നാദാപുരം: നാദാപുരത്തിന് സമീപം പുളിയാവ് പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. അരീക്കുണ്ട് സ്വദേശി അൻസാർ, ഭാര്യ സുഹാദ, അൻസാറിന്റെ സഹോദരന്റെ മകൾ ഇസ മറിയം എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഏപ്രിൽ 11 വൈകുന്നേരത്തോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം.
പുഴയിൽ തുണി അലക്കാനായി എത്തിയതായിരുന്നു കുടുംബം. ഇതിനിടെ പുഴയിലിറങ്ങിയ കുട്ടി അപ്രതീക്ഷിതമായി കയത്തിൽ അകപ്പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അൻസാറും സുഹാദയും അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തുടർന്ന് വിദഗ്ധ സംഘമെത്തി മൂവരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുഴയിൽ നിന്ന് പുറത്തെടുക്കുമ്പോൾ തന്നെ മൂവരും മരണപ്പെട്ടിരുന്നതായാണ് വിവരം.
മൃതദേഹങ്ങൾ നിലവിൽ നാദാപുരത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടവാർത്തയറിഞ്ഞ് വൻ ജനക്കൂട്ടമാണ് ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിരിക്കുന്നത്. ഒരേ കുടുംബത്തിലെ മൂന്നുപേരുടെ അപ്രതീക്ഷിത വിയോഗം അരീക്കുണ്ട് ഗ്രാമത്തെ ഒന്നടങ്കം ശോകമൂകമാക്കിയിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും.





































