികൾ 250 രൂപ പിഴ നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. അവസാന തീയതി കഴിഞ്ഞും കോൺട്രിബ്യൂഷൻ എമൗണ്ട് നൽകാത്തവർ 500 രൂപയും രണ്ടിലും ഉൾപ്പെട്ട വിദ്യാർത്ഥികൾ 750 രൂപയും നൽകണമെന്നാണ് സർക്കുലർ. പിഴ അടച്ചില്ലെങ്കിൽ ഹാൾടിക്കറ്റ് തടഞ്ഞുവയ്ക്കുന്നത് ഉൾപ്പെടെയുടെയുള്ള കർശന നടപടികളിലേക്ക് കടക്കുമെന്നും സർകുലറിൽ മുന്നറിയിപ്പുണ്ട്. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജെ ബി രാജൻ ആണ് ഉത്തരവ് ഇറക്കിയത്. വിദ്യാർത്ഥികൾ കോളേജ് ഡേയിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നത് തടയാനാണ് പിഴനടപടി എന്നാണ് പ്രിൻസിപ്പലിന്റെ വാദം.
എന്നാൽ സ്വാശ്രയ കോളജുകൾക്ക് മാത്രമായി അത്തരം നിയമങ്ങൾ ഇല്ലെന്നും. പിഴ നടപടി നിയമവിരുദ്ധമാണെന്നും കേരള യൂണിവേഴ്സിറ്റി വി സി ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. കോളജിന്റെ നടപടി പരിശോധിച്ച് സർവ്വകലാശാല രജിസ്ട്രാറെ ചുമതലപ്പെടുത്തി. സർക്കുലർ പിൻവലിക്കാത്ത പക്ഷം കോളേജിനെതിരെ നടപടി സ്വീകരിക്കുമെന്നും കേരള സർവകലാശാല വിസി അറിയിച്ചു.































